Monday, August 24, 2009

ഋതുഭേതങ്ങള്‍

നിന്നെ ഞാനിനി പ്രണയിക്കില്ല..
കാലം പൂക്കളെ ചുംബിക്കുന്നതും വിടരുന്നതും കൊഴിയുന്നതും
ഞാനറിയാതെ പോകും

ബോഗെന്‍വില്ലകള്‍ ചാഞ്ഞു നില്‍ക്കുന്ന ഇടവഴികളില്‍
ഞാന്‍ നിന്നെ കാത്തുനില്‍ക്കില്ല
മഞ്ഞു പൊഴിയുന്ന ഡിസംബറുകളിലും വസന്തത്തിന്റെ തുടക്കങ്ങളിലും
നിറഞ്ഞു പെയ്യുന്ന വര്‍ഷത്തിലും ഞാന്‍ നിന്നെ ഓര്‍ക്കില്ല
രാത്രിമഴയുടെ പ്രണയസല്ലാപങ്ങള്‍ക്ക് ഞാന്‍ കാതോര്‍ക്കില്ല
പ്രണയം.. എനിക്കും നിനക്കും ഒരുപോലെയല്ലല്ലോ..

എന്റെ പ്രണയത്തിനു മുന്‍‍പില്‍ കാലം നിശബ്ധമായിരുന്നു..
പക്ഷെ ഋതുക്കള്‍ക്ക് നിന്നില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞുവെന്ന്
ഞാന്‍ അറിയുന്നു. ശരിയാണ്..
നീയെപ്പോഴും നീ തന്നെയാണ്
ഞാന്‍.. ഞാന്‍ മാത്രവും

കാലത്തിന്റെ മരംപെയ്ത്തുകള്‍ക്കൊടുവില്‍ ബന്ധങ്ങള്‍ അലിഞ്ഞു പോകും
രാവില്‍ നിന്നും പുലരിയിലേക്ക് സഞ്ചരിക്കുന്ന നക്ഷത്രങ്ങളെപോലെ
നിന്റെ കണ്ണില്‍ നിന്നും ഞാന്‍ മറയും
നിന്നെ ഞാന്‍ പ്രണയിക്കുന്നതെങ്ങനെ ..
പ്രണയം.. അതിനി എനിക്കും നിനക്കും ഒരുപോലെയല്ലല്ലോ.
ആഴങ്ങള്‍ നിഷേധിക്കപ്പെട്ട കടല്‍ശംഖില്‍ നിന്നുയരുന്ന
തേങ്ങലുകള്‍ പോലെ നിന്റെ വിരഹത്തില്‍
എന്റെ ഹൃദയം നൊമ്പരപ്പെടുന്നു..
നീ ഉണരുന്നത് എനിക്ക് നൊമ്പരമാണ്..

പുലരികളില്‍ മരങ്ങളെ പുതഞ്ഞു നില്‍ക്കുന്ന മഞ്ഞിന്റെ ആര്‍ദ്രമായ സ്വപ്നം പോലെയായിരുന്നു നമ്മുടെ പ്രണയം.. മുടിയില്‍ തഴുകിയും മൃദുവായ് ചുംബിച്ചും നീയെന്റെ മാറില്‍ മയങ്ങുമ്പോഴെല്ലാം നീ ഒരിക്കലും ഉണരാതിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ ഒരു സ്വാര്‍ത്നാണല്ലോ. . നിന്നെ നഷ്ടപെടുത്താന്‍ എനിക്കാവില്ലായിരുന്നു. നീ ഉണരുമ്പോള്‍ ഇതെല്ലം നിന്റെ വിസ്മൃതിയില്‍ മറയുമെന്നെനിക്കറിയാം. എനിക്കതറിയാവുന്നതു കൊണ്ട് ഞാന്‍ ഉണരില്ല. കാലഭേദങ്ങളറിയാതെ ഞാന്‍ ഉറങ്ങും. ഒരിക്കലും ഉണരണമെന്നില്ലാതെ..