Tuesday, December 15, 2009

നിന്റെ പ്രണയം എനിക്ക് അസ്തമയവര്‍ണങ്ങളുടെ നേര്‍കാഴ്ച്ചയാണ്. അതെന്നെ ഒരേ സമയം ആഹ്ലാദിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. കാഴ്ച്ചയുടെ സൗന്ദര്യവും മനസിന്റെ വിങ്ങലും ആ നിറങ്ങളില്‍ ഒളിഞ്ഞിരിക്കുന്നു.

കടല്‍ചിപ്പികള്‍

രാത്രിയുടെ വിജനതയില്‍ കടല്‍ത്തീരത്ത് ഒരു ‍ചിപ്പി അതിനുള്ളിലെ മുത്തിന്റെ പ്രഭയില്‍ തിളങ്ങുന്നുണ്ടായിരുന്നു. ഓരോ കടല്‍ചിപ്പിക്കുള്ളിലും ഇതു പോലെ മുത്തുകളുണ്ടാവും. പ്രണയത്തെ പാതിവഴിയില്‍ ഉപേക്ഷിച്ച ഹൃദയങ്ളില്‍ നിന്നും പ്രണയം മേഘങ്ങളിലേക്ക് പറന്നു പോകും. അവിടെ ആ മേഘങ്ങളീല്‍ നിന്ന് മഴയായും മരങ്ങളില്‍ നിന്ന് മരം പെയ്ത്തുകളായും പ്രണയം ഭൂമിയുടെ ഞരമ്പുകളിലൂടെ ഒഴുകി അരുവിയായും പുഴയായും പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ കടലിന്റെ ആഴങ്ങളില്‍ ചെന്നു ചേരുന്നു. ജന്മന്തരങ്ങള്‍ കഴിയുമ്പോള്‍ അതൊരു ചിപ്പിയുടെ മുത്തായി, ഹൃദയമായി നിനക്കും എനിക്കുമിടയില്‍ ഇങ്ങനെ തിളങ്ങി നില്‍ക്കും, നമുക്കിടയിലൂടെ കടന്നു പോയ യുഗങ്ങളെയും തമ്മില്‍ അറിയാതെ പോയ ജന്മങ്ങളെയും ഓര്‍മിപ്പിച്ചുകൊണ്ട്.

ഒന്നും എവിടെയും അവസാനിക്കുന്നില്ല.. ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്കും, ജന്മങ്ങളില്‍ പുനര്‍ജന്മങ്ങളിലേക്കും ഞാനും നീയും നിന്നില്‍ പൂര്‍ണമാകാതിരുന്ന എന്റെ പ്രണയവും.. കടല്‍ച്ചിപ്പികളിലൂടെ യാത്ര തുടരും.

Monday, December 7, 2009

ആകാശവും ആഴിയും പോലെയാണ് നീയും ഞാനും. വിദൂരതകളില്‍ അത് ഒന്നായിതീരുന്നുവെന്ന് തോന്നും. യാഥാര്‍ത്ഥ്യങ്ങളില്‍ അതു ഒരിക്കലും എവിടെയും ചേരുന്നില്ല.
കറുപ്പ് നിറം ഒന്നിനെയും പ്രതിഫലിപ്പിക്കുന്നില്ല്ലല്ലോ..

അതുകൊണ്ടാവണം എന്റെ പ്രണയം
നിന്നില്‍ നിന്നും പ്രതിഫലിക്കാതെ പോയത്.
ഞങ്ങള്‍ നക്ഷത്രങ്ങളെ കുറിച്ചും മഴയെകുറിച്ചും സംസാരിച്ചു.
കമ്മുണിസത്തെകുറിച്ചും ഭൗതികവാദത്തെകുറിച്ചും നിയോറിയലിസത്തെപറ്റിയും
ജീവശാസ്ത്രത്തെകുറിച്ചും രസതന്ത്രത്തെകുറിച്ചും കഥയെയും കഥാപാത്രങ്ങളെകുറിച്ചും സംസാരിച്ചു.
ഞാന്‍ അവളെകുറിച്ചോ അവള്‍ എന്നെകുറിച്ചോ ചോദിച്ചില്ല.
വാക്കുകള്‍ക്കൊടുവിലുള്ള നിശബ്ദതയിലാണ് ഞങ്ങള്‍ പരസ്പരം അറിഞ്ഞിരുന്നത്.