Monday, October 10, 2011

ആകാശദൂരം

നക്ഷത്രജന്മങ്ങളുടെ ഇടവേളകളില്‍ പ്രകാശരേഖകളായി അനന്തതയിലേക്ക് യാത്ര ചെയ്യാന്‍ എനിക്ക് ഇഷ്ടമായത് കൊണ്ട്..........
-------------------------------------------------------

പ്രിയപ്പെട്ട ധ്രുവ്,

പ്രകാശവര്‍ഷങ്ങള്‍ക്കകലെയുള്ള നീഹാരികങ്ങളില്‍ നിന്നാണ് ഈ കത്ത്.

നക്ഷത്രങ്ങളുടെ ജനിമൃതികള്‍ക്കിടയിലെ ഇടവേളയിലാണ് ഭൂമിയില്‍ ജനിക്കാന്‍ ‍നിനക്ക് അവസരം ലഭിച്ചത് എന്ന് നീ ഓര്‍ക്കുന്നുണ്ടാവുമല്ലോ.. അതും സഹസ്രകോടിവര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം സാധിക്കുന്നത്. നീ ഭൂമിയെയും അതിലെ ജീവജാലങ്ങളെയും ഒരുപാട് സ്നേഹിച്ചിരുന്നത് കൊണ്ടും അത് ഞങ്ങള്‍ മനസിലാക്കിയതുകൊണ്ടും കൂടിയാണ് പ്രപഞ്ചനിയമങ്ങള്‍ നിന്നെ അതിന് അനുവദിച്ചത്.

ഇപ്പോള്‍ നിന്നെ ഒരു കാര്യം അറിയിക്കുവനാണ് ഈ കത്ത് അയക്കുന്നത്. നിനക്ക് അനുവദിച്ച സമയം അവസാനിക്കാറായിരിക്കുന്നു. 4000 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നമ്മുടെ നക്ഷത്ര വ്യൂഹത്തിലേക്ക് നിനക്ക് തിരികെ യാത്ര ചെയ്യേണ്ടതിന് നീ ഒരുങ്ങിയിരിക്കുക. സൂര്യനില്‍ നിന്നും അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഉടനെ 1.28 പാര്‍സെക് ദൂരത്തിലുള്ള 'സെന്‍ടോറി' നക്ഷത്രത്തില്‍ നിന്നും നിനക്കൊരു അറിയിപ്പ് ലഭിക്കും. പൂര്‍ണസൂര്യ ഗ്രഹണ ദിവസം നിന്നെ തേടിവരുന്ന ആ നക്ഷത്ര വെളിച്ചത്തിനു വേണ്ടി നീ കാത്തിരിക്കുക. ഭൂമിയിലുള്ളവരോട് യാത്രപറയാന്‍ അതു വരെ നിനക്ക് സമയമുണ്ട്.

തമോഗര്‍ത്തങ്ങള്‍ വലവിരിച്ച് കാത്തിരിക്കുന്ന ആകാശവിശാലതയില്‍, നിന്റെ സുരക്ഷയെ കരുതി, ഭൂമിയില്‍ നിന്നും പ്രോക്സിമസെന്‍ടോറി വരെ നിന്നെ കൊണ്ടുവരാന്‍ ഒക്റ്റാന്റിസ് ധ്രുവനക്ഷത്രത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. നിന്നെ ഇത്ര വേഗം തിരികെ വിളിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. ഭൂമിയില്‍ നിന്നും 700 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള 'ഹെലിക്ക്സ് നെബുല'യില്‍ സംഭവിച്ച വിസ്ഫോടനം നിന്റെ യാത്രയെ അനിശ്ചിതത്വത്തിലേക്ക് നയിച്ചേക്കാം.അങ്ങനെയുള്ള കാലതാമസം ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍. നിനക്കത് സ്വഭാവിക വേഗതിയില്‍ മനസിലാകാന്‍ ഇനിയും 700 വര്‍ഷങ്ങള്‍ കഴിയണം. അതിനര്‍ത്റ്റം നീ 700 വര്‍ഷം പുറകിലാണെന്നല്ല. നിനക്ക് ചുറ്റുമുള്ളതിനെ നീ ഭൗമസാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്ന് മനസിലാക്കുന്നത് കൊണ്ട് നിന്റെ വര്‍ത്തമാനകാലം ഞങ്ങളുടെ ഭൂതകാലമാണ്. നീ മനസിലാക്കുന്നത് പ്രകാശത്തേക്കാള്‍ വേഗതയില്‍ ആണെങ്കില്‍ അതിന്റെ അന്തരം കുറഞ്ഞിരിക്കും. അതായത് സ്ഥലവും കാലവും സമാന്തര ദിശകളില്‍ '‍നില്‍ക്കുന്ന'വയാണ്.

ഇനിയൊരു നക്ഷത്രമായ് നീ പുനര്‍ജനിക്കുന്നത് കാണാന്‍ ഞങ്ങളെല്ലവരും ഇവിടെ കാത്തിരിക്കുകയാണ്. നക്ഷത്രകദംബങ്ങളുടെ സ്നേഹദരങ്ങള്‍ നിന്നെ അറിയിച്ചുകൊണ്ട് ഈ കത്ത് ഇവിടെ ചുരുക്കുന്നു.

നീ തിരികെ വരുമെന്ന പ്രതീക്ഷയോടെ..


എന്ന് സ്വന്തം,
ടോറസ്സ്

Friday, October 7, 2011

നക്ഷത്രങ്ങള്‍ ജനിക്കുന്നത് എങ്ങിനെയാണ്?
അറിയില്ല.
നിനക്കറിയുമോ?
ഇല്ല.
എങ്കില്‍ നമുക്ക് നക്ഷത്രരഹസ്യങ്ങള്‍ തേടി ഒരു യാത്ര പോകാം..

!
!
പിറ്റേന്ന് ആകാശസമൃദ്ധിയില്‍ പുതിയ രണ്ടു നക്ഷത്രങ്ങള്‍ കണ്‍ചിമ്മുന്നുണ്ടായിരുന്നു..

Saturday, October 1, 2011

മഴമരം

മഴവിത്ത് വിതറുന്നു ഉഴവുന്നു നനയ്ക്കുന്നു
ഒരു മഴമരം വളരുന്നു
മഴചില്ലകള്‍ വിടര്‍ത്തുന്നു
മഴയിലകള്‍ വീശുന്നു
ഒരു മഴ ഞെട്ടറ്റു വീഴുന്നു..,

മഴ വീണ് നനഞ്ഞവര്‍
തണുപ്പാറ്റാന്‍ മരത്തിന്‍ ശിഖരങ്ങള്‍ അരിഞ്ഞിട്ടു
എന്നിട്ടും തണുപ്പാറാതെ അവര്‍
മരത്തിനു ചിത തീര്‍ക്കുന്നു.

ഇപ്പോള്‍ മഴയുമില്ല മരവുമില്ല
എല്ലാം എന്റെ നിദ്രയില്‍ മാത്രം. **

------------------------------------
**ഒരു നേഴ്സറി പാട്ടിന്റെ ശൈലിയുണ്ടിതിന്. ഏതായലും എഴുതിപോയില്ലേ ഇവിടെ കിടന്നോട്ടെ. മുതിര്‍ന്നപൗരന്മാര്‍ ക്ഷമിക്കുക.

Wednesday, September 28, 2011

നിലാവ്

പണ്ട് ചന്ദ്രന്‍ സ്വയം പ്രകാശിതമായിരുന്നു..

ചന്ദ്രന്റെ ആ തിളക്കത്തില്‍ അവര്‍ക്ക് തമ്മില്‍ തിരിച്ചറിയാനാവുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും അവര്‍ക്കിടയില്‍ ഇരുള്‍ വീഴ്ത്തി ആ ചന്ദ്രവെളിച്ചം പതിയെ മേഘങ്ങളിലേക്ക് പിന്നിലേക്ക് അപ്രത്യക്ഷമായി. പിന്നീടുള്ള ദിനങ്ങള്‍ തമ്മില്‍ കാണാതെയും സംസാരിക്കാതെയും മനസിലാകാതെയും അവര്‍ക്ക് കടന്നുപോകേണ്ടി വന്നു. ദിവസങ്ങള്‍ക്ക് ശേഷം നിലാവ് തിരികെ വന്നപ്പോഴാണ് അവര്‍ക്ക് പരസ്പരം അറിയാനായത്.

പിന്നീടൊരിക്കലും തമ്മില്‍ മനസിലാകാതെ പോകാതിരിക്കാന്‍ അവന്‍ ചന്ദ്രനെ അടര്‍ത്തിയെടുത്ത് അവളുടെ കണ്ണുകളില്‍ നിക്ഷേപിച്ചു..

അങ്ങനെയാണ് അവളുടെ കണ്ണുകള്‍ക്ക് ഇത്ര തിളക്കം വന്നത്.

ഇപ്പോള്‍ അവര്‍ക്കു തമ്മില്‍ കാണാം. പക്ഷേ അപ്പോഴേക്കും ഭൂമി മുഴുവന്‍ ഇരുട്ടായി. ആരാലും അറിയപ്പെടാതെ 9000 വര്‍ഷങ്ങള്‍ അവര്‍ ഒരുമിച്ചു ജീവിച്ചു. അതിനുശേഷം പുനര്‍ജന്മം തേടി ഗ്രഹാന്തരങ്ങളിലേക്ക് അവര്‍ യാത്രയായി..

നിലാവു പൊഴിയുന്ന കണ്ണുകളോടെ അവള്‍ അവനോടൊപ്പം പ്രപഞ്ചത്തില്‍ന്റെ അപാരതകളിലേക്ക് യാത്ര തുടര്‍ന്നു..

പിന്നെയും എത്രയോ യുഗങ്ങള്‍ക്ക് ശേഷമാണ് സൂര്യന്‍ ജനിക്കുന്നത്. പതിയെ ചന്ദ്രന്‍ വീണ്ടും ഭൂമിയുടെ ആകാശങ്ങളില്‍ പിറവികൊണ്ടു.., സ്വയം പ്രകാശിതമല്ലാത്ത തിളക്കങ്ങളോടെ.

Sunday, September 4, 2011

നീയൊരു പൂവിറുത്തപ്പോള്‍
എന്തുകൊണ്ടാണ്..
എന്റെ ഹൃദയം മുറിഞ്ഞത്..

Monday, August 22, 2011

എന്റെ ഹൃദയം കറുത്തതാണോ !
നിന്നെ കാണുമ്പോള്‍ എനിക്കങ്ങനെ തോന്നുന്നു..

Sunday, May 15, 2011

കാക്കപൂക്കള്‍

രാത്രി ഏറെനേരം തനിച്ചിരുന്നു. നേരം പുലരാറായപ്പോഴാണ് അയാള്‍ വന്നത്. കാക്കപ്പൂക്കളുടെ നിറമായിരുന്നു അയാള്‍ക്ക്. വന്ന ഉടനെ അയാള്‍ എന്നെയും വിളിച്ച് പുറത്തേക്കിറങ്ങി. അച്ഛനും അമ്മയും നല്ല ഉറക്കമായിരുന്നു അതുകൊണ്ട് പുറത്തേക്ക് പോകുന്ന കാര്യം ആരോടും പറയാന്‍ പറ്റിയില്ല.

നമ്മള്‍‍ എവിടേക്കാണ് പോകുന്നത്..

എന്റെ ജിജ്ഞാസയുടെ നേര്‍ക്ക് അയാള്‍ വെറുതെ ചിരിക്കുകമാത്രം ചെയ്തു. കാക്കപൂക്കള്‍ നിറഞ്ഞ ഒരു പുല്‍മേടിലൂടെയാണ് ഞങ്ങള്‍ നടന്നത്. കാക്കപ്പൂക്കള്‍ വിരിയുന്നത് രാത്രിയിലാണോ!.. പോകുന്ന വഴിയില്‍ നിന്നെല്ലാം കാക്കപൂക്കള്‍ ശേഖരിച്ചു അയാള്‍ എന്റെ കൈയില്‍ വച്ചു തന്നു. വയലറ്റ് നിറമുള്ള കുഞ്ഞു പൂക്കള്‍.

ഈ പൂക്കളെന്തിനാ!!
നമ്മളെവിടേക്കാണ് പോകുന്നത്!!

എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരാതെ അയാള്‍ ദൂരെ കാണുന്ന കുന്നിനെ ലക്ഷ്യമാക്കി നടന്നു. ഓടികിതച്ചു ഞാനും അയാള്‍ക്കൊപ്പമെത്തി. വഴിയോരങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന കാക്കപൂക്കള്‍ എന്റെ ഉള്ളംകൈ നിറച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഞങ്ങള്‍ ആ കുന്നിന് മുകളിലെത്തി. എന്റെ കയ്യില്‍ നിന്നും കാക്കപൂക്കളെടുത്ത് അയാള്‍ ആകാശത്തേക്കെറിഞ്ഞു..താഴേവീഴും മുന്‍പ് അവയെല്ലം തുമ്പികളായി മാറി പറന്നു പോയി. വയലറ്റ് നിറമുള്ള ചിറകുള്ള കൊച്ചുതുമ്പികള്‍.

അയാള്‍ എന്നെ അരികില്‍ വിളിച്ച് പറഞ്ഞു. നിനക്കും അവരുടെ കൂടെ പറന്നുപോവാം..
അതെങ്ങനെ പോകാന്‍ പറ്റും. പറക്കാന്‍ എനിക്ക് അവയെ പോലെ ചിറകുകളിലല്ലോ.
അപ്പോള്‍ പ്രാപ്പിടിയന്റെ കണ്ണുകളുമുള്ള അയാള്‍ എന്നോട് പറഞ്ഞു..

ആത്മാക്കള്‍ക്ക് പറക്കാന്‍ ചിറകുകള്‍ വേണ്ടെന്ന്.

Monday, April 4, 2011

ഋതുസഞ്ചാരം

അവന്റെ പ്രവൃത്തികളില്‍ അവനു തന്നെ അപരിചിതത്വം അനുഭവപ്പെട്ടപ്പോഴാണ് ശ്രദ്ധിച്ചു തുടങ്ങിയത്. രാത്രി ഏറെ വൈകി കിടക്കുന്ന ശീലം എപ്പോഴാണ് ഉപേക്ഷിപ്പെട്ടതെന്ന് അവനോര്‍മ്മയില്ല. ജീവിതത്തിന്റെ ആവര്‍ത്തനങ്ങളില്‍ നിന്നും രക്ഷനേടാന്‍ അവന്റെ ഉപബോധമനസ്സ് ആഗ്രഹിച്ചിരുന്നതിന്റെ താല്പര്യമായിരിക്കും ഈ മാറ്റം.

ഒരു മഴയുടെ, ഒരു വെയിലിന്റെ നേരെ കണ്ണുംനട്ടും ഇരിക്കാറുള്ള ആ മനസ്സ്. ഇന്ന് ജീവിതത്തിന്റെ പ്രായോഗികവശങ്ങളിലേക്ക് മാത്രം മുഖം തിരിക്കുന്നു. പ്രകൃതിയുടെ ആര്‍ദ്രമായ കാഴ്ച്ചകള്‍ കണ്ണില്‍ നിന്നും ഹൃദയത്തിലേക്കെത്തുന്നില്ല. ജലോപരിതലത്തില്‍ ഒഴുകിനീങ്ങുന്ന എണ്ണച്ഛായങ്ങള്‍ പോലെ, ആഴങ്ങളെ സ്പര്‍ശിക്കാതെ അവ അദൃശ്യമാകുന്നു.

വൈഗ! അവളോട് പോലും ഇപ്പോള്‍ ഒരുപാടൊന്നും സംസാരിക്കാറില്ല. ജോലിത്തിരക്കുകൊണ്ടാണെന്ന് മാത്രം ആശ്വസിക്കാന്‍ പലപ്പോഴും അവനു സാധിക്കാറില്ല. മനസ്സും ചിന്തകളും ആരുടെയോ നിയന്ത്രണത്തിലായിരിക്കുന്നത് പോലെ. കൊള്ളിമീനുകളുടെ ആയുസോടെ പിറവിക്കൊള്ളുന്ന സ്മരണകള്‍ നിമിഷാര്‍ധങ്ങള്‍ക്കുള്ളില്‍ കത്തിയെരിഞ്ഞു പോകുന്നു. കുറച്ചു ദിവസങ്ങള്‍ അവന്റെ തിരിച്ചുവരവിന്നായ് അവള്‍ കാത്തിരുന്നുവെങ്കിലും പിന്നീട് അവന്റെ വഴികളില്‍ നിന്നും മാറിനടക്കുവാന്‍ അവള്‍ ശീലിച്ചു. അവളുമായുള്ള കൂടികാഴ്ച്ചകള്‍ സൃഷ്ടിക്കപ്പെടുമ്പോഴും മനസ്സില്‍ പ്രണയത്തിന്റെ വഴികള്‍ മഞ്ഞുമൂടികിടന്നു. മൃദുലവികാരങ്ങളുടെ ചിറകടികള്‍ അകലേക്ക് പറന്നു പോയിരിക്കുന്നു. തികച്ചും ഒറ്റപ്പെട്ടുപ്പോയ ആ അവസ്ഥയില്‍ അവന്റെ ഭൂതകാലം അവനില്‍ നിശബ്ദമായ് പിറവിക്കൊള്ളുകയായിരുന്നു.

തന്റെ വ്യക്തിത്വം അപഹരിക്കപ്പൊട്ടിരിക്കുന്നതായി ആനന്ദിനു തോന്നി. കഴിഞ്ഞ ദിവസങ്ങളില്‍ തനിക്ക് വന്ന മാറ്റം അവനെ പരിഭ്രാന്തനാക്കി. എപ്പോഴും ചെയ്യാറുള്ളപോലെ കുളിമിറുയിടെ സ്വകാര്യതയിലേക്ക് അവന്‍ പതുങ്ങിനിന്നു. വാഷ്ബേസിനില്‍ നിന്ന് തണുത്ത വെള്ളം മുഖത്തേക്കെറിഞ്ഞ് ചില്ലുകണ്ണാടിയിലേക്ക് മൗനത്തിലേക്ക് അവന്‍ കുറച്ചുനേരം നോക്കിനിന്നു. എത്രയോ ദിവസങ്ങള്‍ക്ക് ശേഷമാണ് തന്റെ മുഖം കാണ്ണാടിയില്‍ കാണുന്നതെന്നു അപ്പോഴാണ് അവന്‍ ഓര്‍ത്തത്. അവന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, തികച്ചും അപരിചിതമായ മുഖമായിരുന്നു അപ്പോഴവന്..

ഉത്തരം കിട്ടാത്ത ചോദ്യത്തിന്റെ നേര്‍ക്കെന്നപോലെ മനസ്സ് അവന്റെ മുഖത്തേക്ക് നിസംഗമായി നോക്കിനിന്നു. അപരിചിതമായ ഏതോ ലോകത്തില്‍ എത്തിയത്പോലെ.. അപരിചിതത്വം മനസ്സില്‍ നിന്നും കാഴച്ചയിലേക്ക് സഞ്ചരിക്കുകയാണ്..കണ്ണാടിയില്‍ പതിഞ്ഞ കാഴ്ചയുടെയും മനസിന്റെയും ഇടയില്‍ പ്രക്ഷുബ്ദമായ ഒരു കടല്‍ ഇളകികൊണ്ടിരുന്നു. മനസ്സ് പുതിയ രൂപം അംഗീകരിച്ചില്ല. കാഴ്ച്ച മനസ്സിനെയും. ഋതുകളുടെ സഞ്ചാരം പോലെ, ചിലപ്പോള്‍ മനസിലൂടെയും ചിലപ്പോള്‍ കാഴ്ചകളിലൂടേയും, അവന്‍ മാറി മാറി സഞ്ചരിച്ചുകൊണ്ടിരുന്നു. പതിയെ കലങ്ങി തെളിയുന്ന തടാകം പോലെ അവന്റെ മനസ്സ് നിശ്ചലതയെ അന്വേഷിച്ചു.

പിന്നീട് ഇരട്ട വ്യക്തിത്വങ്ങളെ അംഗീകരിക്കാന്‍ അവന്‍ തീരുമാനിച്ചു. രണ്ടു ജന്മങ്ങള്‍ ഒരാളില്‍ ഒരു ജീവിതകാലത്ത് തന്നെ സംഭവിക്കുന്നത്.. അല്ലെങ്കില്‍ ചിലപ്പോള്‍ കാലത്തിനു തെറ്റുപറ്റിയതായിരിക്കും! ഏതായലും ചിലപ്പോഴോക്കെ അവന്‍ അവന്റെ മനസ്സു മാത്രമാണ്.ചിലപ്പോള്‍ കാഴ്ച്ചകള്‍ മാത്രവും. അവന്‍ അവനായിരിക്കുമ്പോഴൊക്കെ അവളെ അന്വേഷിച്ചു. ഋതുസഞ്ചാരങ്ങള്‍ പോലെ അവന്‍ മാറികൊണ്ടിരുന്നു..ഋതുക്കള്‍ മാറി വരുമ്പോള്‍ അവളും അവനില്‍ നിന്നും മാറിനടന്നു.

Thursday, March 17, 2011

എന്റെ ചിന്തകള്‍ക്കു മുകളില്‍
അവളൊരു കൂടാരം പണിതു..
പിന്നിടൊരിക്കലും..
എന്റെ ചിന്തകള്‍
അവളിലൂടെയല്ലാതെ
പുറത്തേക്കു പോയില്ല.

Wednesday, March 2, 2011

സമയദൂരങ്ങള്‍

പതിനഞ്ചാം നൂറ്റണ്ടിലെ ഒരു പകലില്‍... കാക്കകള്‍ ഉണരുന്നതിനും മുന്‍പ് അയാള്‍ വീട്ടില്‍ നിന്നിറങ്ങി. സൂര്യന്‍ നഗരത്തിന്റെ ചെരുവില്‍ തെളിഞ്ഞുവരുന്നതേയുള്ളൂ. മഞ്ഞുമൂടിയ വഴിയിലെ അവ്യക്തമായ കാഴചകള്‍‍ക്കിടയിലൂടെ അയാള്‍ വേഗത്തില്‍ നടന്നു. ഒടുവില്‍ നഗരാതിര്‍ത്തിയിലുള്ള പോസ്റ്റല്‍ ഓഫീസിന്റെ മതില്‍ക്കെട്ടിനു പുറത്ത് ആ യാത്ര അവസാനിച്ചു. ഡേവിഡ് തന്റെ കയ്യിലിരുന്ന ചാരനിറമുള്ള കവറിലേക്ക് നോക്കി അതിലെഴുതിയിരുന്ന അഡ്രസ്സ് ഒരിക്കല്‍ കൂടി വായിച്ചു.
ജാന്‍ഹസ്സ്, ജഗ്നാഥ്പുരി, ഒഡീശ, ഇന്ത്യ.
-----
രണ്ടുദിവസത്തിനകം ആ കത്ത് യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കപ്പലില്‍ പുറപ്പെട്ടു. പിന്നീട് ഗ്രേയ്സ് ഡ്യൂ എന്ന കപ്പലും ചാരനിറമുള്ള ആ കത്തും പ്രകൃതിയില്‍ വീണ കാലത്തിന്റെ നിഴലുകളില്‍ മറഞ്ഞുപോയി. കാലം പിന്നെ സമയത്തിന് വഴിമാറികൊടുത്തു. അത് നിശ്ചിതങ്ങളല്ലാത്ത ദൂരത്തേക്ക് കാലത്തെയും കൊണ്ട് പറന്നുപോയി.
-----
നാട്ടിലെ രാഷ്ട്രീയ അസന്തുലിതാവസ്ഥയില്‍ മനംമടുത്ത് അത് ഏല്ലാത്തിനോടുമുള്ള പ്രതിഷേധമായ് വളരാന്‍ തുടങ്ങിയപ്പോഴാണ് ചേതന് കനേഡിയന്‍ പസ്ഫിക്കില്‍ നിന്നും വിസ വരുന്നത്. ഒരു സുഹൃത്ത് വഴി കിട്ടിയതാണ്. പോകാന്‍ വേണ്ടി അപേക്ഷിച്ചതല്ല. അവന്റെ നിര്‍ബന്ധം. നാട്ടില്‍ പണിയൊന്നുമില്ലാതെ വെറുതെ നിന്നാല്‍ ഞാനൊരു അരാജകവാദിയായിപോകുമെന്ന്. എനിക്കൊരു ജോലി കിട്ടിയെന്നറിഞ്ഞപ്പോള്‍ അമ്മാവനും അമ്മയിക്കും സന്തോഷമായി.

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം, 1936 മാര്ച്ച് മാസം പതിനേഴാം തിയതി നാട്ടിലേക്ക് തിരിച്ചുവരാനായ് ചേതന്‍ എയര്‍പ്പോര്‍ട്ട് ലോഞ്ചില്‍ ഇരിക്കുകയാണ്. വിശാലമായ വരണ്ട മണല്‍ഭൂമിയില്‍ നിന്ന് നനവുള്ള ഊഷരമായ മണ്ണിലേക്കുള്ള യാത്ര. അവനിലേക്ക് 16 വര്‍ഷം മുന്‍പുള്ള ചേതന്‍ തിരികെ വനിരിക്കുന്നു. നാടിന്റെ സുരക്ഷിതത്തിലേക്കുള്ള മടക്കയാത്രയെകുറിച്ച് കുറെനേരം ചിന്തിച്ചിരുന്നു. നാടിനെ കുറിച്ചുള്ള ചിന്ത അവനില്‍ വലിയൊരളവില്‍ സന്തോഷം നിറച്ചിരുന്നു. സൂര്യവെളിച്ചം കനംകുറഞ്ഞ പാടപോലെ ആകാശയാനത്തിന്റെ ജാലകചില്ലുകളിലൂടെ ഒഴുകിയിറങ്ങി. മേച്ചില്‍പുറങ്ങളിലേക്ക് നയിക്കപ്പെടുന്ന ആടുകളുടെ മാനസികാവസ്ഥയോടെ വിമാനം അതിന്റെ ഇടത്തിലേക്ക് യാത്രതുടങ്ങി.

നിശബ്ദതയിലേക്കാണ് അവന്‍ ഫ്ലൈറ്റിറങ്ങിയത്. എയര്‍പ്പോര്‍ട്ടിനു പുറത്ത് നഗരം ശ്മശാനമൂകതയില്‍ തണുത്തുനിന്നു. അതിരാവിലെയുണ്ടായ കടല്‍ക്ഷോഭത്തില്‍ ആ തീരദ്ദേശനഗരവും അതിനോട് ചേര്‍ന്നുകിടന്നിരുന്ന അവന്റെ ഗ്രാമവും തകര്‍ന്നുപോയിരുന്നു. കുഴഞ്ഞുമറിഞ്ഞ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയലൂടെ അവന്‍ തന്റെ ഗ്രാമത്തിലേക്ക് നടന്നു. ചിന്തകളില്‍ വീടും പരിസരങ്ങളും അവന്റെ ബാല്യവും കൗമാരവും എല്ലാം നിറഞ്ഞുനിന്നു. വേരുകള്‍ മുറിഞ്ഞു പോയ ഒരു മരം പിന്നെ എന്തിന്റെ പേരിലാണ് നിലനില്‍ക്കേണ്ടത്. താന്‍ ആര്‍ക്കുവേണ്ടിയാണോ എന്തിനുവേണ്ടിയാണോ തിരികെവന്നത് ആ കാരണങ്ങളൊന്നും ഇപ്പോള്‍ ഇല്ല എന്നത് അവനെ ആഴത്തില്‍ വേദനിപ്പിച്ചു. ചേതന്‍ തന്റെ വീട് നിന്നിരുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെ ജീര്‍ണിച്ച മരപലകകളും നിലതെറ്റിയ മരങ്ങളും അനിതരസാധരണമായ സംഗീതമിശ്രണം പോലെ ചിതറികിടന്നിരുന്നു. തനിക്ക് വേണ്ടപ്പെട്ടവര്‍ ഇതിനടിയില്‍ മണ്ണുപുതച്ച് കിടക്കുകയാവും. ആ സുരക്ഷിതവലയത്തിനുള്ളിലേക്ക് ഒരു ദുരന്തത്തിനും കടന്നുചെല്ലാനാവില്ല.

കുറച്ചുദിവസം അവന്‍ ആ നഗരത്തിന് പുറത്ത് താമസിച്ചു. പിന്നീട് തന്റെ പുതിയ വീട്ടിലേക്ക് താമസം മാറി. ദിവസത്തില്‍ നിന്ന് രാത്രികളെ അടര്‍ത്തിമാറ്റി പകലുമുഴുവന്‍ ഏകാന്തതയെ പ്രണയിച്ചു. രാത്രി തനിച്ചിരിക്കാന്‍ സ്വപ്നങ്ങള്‍ അവനെ അനുവദിച്ചില്ല. രാത്രി കാണുന്ന നക്ഷത്രങ്ങളെ പകലുകാണാത്തതിനെകുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് അയാള്‍ അവിടേക്ക് കടന്നുവരുന്നത്. വന്നവഴിയെ അയാള്‍ പുതിയ താമസക്കാരനെ പരിചയപ്പെട്ടു.

'നിങ്ങക്കൊരു കത്തുണ്ട്. കുറച്ചു പഴയതാണ്'. ഇതുനു മുന്‍പ് പലപ്രവിശ്യം വന്നപ്പോഴും ഇങ്ങനൊരാള്‍ ഇവിടില്ലെന്നു പറഞ്ഞു മടക്കികൊണ്ടുപോയി.

നൂറ്റാണ്ടുകളുടെ പഴക്കം തോന്നിച്ച ഒരു നേര്‍ത്ത ചിരിയോടെ തന്റെ സഞ്ചിയില്‍ നിന്നും ആ ചാരനിറമുള്ള കത്തെടുത്ത് അയാള്‍ തന്റെ പുതിയ മേല്‍വിലാസക്കാരന് കൊടുത്തു. ആപേക്ഷികമായ സമയദൂരങ്ങള്‍ക്കിടയില്‍, നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ നിന്ന് അവന്‍ ആ കത്ത് വായിച്ചു തുടങ്ങി....

ചേതന്‍ ജാന്‍ഹസ്സ് .............................................................................