ഞാൻ കേൾക്കുന്നതല്ലാതെയെന്തോ അയാൾ കേൾക്കുന്നുണ്ടാകും. ഞാൻ പറയുന്നതിനേക്കാൾ കൂടുതലായി അയാൾ എന്തൊക്കെയോ പറയുന്നുമുണ്ടാകും.
എന്നിട്ടും അതൊക്കെ എന്താണെന്ന് എനിക്ക് കേൾക്കുവാനോ മനസ്സില്ലാക്കുവാനോ സാധിച്ചില്ല.
എന്നും നേരം സായാഹ്നത്തോടടുക്കുമ്പോൾ അവൾ, കഴുത്തിൽ പിങ്ക് റിബൺ കെട്ടിയ തന്റെ കറുത്ത പൂച്ചകുഞ്ഞുമായി, വീടിന്റെ ഒന്നാം നിലയിലെ, വെളുത്ത കുമ്മായ പാളികൾ ചുവരുകളിൽ നിന്നും എപ്പോഴും അടർന്നുവീഴുന്ന ആ ചെറിയ മുറിയിലേക്ക് ചെന്ന്, ഇരുണ്ട പച്ചനിറം പൂശിയ വാതിൽപാളികളിലെ ഇനിയും പൊട്ടിത്തീരാത്ത നിറമുള്ള ചില്ലുജാലകങ്ങൾ കൂടുതലിളകാതെ പതിയെ തുറന്ന്, വെയിലും മഴയുമേറ്റ് മങ്ങിയ, ചാരനിറമായ മരപാളികൾ പാകിയ ബാൽക്കണിയിൽ ചെന്ന് നിരത്തിലൂടെ നടന്നു പോകുന്ന ആളുകളെ നോക്കിയിരിക്കും. അധികം വൈകാതെതന്നെ അവനും ആ വഴി വരുമെന്ന് അവൾക്കറിയാം.
ചുവന്ന ബോഗൺവില്ലകൾ ഒഴുകിയിറങ്ങിയ ആ ബാൽക്കണിയിലിരുന്നാൽ അവൾക്ക് ആ തെരുവ് മുഴുവനും കാണാം.
ആകാശത്തിൽ ഒരു മെഴുകുതിരിവെളിച്ചം ബാക്കി നിൽക്കെ, എല്ലാ ദിവസവും അവൻ അവളുടെ വീടിനു മുന്നിലുള്ള ആ വീതികൂടിയ വഴിയിലൂടെ എല്ലാവരോടുമായി സംസാരിച്ചും ചിരിച്ചും കടന്നുപോയ്കൊണ്ടിരുന്നു. അത്ര നിശബ്ദമായിരുന്ന ആ തെരുവ് അവൻ വരുന്നതോടെ തിരക്കുള്ളതാകും. അവനെ കാണുമ്പോൾ തന്നെ ആളുകൾ അടുത്ത് വന്ന് സംസാരിക്കുകയും വിശേഷങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്തിരുന്നത് അവൾക്ക് അത്ഭുതമായിരുന്നു. സൂര്യൻ മറഞ്ഞതിനുശേഷവും ബാക്കിയായ ആ നേർത്ത മഞ്ഞവെളിച്ചത്തിലും അവന്റെ മുഖം അവൾക്ക് വ്യക്തമായിരുന്നു. ഇടത്തേക്കണ്ണിനു താഴെയായി തവിട്ടുനിറത്തിൽ കരുവാളിച്ച് കിടന്നിരുന്ന, അതിനും താഴെ, ചുണ്ടകൾക്ക് മുകളിൽ, ചെറിയ ചുളിവുകളോടെ, ഉണങ്ങിയ ചായക്കൂട്ട് പോലെ മാംസവും ചർമവും കൂടിക്കലർന്നിരുന്ന അവന്റെ മുഖം അമൂർത്തമായ ഒരു ഛായാചിത്രം പോലെയായിരുന്നു.
ആസിഡ് ആക്രമണത്തിൽ മുഖം നഷ്ടപെട്ട പെൺകുട്ടികളെ കുറിച്ചേ അവൾ കേട്ടിട്ടുണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു ആൺകുട്ടിയെ അവൾ ആദ്യം കാണുകയായിരുന്നു.