Thursday, July 29, 2010

അവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കെ
അവളെന്നോട് ചോദിച്ചു
എന്താ ഇങ്ങനെ നോക്കുന്നതെന്ന്..
ഞാന്‍ പറഞ്ഞു
നീ പറയാതിരുന്ന പലതും
ഈ കണ്ണുകള്‍ എന്നോട് പറയുന്നുണ്ടെന്ന്..
പിന്നീട് ഞാന്‍ നോക്കുമ്പോഴൊക്കെ
അവള്‍ കണ്ണുകളടയ്ക്കും.

Monday, July 5, 2010

സര്‍ഗസുഷുപ്തി

നീയെന്താ ഇങ്ങനെയെന്ന് അമ്മ ഇടയ്ക്കിടയ്ക്ക് ചോദിക്കും

നിന്നെ എനിക്ക് മനസിലാവുന്നില്ലല്ല്ലോയെന്ന്.
ഞാന്‍ അത്രയും മാറിയോ,
എന്റെ അമ്മയ്ക്ക് എന്നെ മനസിലാക്കാന്‍ സാധിക്കാത്തിടത്തോളം.

ഞാന്‍ എന്നെ മനസിലാക്കിതുടങ്ങിയപ്പോഴണോ
അമ്മയ്ക്ക് എന്നെകുറിച്ച് ഒന്നും മനസിലാകാതെയായത്.

ആകാശവിശാലത തേടുന്ന വൃക്ഷശിഖരം പോലെ എന്റെ ചിന്തകള്‍ വിസൃതമാകുമ്പോഴും അസ്തിത്വത്തിന്റെ വേരുകള്‍ അമ്മയിലൂടെയല്ലേ കടന്നുപോയിരുന്നത്
അതല്ലേ എന്നെ കാലഗതിയുമായ് ബന്ധിപ്പിച്ചിരിക്കുന്നത്
പറക്കമുറ്റാത്ത ചിറകുകളില്‍ നിന്നും ഞാനിപ്പോള്‍ വളര്‍ന്നിരിക്കുന്നു
അമ്മയില്‍ നിന്നും സ്വതന്ത്രമായി ചിന്തിക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു
അമ്മയെ വേദനിപ്പിക്കുന്നുണ്ടെങ്കിലും,
അതിദൂരങ്ങളിലേക്ക് പറന്നുപോകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ മിഴികള്‍ തേടുന്നത് ആകാശത്തിന്റെ അതിരുകളെയാണ്
ഞാന്‍ പ്രണയിക്കുന്നത് ആഴങ്ങള്‍ക്ക് അപ്രാപ്യമായ നിഗൂഢതയെയാണ്

എങ്കിലും ചിലപ്പോഴൊക്കെ എനിക്ക് തിരികെ ചെന്ന്
അമ്മയുടെ ചൂടുപറ്റി കിടന്നുറങ്ങണമെന്നുണ്ട്
ചിലപ്പോള്‍ ഞാനാ കൊക്കുണിനകത്ത് പതുങ്ങിയിരിക്കാന്‍ ആഗ്രഹിക്കും
ചിലപ്പോള്‍ ഒരു ചിത്രശലഭമായി പറന്നുപോകുവാനും
പറന്ന് തളര്‍ന്ന് തിരികെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഞാനെത്തുമ്പോള്‍
എന്നെ കാത്തിരിക്കുന്നത് അമ്മയുടെ സ്നേഹമാണ്
ഒരു ശകാരത്തിന്റെ മൂടുപടം അതിനുണ്ടെങ്കിലും ആ സ്നേഹം,
അതെന്റെ അമ്മയാണ്.

ഇപ്പോഴായേപിന്നെ ഇന്നലെ നീ എന്തെങ്കിലും കഴിച്ചോ എന്നും,
ഇന്നലെ രാത്രി എവിടെയാണ് ഉറങ്ങിയതെന്നും അമ്മ ചോദിക്കാറുണ്ട്.
ഉത്തരങ്ങള്‍ നിശബ്ദമാകുന്നതുകൊണ്ടാവണം
അതില്‍കൂടുതലൊന്നും ചോദിക്കാറില്ല
ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ചലനങ്ങളുണ്ടാക്കി അതില്‍ തന്നെ അലിഞ്ഞു ചേരുന്നു

ഈ ആള്‍ക്കൂട്ടങ്ങളില്‍നിന്നെല്ലാം മാറി,
ചിറകുകളൊതുക്കി അമ്മയുടെ ഗര്‍ഭത്തില്‍ ഒരിക്കല്‍കൂടി എനിക്കൊന്നുറങ്ങണമെന്നുണ്ട്..
തിരികെപോയി സര്‍ഗസുഷുപ്തിയിലിരിക്കാന്‍ ..
ആ കൂടാരം അതവിടെയില്ലല്ലോ.
ഞാന്‍ കടന്നു പോകുംതോറും കാലം എനിക്കുപിന്നുലുള്ളതെല്ലാം തച്ചുടയ്ക്കുകയാണ്.


ഭൂതകാലങ്ങളില്‍ നിന്നും വാല്‍സല്യത്തിന്റെ പിന്‍വിളികള്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പുനര്‍ജന്മത്തിനായ് മാതൃത്വത്തിന്റെ സ്പന്ദനങ്ങള്‍ക്ക് ഞാന്‍ കാത്തിരിക്കുന്നു.