Saturday, May 23, 2009

മാര്‍ച്ച്

നഷ്ടപ്പെടുന്ന ഒരു ഓര്‍മ്മയുടെ നൊമ്പരമാണിത്..

ചില ചുവന്ന സായാഹ്നങ്ങളില്‍ ഒരു വിഷാദ രാഗം പോലെ മഴ പെയ്തിറങ്ങുമ്പോള്‍ ഞാന്‍ നിന്നെ കുറിച്ചോര്‍ക്കാറുണ്ട്. നമ്മള്‍ വിട പറഞ്ഞിറങ്ങിയ ആ സായാഹ്നത്തിനും ഇതേ വിഷാദ ഭാവമായിരുന്നു. വെറുതെ ഒന്നോര്‍ത്തെന്നേയുള്ളൂ.. നിന്നെ കാണണമെന്നു തോന്നുന്നു. ഒരു പൂവ് വിടരുന്നതുപോലെയായിരുന്നു നിന്റെ ചിരി. നിന്റെ ചിരിക്കുന്ന ആ അധരങ്ങളെക്കാള്‍ എനിക്കോര്‍മ്മയുള്ളത് തമ്മില്‍ പിരിയുമ്പോള്‍ നിറഞ്ഞുതുളുമ്പിയ നിന്റെ വിടര്‍ന്ന മിഴികളെയാണ്.

പ്രണയം വിടര്‍ന്നു നില്‍ക്കുന്ന ആ പൂവാകയുടെ ചുവട്ടിലാണു ഞാനിപ്പോള്‍. ഈ തണല്‍മരങ്ങള്‍ക്കു ചുവട്ടിലിരുന്ന് സൗഹൃദം പങ്കുവെച്ചവരുടെ കുസൃതികളും പൊട്ടിച്ചിരികളും ഇവിടെ ഇപ്പോഴും മുഴങ്ങുന്നുണ്ട്. കലാലയത്തിലെ ഈ തണല്‍മരങ്ങള്‍ നമ്മെ ഓര്‍ക്കുന്നുണ്ടാവുമോ.. എത്ര ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ചെവിയോര്‍ത്തതാണീ വഴിമരങ്ങള്‍. ഇതിനു ചുവട്ടിലെത്തുമ്പോള്‍ പലപ്പോഴും ഞാനെന്റെ പ്രണയം നിന്നോട് പറയാന്‍ ആഗ്രഹിച്ചിട്ടുണ്ട്.. നിന്നോടെന്തോ അനാവശ്യം പറഞ്ഞുവെന്നു പറഞ്ഞ് നീ ആ പ്രിന്‍സിന്റെ മൂക്കിന്റെ പാലം ഇടിച്ചൊടിച്ചത് എനിക്കോര്‍മ്മയുണ്ട്. അതോടെ അവന്‍ 'പഠിച്ചു' ഫിസിയോതെറാപ്പിസ്റ്റ് ആയി.. നിന്റെയൊരു കൈപ്പുണ്യം.. സമ്മതിക്കണം. അതെന്തായാലും അതു കഴിഞ്ഞു എന്റെ പ്രണയം നിന്നെ അറിയിക്കാന്‍ ഞാന്‍ ഭയന്നു. എന്റെ ആവശ്യം നിനക്ക് അനാവശ്യമായി തോന്നിയാലോ. കൂടാതെ നിന്റെ സൗഹൃദം എനിക്കാവശ്യമായിരുന്നു. നിന്നെ എനിക്ക് പൂര്‍ണമായി നഷടപ്പെടുന്നതിനേക്കാള്‍ നീയെന്റെ കൂട്ടുക്കാരിയായിരിക്കുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി.

സൗഹൃദം പ്രണയത്തിനു വഴിമാറുന്നു എന്നു തോന്നിയപ്പോഴൊക്കെ നീ എന്നില്‍ നിന്നും അകലം സൂക്ഷിച്ചു. എനിക്ക് വിഷമമില്ല. നിശബ്ധമായിരിക്കുന്ന പ്രണയം സ്വതന്ത്രമാണ്.. കൂട്ടത്തില്‍ ഞാനും സ്വതന്ത്രമായിരിക്കും. എങ്കിലും നിന്റെ ഹൃദയത്തിനു മാത്രം കേള്‍ക്കാവുന്ന ശബ്ധത്തില്‍ ഞാനത് എത്രയോവട്ടം പറഞ്ഞിരിക്കുന്നു.. നിന്നെ ഞാന്‍ പ്രണയിക്കുന്നുവെന്ന്.

മാര്‍ച്ച് നൊമ്പരങ്ങളുടെ മാസമാണ്. വിടപറച്ചിലിന്റെ വികാരവിക്ഷുബ്ധതയില്‍ മൃദുലഭാവങ്ങളില്‍ നിഴല്‍ വീഴുന്ന മാസം. നീ പറഞ്ഞതു പോലെ.. നാം ഇനി ഒരിക്കലും തമ്മില്‍ കണ്ടുമുട്ടിയില്ലെന്നുവരും.. എങ്കിലും വിരഹനൊമ്പരങ്ങള്‍ ഹൃദയസ്പന്ദനങ്ങളെ നിയന്ത്രിക്കുന്ന കാലത്തോളം ഈ സൗഹൃദം നിലനില്‍ക്കും. നിന്റെ ഹൃദയത്തില്‍ ചിറകുകള്‍ക്കായി കാത്തിരുന്ന എന്റെ പ്രണയവും.

മാര്‍ച്ച് നൊമ്പരങ്ങളുടെ മാസമാണ്..!

വിദൂരസ്വപ്നങ്ങള്‍

നിറമില്ലാത്ത ആകാശത്തേക്ക് നോക്കിനില്‍ക്കെ ജീവിതത്തോടു അവന് വിരസത തോന്നി. വിദൂരതയിലേക്ക് പറന്നു പോകുന്ന കടവാതിലുകളെ പോലെ അവനും അനന്തതയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിച്ചു. ഒരിക്കലും തിരികെ വരണമെന്നില്ലാതെ.
നിഗൂഢമായ വഴികളിലൂടെയുള്ള യാത്രയ്ക്കൊടുവില്‍ അവന്‍ ചെന്നെത്തിയത് മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന ഒരു അരുവിയുടെ തീരത്താണ്. കാടിന്റെ അതിര്‍ത്തിയിലൂടെയാണ് ആ അരുവിയൊഴുകുന്നത്. അവിടെ നിന്നും നോക്കിയാല്‍ കാടിന്റെ വന്യമായ സൗന്ദര്യം അതിന്റെ ഉന്നതങ്ങളില്‍ ദര്‍ശിക്കാം. ആ അരുവി എവിടെയാണ് ഉത്ഭവിക്കുന്നതെന്നോ എവിടെ ചെന്നുചേരുന്നതെന്ന് ആര്‍ക്കുമറയില്ല. അതിദൂരങ്ങളില്‍ അരുവി മഞ്ഞിനോട് ചേര്‍ന്ന് അപ്രത്യക്ഷമാകുന്നു. അവിടെയാണ് ആത്മാക്കള്‍ നിഴല്‍ രൂപങ്ങളായി സഞ്ചരിക്കുന്നത്..

ഒരു ഒഴുക്കില്‍പ്പെട്ടതു പോലെയാണ് അവന്‍ ആ നിഴല്‍രൂപങ്ങള്‍ക്കിടയിലേക്ക് ചെന്നത്. അനേകം ആത്മാക്ക‍ളോടൊപ്പം അവനും ചേര്‍ന്നുനിന്നു. അവരില്‍ ചിലരുടെയെല്ലാം കണ്ണുകളിലെ തിളക്കം അപ്പോഴും അണഞ്ഞിരുന്നില്ല. അവരെല്ലാം മരിച്ചിട്ട് അധികനേരമായിട്ടില്ല.
ജീവിതകാലത്ത് ഒരോരുത്തരും ചെയ്ത പ്രവൃത്തിയുടെ പ്രതിഫലനമാണ് ഒരോ നിഴല്‍രൂപങ്ങളിലും തെളിയുന്നത്. ചില ആത്മാക്കള്‍ക്ക് തേളിന്റെയും ഒട്ടകത്തിന്റെയും നിഴലുകളാണ്.. മറ്റു ചിലതിന് കഴുകന്റെയും പ്രാവിന്റെയും നിഴലുകള്‍. പുനര്‍ജന്മങ്ങള്‍ കാത്തിരിക്കുന്ന ഇവര്‍ ഇനിയൊരു ദേഹം കിട്ടുന്നതു വരെ ഇത്തരം നിഴല്‍രൂപങ്ങളില്‍ തുടരും.
കൂട്ടത്തില്‍ നിന്നും പരുന്തിന്റെ രൂപഭാവങ്ങളുള്ള ഒരു നിഴല്‍ അവനരികിലേക്ക് വന്നു.
നിന്റെ പേരെന്താണ്..
അവനോട് ചേര്‍ന്നു നിന്നുകൊണ്ട് ആ നിഴല്‍രൂപം അവനോട് ചോദിച്ചു.
ഗ്രാമി..!!
അവന്റെ കണ്ണുകളീല്‍ ഭയത്തേക്കാളേറെ കൗതുകമായിരുന്നു.. ഇത്ര നാളത്തെ യാത്രയ്ക്കിടയില്‍ ഇങ്ങനെയൊരു സ്ഥലത്തെ കുറിച്ച് അവന്‍ കേട്ടിട്ടുപോലുമില്ല. അവന്റെ ഉള്ളില്‍ ഉണരുന്ന ഭയത്തെ ഒളിപ്പിച്ചുനിര്‍ത്തി അവന്‍ ആ നിഴല്‍രൂപത്തിനോട് ആ സ്ഥലത്തെകുറിച്ച് അന്വേഷിച്ചു.
സ്വപ്നങ്ങള്‍ നിഗൂഡതയിലേക്കുള്ള വാതിലുകളാണ്. ചിലപ്പോള്‍ മരണത്തിലേക്കുള്ളതും..
അങ്ങനെയൊരു മുഖവുരയോടെയാണ് ആ നിഴല്‍ അവനോട് സംസാരിച്ചു തുടങ്ങിയത്.
ഇതു ആത്മക്കളുടെ ലോകമാണ്.. സ്വപ്നത്തിന്റെ തരംഗങ്ങളില്‍ കൂടി വഴിതെറ്റി സഞ്ചരിക്കുകയായിരുന്ന നിന്റെ ആത്മാവ് ഇവിടേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. നീ സ്വപ്നങ്ങളെ ഒരുപാട് സ്നേഹിക്കുന്നതു കൊണ്ടവാം അവ നിന്റെ ആത്മാവിനെയുംകൊണ്ട് ഇവിടെയെത്തിയത്. അതെന്തായാലും നിനക്കിനി ഇവിടെനിന്നും തിരികെ പോകാനാവില്ല. നീ നിന്റെ ഹൃദയത്തില്‍ നിന്നും ഒരുപാട് അകലെയാണിപ്പോള്‍. ഹൃദയസ്പന്ദനങ്ങള്‍.. അതിന്റെ സംഗീതം നിനക്ക് നഷ്ടമായികഴിഞ്ഞു. ഇനി ഒരിക്കലും നിന്റെ ഹൃദയം സംസാരിക്കില്ല.
കടലിന്റെ ആഴങ്ങളും കാടിന്റെ നിഗൂഡ്ഡതയും ആകാശത്തിന്റെ വിശാലതയുമെല്ലാം നിനക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. നിഴല്‍ രൂപം സംസാരിച്ചു നിറുത്തി.
ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ചിരുന്ന അവന്റെ കണ്ണുകള്‍ പതിയെ നിറം മങ്ങിയ കാഴ്ച്ചകളുമായി പൊരുത്തപ്പെടുകയായിരുന്നു.. ഭൂമിയുടെ വശ്യമനോഹാരിത വിദൂരസ്മൃതികളായ് അവന്റെ ഓര്‍മകളില്‍ നിറഞ്ഞു. ഒട്ടൊരു നൊമ്പരത്തോടെ നിറഞ്ഞ കണ്ണുകളുമായി ഇരുണ്ട ഇടനാഴിയിലേക്ക് നോക്കിനില്‍ക്കെ പതിയെ അവന്റെ കൈകള്‍ ചിറകുകളായി മാറി.. അവനൊരു കടവാതിലിന്റെ നിഴലായി മാറുകയായിരുന്നു.. .. അവനാഗ്രഹിച്ചതുപോലെ. പെട്ടെന്ന്..

എടാ എഴുന്നേക്കടാ.. 8.45 ആയി. നിനക്കിന്നു ഓഫീസില്‍ പോകേണ്ടേ..
--------------------

Note: കഥയില്‍ ചോദ്യമില്ല.