Saturday, October 18, 2014

നമ്മുടെ
ഈ ജീവിതം
കീഴ്മേൽ
മറിയാൻ
ഒരു നിമിഷം
തികച്ചുവേണ്ട.  
എന്നിട്ടും
എന്തിനാണ്
നമ്മൾ ഇന്നത്തെ
സന്തോഷങ്ങളെ
നാളത്തേക്ക്
മാറ്റിവയ്ക്കുന്നത്.

Tuesday, September 2, 2014

നിന്റെ പ്രണയം മിന്നമിനുങ്ങിന്റെ വെളിച്ചം പോലെയാണ്
നോക്കിനില്‍ക്കെ അതു മാഞ്ഞുപോകും
പിന്നെ അതു തെളിഞ്ഞു വരും
പിന്നെ പകലാവും
നിന്നെ കാണാതാവും
അങ്ങനെ വലിയ വെളിച്ചമുള്ള ചില ദിവസങ്ങളില്‍
ഞാന്‍ തനിച്ചായിപോകാറുണ്ട്.

അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും
നിന്റെ സ്വാതന്ത്രം നഷ്ടപ്പെടുത്തികൊണ്ട്
ഞാന്‍ നാലറകളുള്ള ഈ തീപ്പെട്ടികൂടിനുള്ളില്‍ നിന്നെ പിടിച്ചുവച്ചിരിക്കുന്നത്.


അങ്ങനെ ഞാന്‍ ഒറ്റയ്ക്കാകതിരിക്കാനാണ്..

Monday, May 26, 2014

നിദ്ര

സ്വപ്നത്തില്‍
ഞാനുറങ്ങുകയായിരുന്നു
എന്റെ ആ നിദ്രയില്‍
ഇരുട്ടിന്റെ മുഖമുള്ള ഒരാള്‍
എന്നോട് സ്വകാര്യം പറഞ്ഞു
നീയിപ്പോള്‍
സ്വപ്നം
കാണുകയാണെന്ന്.
അത് കേട്ടുകൊണ്ടിരിക്കെ
എവിടെനിന്നോ
എന്നിലേക്കൊരു
വിഷാദം പറന്നുവന്നു
കാരണം
അപ്പോള്‍
ഞാന്‍
നിന്റെ മടിത്തട്ടില്‍..
നിന്നോട് ചേര്‍ന്നുറങ്ങുകയായിരുന്നു..

Tuesday, April 1, 2014

യാത്രാവഴികള്‍

ഇതിലൂടെ ഒരു ആകാശദൂരം പോയാല്‍ നിങ്ങള്‍ ഒരു വലിയ മരത്തിനു ചുവട്ടിലെത്തും.
അവിടെനിന്നും ഒരു ചിറകടിദൂരത്തില്‍ ഒരു അരുവി ജനിക്കുന്നുണ്ടാവും
ആ അരുവിയുടെ വഴിയെ നടന്നാല്‍ ചെന്നുചേരുന്നത്
വനത്തിനകത്തുള്ള ഒരു വലിയ തടാകത്തിലാണ്
ആ തടാകത്തില്‍ നിന്നാണ് ആ വനത്തിലെ
ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്
അതിന്റെ ഒരു വശത്തുക്കൂടി കീഴ്ക്കാംതൂക്കായ ചെറിയൊരു പാതയുണ്ട്
അതിലൂടെ ഇരുപത്തിനാല് നാഴിക താഴേക്കിറങ്ങിയാല്‍ നിങ്ങള്‍
പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വലിയൊരു പ്രദേശത്തെത്തും
തടാകത്തിലെ വെള്ളം ആ പാറക്കൂട്ടങ്ങള്‍ക്കു താഴെ കൂടിയാണ് ഒഴുകുന്നത്
ശ്രദ്ധിച്ചാല്‍ പുഴയൊഴുകുന്നതിന്റെ ശബ്ദം കേള്‍ക്കാം
ആ പുഴയുടെ വഴിയെ ഒരു ചന്ദ്രമാസത്തെ ദൂരം സഞ്ചരിച്ചാല്‍
വെള്ളത്തിലും കരയിലും കൃഷി ചെയ്യുന്ന നാട്ടിലെത്തും
അവിടെനിന്നും യാത്ര തുടര്‍ന്ന് അടിയൊഴുക്കുള്ള കായലും നീന്തികടന്നാല്‍
അറ്റം കാണാത്ത ഒരു ലോകത്തെത്തും
അതാണ്
കടല്‍.
നിന്റെ യാത്രയുടെ തുടക്കം ഇവിടെ നിന്നാണ്.
അവസാനമില്ലാത്ത യാത്രകള്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്.

Wednesday, February 5, 2014

ഈ ലോകത്ത് പഞ്ചഭൂതങ്ങൾ പോലെയാണ് മനുഷ്യരുടെ സ്വഭാവവും.  ചിലർ ജലത്തെ പോലെയായിരിക്കുമ്പോൾ മറ്റുചിലർ അഗ്നിയെ പോലെയാണ്. പിന്നെ  ഭൂമിയെപോലുള്ളവർ..  കാറ്റിനെപ്പോലുള്ളവർ.

അഗ്നിയുടെ സ്വഭാവം ഉള്ളവർ ഗുരുക്കന്മാരാണ്. അവർക്ക് നമ്മളെ ശുദ്ധീക്കരിക്കാൻ കഴിയും. ജലത്തെ പോലുള്ളവർ അലസരാണ്. ഭൂമിയെ പോലുള്ളവർ സ്വാർത്ഥതയില്ലാത്തവരാണ്. ഇനി വായുവിന്റെ ഗുണമുള്ളവർ അവരുടെ സ്വത്വത്തെ അല്ലാതെ വേറൊന്നിനെയും ശ്രദ്ധിക്കാത്തവരാണ്. പക്ഷെ പ്രധാനപെട്ട കാര്യം എന്താണെന്നുവച്ചാൽ എല്ലാവരിലും പഞ്ചഭൂതങ്ങളുടെ എല്ലാ ഗുണങ്ങളും ഉണ്ടാകും എന്നതാണ്. ഏതു ഗുണമാണോ കൂടുതൽ പ്രതിഫലിക്കുന്നത് അത് പ്രത്യക്ഷമാകും എന്ന് മാത്രം.

ആകാശത്തെ  ദർശിക്കാനാവാത്തകൊണ്ട് ആകാശം പഞ്ചഭൂതങ്ങളിൽ പെടുന്നില്ല എന്നാണ് ചാർവാകമതം പറയുന്നത്.  ആകാശത്തിന് ഒരു പ്രത്യേക സ്വഭാവം അവകാശപ്പെടാനില്ലത്രെ. എല്ലാത്തിനെയും ഉൾകൊള്ളുന്ന എല്ലാത്തിന്റെയും ഒരു പ്ലാറ്റഫോം ആയി അത് നിലനിൽക്കുന്നു. അതുകൊണ്ട് അവർക്ക് പഞ്ചഭൂതങ്ങൾ എന്നൊരു കാര്യം ഇല്ല. ചതുർഭൂതങ്ങൾ ആണ് ഉള്ളത്.   അത് ശരിയാണെന്നു എനിക്കു തോന്നാറുണ്ട്.

Tuesday, January 21, 2014

പച്ചകടല്‍

പച്ചനിറമുള്ള കടല്‍ പോലെ തോന്നിച്ച, മരങ്ങള്‍ നിറഞ്ഞുനിന്നിരുന്ന ആഴങ്ങളിലേക്ക് അവന്‍ നോക്കി നിന്നു. കാറ്റടിക്കുമ്പോള്‍ വൃക്ഷതലപ്പുകള്‍ ചാഞ്ഞും ചരിഞ്ഞും തിരമാലകള്‍ പോലെ ഇളകുന്നുണ്ടായിരുന്നു.

കാറ്റ് ശബ്ധത്തോടെ നിരന്തരമായി വീശികൊണ്ടിരുന്നു. അതിനും താഴെ അവളുടെ നേര്‍ത്ത ശബ്ധത്തിനു വേണ്ടി അവന്‍ ചെവിയോര്‍‍ക്കായായിരുന്നു. അവിടെ ആ സമുദ്രത്തിനുള്ളില്‍ അവള്‍ ജീവനുവേണ്ടി ദാഹിക്കുന്നുണ്ടാവും. അവള്‍ കണ്ണുകള്‍ അടച്ചുപിടിച്ചിരിക്കയാവും, കണ്ണുകളിലൂടെ പ്രാണന്‍ നഷ്ടപ്പെടാതിരിക്കാന്‍.

അവന്‍ അത് കേട്ടന്നു തോന്നുന്നു.. തിടുക്കത്തില്‍ ചെന്ന് വടവും കപ്പിയുമായി പാറക്കൂട്ടത്തിന്റെ അരുകില്‍ ചെന്ന് ഒരു വലിയ പാറയുമായ് വടം ചേര്‍ത്തുകെട്ടിയതിനു ശേഷം അവന്‍ ഉടുമ്പിനെ പോലെ പാറകളില്‍ പിടിച്ചും പാമ്പിനെ പോലെ ഊര്‍ന്നും ആഴങ്ങളിലേക്ക് ഇറങ്ങികൊണ്ടിരുന്നു. പക്ഷേ ഒരോ ചുവടുകഴിയുമ്പോഴും താന്‍ ഉയരങ്ങളിലേക്ക് പോകുന്നതായാണ് അവനു തോന്നിയത്.

ഹൃദയം എന്തെക്കെയോ അവളോട് സംസാരിച്ചുകൊണ്ടിരുന്നു.. അവളോട് പേടിക്കരുതെന്ന് പറഞ്ഞു.. അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.. അവന്‍ വരുമെന്ന് അവളോട് പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഒരു തരിപോലും പ്രാണന്‍ പുറത്തുപോകാതിരിക്കാന്‍,
അവന്‍ വരുന്നതുവരെയെങ്കിലും..

അരികിലെവിടെയോ വീഴുന്ന നേര്‍ത്ത ജലപാതത്തിന്റെ ശബ്ദവും തണുപ്പും അവളുടെ ശരീരത്തിലെ വേദനകളെ കൂടുതല്‍ കൂടുതല്‍ വേദനിപ്പിച്ചു. ഇന്ന് രാവിലെയാണ്‍ അവള്‍ സൂയിസൈഡ്പോയിന്റിന്റെ അരികില്‍ നിന്നും പച്ചകടലിന്റെ ആഴം നോക്കിയത്. അവള്‍ വിചരിച്ചതിലും ആഴം അതിലേക്കുണ്ടെന്ന് ഹൃദയം അവളോട് പറയുന്നുണ്ടായിരുന്നു. അവള്‍ അത് ശ്രദ്ധിക്കാത്തപോലെ കണ്ണുകളടച്ച് ജലത്തിലേക്കെന്നപോലെ വായൂവിലൂടെ ഊളിയിട്ടു. പിന്നെ എവിടെയോ തട്ടി എല്ലുകള്‍ നുറുങ്ങുന്നതിന്റെ ശബ്ദം കേട്ടു. നീലഞരമ്പുകളീല്‍ നിന്നല്ലാതെ രക്തം ഉറവപ്പൊട്ടി അവളെ ആകെ നനച്ചു. പിന്നെ ശിഖരങ്ങള്‍ക്കിടയിലൂടെ ജലപാതം പോലെ ചുവന്ന നിറത്തില്‍ അവള്‍ താഴേക്ക് ഒഴുകിയിറങ്ങി.

എന്തിനുവേണ്ടിയെന്നു ചോദിച്ചാല്‍ അവള്‍ പറയും അവനെ കാണാനാണെന്ന്..അവനേടൊപ്പം ജീവിക്കാനാണെന്ന്. അവള്‍ക്കവനെ വേണമായിരുന്നു. ഇവിടെ അവള്‍ തനിച്ചാണെന്നറിഞ്ഞാല്‍ എവിടെയാണെങ്കിലും അവന്‍ വരുമെന്ന് അവള്‍ക്കറിയാം

ദൂരെ വീഴുന്ന ജലപാതത്തിന്റെ ശബ്ദത്തിനിടയില്‍ നിന്നും അവന്റെ കാലടികളുടെ ശബ്ദം അവള്‍ക്കിപ്പോള്‍ കേള്‍ക്കാം.. അവളുടെ ഹൃദയമിടിപ്പുകളേക്കാള്‍ വേഗതയില്‍ അവന്‍ നടന്നുവരുന്നത് അവളറിഞ്ഞു... അവളുടെ ഹൃദയം അവളോട് കണ്ണുകള്‍ തുറക്കാന്‍ പറഞ്ഞു. പക്ഷേ അവള്‍, അവന്‍ അടുത്തുവന്ന് തന്നെ വിളിക്കുന്നതും കാത്തിരുന്നു. അവന്റെ വിളി കേട്ട് കണ്ണുകള്‍ തുറക്കാന്‍ അവള്‍ ആഗ്രഹിച്ചു.

അവന്റെ ശബ്ദം അവളുടെ കാതുകളിലേക്ക് എത്തുന്നതും കാത്ത് അവള്‍ ആ വലിയ മരങ്ങള്‍ക്കിടയില്‍ ചുവപ്പുനിറമുള്ള ഒരു ഇല പോലെ അതിന്റെ വേരുകള്‍ക്കിടയില്‍ കിടന്നു.

പിന്നീട് അവള്‍ ഒന്നും അറിഞ്ഞില്ല....
അവന്‍ അവളുടെ അരികില്‍ വന്നതും..വിളിച്ചതും..
അവളെ ചേര്‍ത്തുപിടിച്ചതും ഒന്നും.
അവളുടെ ഹൃദയം പറയുന്നതും..പിന്നീട് അവള്‍ കേട്ടില്ല.
പച്ചകടലിന്റെ ആഴങ്ങളില്‍ അവന്‍ തനിച്ചു നിന്നു.