Wednesday, January 7, 2009

വിസ്മൃതികള്‍

കടല്‍ പാലത്തിന്റെ കൈവരികളില്‍ ചാഞ്ഞുനിന്നു താഴെ ഇരമ്പിമറിയുന്ന കടലിലേക്കു അവന്‍ നിസംഗതയോടെ നോക്കി നിന്നു.. ആഴങ്ങള്‍ അവനെ അതിലേക്കു ആകര്‍ഷിക്കുന്നു എന്നു തോന്നിയതുകൊണ്ടാവണം അവന്‍ പൊടുന്നനെ കരയിലേക്കു നോക്കിയത്. ഒരു പെണ്‍കുട്ടി പാലത്തിലേക്കു കയറി അവനടുത്തേക്കു വരുന്നുണ്ടായിരുന്നു. തിരക്കുപിടിച്ച കാല്‍ചുവടുകളോടെ അവള്‍..കാലത്തെ തോല്‍പ്പിക്കുന്ന വേഗതയില്‍ നടന്നടുത്തുകൊണ്ടിരുന്നു. പാതിയടഞ്ഞ അവളുടെ നിഗൂഡ്ഡമായ കണ്ണുകള്‍ ആരെയും ശ്രദ്ധിച്ചിരുന്നില്ല.. ഒരു കൊടുംങ്കാറ്റിന്റെ വേഗതയില്‍ അവള്‍ അവനെ കടന്നുപോയി. ഒരു നിമിഷം അവള്‍ ആ കടല്‍പാലത്തിന്റെ അവസാനത്തില്‍ നിന്നും അതിന്റെ ആഴങ്ങളിലേക്കു നോക്കിനിന്നു.. പിന്നെ..

ഒരു ഇതള്‍ അടര്‍ന്നു വീഴുന്ന ലാഘവത്തോടെ അവള്‍.. അവിടെ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്തു..

അവനവളെ തിരികെ വിളിക്കാമായിരുന്നു, ജീവിതത്തിലേക്കു. എന്നാല്‍ അവനതു ചെയ്തില്ല. നിസംഗതയോടെ കടലിന്റെ ആഴങ്ങളെ നോക്കിനിന്നിരുന്ന അവന്‍ അതെ നിസംഗതയോടെയായിരിക്കണം അവളുടെ ജീവിതത്തെയും കണ്ടത്. അല്ലെങ്കില്‍ അവനേക്കാള്‍ കൂടുതല്‍ അവള്‍ ജീവിതത്തെ സ്നേഹിക്കുന്നുണ്ടെന്നു അവനു തോന്നിയിരിക്കാം.

തണുത്ത പുലരികളില്‍ അവതരിപ്പിക്കപ്പെടുന്ന സ്വപ്ന നാടകങ്ങളിലെ നായികയെ പോലെ അവള്‍.. അവന്റെ ദുരന്തസ്മൃതികളില്‍ തിളങ്ങി നില്‍ക്കുന്നു.

ചുവന്ന ഇതളുകള്‍

ആഴിയുടെ അകലങ്ങളില്‍ കാണുന്ന ദീപ്തങ്ങള്‍ ആകാശത്തു നിന്നും അടര്‍ന്ന നക്ഷത്രങ്ങളെ പോലെ കണ്‍ചിമ്മുന്നുണ്ടായിരുന്ന ആ രാത്രിയില്‍ ഞാന്‍ അവളോടു പറഞ്ഞു.. തമ്മില്‍ പിരിയാന്‍ കാലമായെന്ന്, അവളുടെ ഹൃദ്യമായ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും അവളില്‍ നിന്നും അടര്‍ത്തിയെടുത്തുകൊണ്ട്.

പരിഭവങ്ങള്‍ പറഞ്ഞു തീരാത്ത തിരയും..തിരയുടെ പരിഭവങ്ങള്‍ ഒരിക്കലും കേള്‍ക്കാന്‍ കൂട്ടാക്കാത്ത തീരവും അവളിലെ ആ ഭാവപതര്‍ച്ചയെ തിരിച്ചറിഞ്ഞിരിക്കാം.. ഞാനതു കണ്ടില്ലെന്നു നടിച്ചു.

ഞാന്‍ അവളോട് പിന്നെയും എന്തൊക്കെയൊ സംസാരിച്ചുകൊണ്ടിരുന്നു.... ചിലനേരങ്ങളില്‍ ഞാന്‍ അവളോടല്ല, തിരകളോടാണു സംസാരിക്കുന്നതെന്നു തോന്നി.. അപ്പോള്‍ എന്റെ സംസാരങ്ങള്‍ക്കു മറുപടിയായി തിരകളുടെ നേര്‍ത്ത തേങ്ങലുകള്‍ മാത്രമെ കേള്‍ക്കാനുണ്ടായിരുന്നുളളു.. അവളുടെ ഹൃദയത്തിന്റെ ശൂന്യമായ തീരങ്ങളിലേക്കു തിരകള്‍ ഇരമ്പികയറുന്നതിന്റെ ശബ്ദം.

പിരിയാന്‍ നേരം ഞാന്‍ അവളോടു പറഞ്ഞത്.. ഇനി ഒരിക്കലും തമ്മില്‍ കാണാതിരിക്കാന്‍ ശ്രമിക്കാമെന്നാണ്.

എനിക്കു തരാന്‍ അവള്‍ കയ്യില്‍ കരുതിയിരുന്ന കുറെ ചുവന്ന ഇതളുകള്‍ .. എന്റെ കടുത്ത തീരുമാനങ്ങള്‍ക്കൊടുവില്‍ പ്രണയത്തിന്റെ നിറം നഷ്ടമായ അവയെ എനിക്കു തരുന്നതിനിടയില്‍ അവളെന്നോടു പറഞ്ഞു..

പ്രണയത്തിന്റെ നിറം നിന്റെ കണ്ണുകള്‍ക്ക് ഇനിയൊരിക്കലും മനസ്സിലാകിലെങ്കിലും.. ഈ ഇതളുകള്‍.. എനിക്കതെപ്പോഴും ചുവപ്പ് തന്നെയായിരിക്കും..

ഞാനൊരു സാഡിസ്റ്റ് ആകാന്‍ ശ്രമിച്ചിരുന്നതുകൊണ്ട് ആ വാക്കുകള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല.