Saturday, October 10, 2009

നൊമ്പരപ്പൊട്ട്

ഓഫിസില്‍ നിന്നിറങ്ങി ഫ്ലാറ്റിലേക്ക് പോകുന്നതിനിടയിലാണ് എന്റെ മിഴികള്‍ അവളില്‍ പതിഞ്ഞത്. എവിടെയോ കണ്ടുമറന്നതു പോലെ.. എവിടെയോ അല്ല.. ഹൃദയത്തില്‍ നിന്നും നഷ്ടപ്പെട്ട ഒരു മയില്‍പ്പീലിതുണ്ട് പോലെ അവളുടെ കൗതുകം നിറഞ്ഞ ആ മിഴികള്‍.. അതെന്റെ ഹൃദയത്തില്‍ ഒരു റോസാചെടിയുടെ മുള്ള് കൊണ്ട് വരയുന്നതു പോലെ.

കുറെനാളായി എന്റെ ശ്രീമതിയുടെ കണ്ണുകളുടെ സൗന്ദര്യത്തോട് കിടപിടിക്കാന്‍ പറ്റിയ മാന്മിഴികളെ വേറെ ആരിലും കാണുകയുണ്ടായില്ല. ഇതിനു മുന്‍പ് അങ്ങനെയൊന്നു കണ്ടതിന്റെ പാര്‍ശ്വഫലങ്ങള്‍ എനിക്ക് ചിലപ്പോഴെല്ലാം അവളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും അവളിതൊന്നും സീരിയസ്സായി കാണില്ലെന്ന് എനിക്കറിയാം. എനിക്കതറിയാമെന്ന് അവള്‍ക്കുമറിയാം. അവള്‍ക്ക് എന്നേക്കാള്‍ ഹ്യൂമര്‍സെന്‍സുള്ളതുകൊണ്ട് വെറുതെയൊരു തമാശയ്ക്ക് ഞാനിതെല്ലാം പോയി അവളോട് പറയാറുണ്ട്. ഫാഷന്‍ ഫോട്ടോഗ്രഫി തലക്കുപിടിച്ചു നടന്നപ്പോള്‍ പരിചയപ്പെട്ടതാണ് ഞാനിവളെ. അന്നുമുതല്‍ ഇന്നുവരെ എന്റെ ചെറിയൊരു നോട്ടത്തിന്റെ അര്‍ത്ഥം വരെ ഇവള്‍ക്ക് മനസിലാകും.

ആ കണ്ണുകള്‍, അതിന്റെ ഭാവചലനങ്ങള്‍ എന്നെ കാലങ്ങള്‍ക്ക് പിന്നിലേക്ക് കൂട്ടികൊണ്ടുപോകുന്നതു പോലെ. ഫാഷന്‍ ഫോട്ടോഗ്രഫറായെപിന്നെ സ്ത്രീസൗന്ദര്യത്തിന്റെ വിവിധഭാവങ്ങള്‍ പല രൂപങ്ങളില്‍ എന്റെ മുന്നില്‍ കൂടി കടന്നു പോയിരുന്നു. അങ്ങനെയെന്റെ ക്യമറയില്‍ പതിഞ്ഞ ഏതെങ്കിലും മുഖവുമായുള്ള സാദൃശ്യം. ഞാന്‍ വെറുതെയൊന്ന് ഓര്‍ത്തുനോക്കിയെന്നെയുള്ളൂ. അങ്ങനെയൊന്നുമല്ല.. അങ്ങനെയൊരു നേരമ്പോക്കുകളില്‍ പതിഞ്ഞ മുഖമല്ല അവളുടേത്.

ചിന്തകള്‍ പല പല രൂപങ്ങള്‍ സ്വീകരിക്കുന്ന മേഘശകലങ്ങളെപോലെ അലക്ഷ്യമായ് അനസ്യൂതം കടന്നുപോയ്കൊണ്ടിരുന്നു. ഫ്ലാറ്റില്‍ചെന്ന് കേറും വരെ ആ മിഴികള്‍ എന്റെ കണ്ണുകളില്‍ ഉണ്ടായിരുന്നു. കോളിങ് ബെല്‍ അടിച്ചതും ശ്രീമതി വാതില്‍ തുറന്നതും ഒരുമിച്ചാണ്. ഈ betterhalf ന്റെ ഒരുകാര്യം.. ഇവളെന്താ വാതിലില്‍തൂങ്ങി നില്‍ക്കുകയായിരുന്നോ. ശരിക്കും അവളെന്റെ പകുതിയേയുള്ളൂ. അവള്‍ ഡയറ്റിങ്ങിലാണ്.. അതുകൊണ്ട് നിവൃത്തിയില്ലതെ ഞാനും. ഇവളുടെ കൂടെ കൂടിയെപിന്നെയാണ് ഞാന്‍ സ്ഥിരമായി പച്ചക്കറി കഴിച്ചു ശീലിച്ചത്. ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രങ്ങളെല്ലാം ഒതുക്കുന്നതിനിടയില്‍ ശ്രീമതിയുടെ ഒരു ചോദ്യം. ഇന്നെന്താണ് ഒരു മൗനം. നന്നാകാന്‍ തീരുമാനിച്ചോ..

ഏയ് അല്ല.. ഞാനെന്റെ നഷ്ടങ്ങളുടെ കണക്കെടുക്കുകയായിരുന്നു, ജീവിതത്തിലെ ഓര്‍മകളുടെ. പതിവില്ലാതെ എന്റെ ഫിലോസഫി കേട്ട് അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു. എനിക്കവളോടെന്തോ പറയാനുണ്ട് എന്നു കരുതി അവള്‍ അടുത്തേക്ക് നിന്നു. എനിക്കെന്തെങ്കിലും സംസാരിക്കാന്‍ അവള്‍ മാത്രമെയുള്ളൂ. ഞാനൊരു അന്തര്‍മുഖനായതുകൊണ്ടല്ല.. സ്വാകാര്യാമായതിനെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ട് വേറെ ആരോട് പറയുന്നതിനേക്കാള്‍ ഇവളോട് പറയുന്നതാണ് എനിക്കിഷ്ടം. ഇവളെനിക്ക് ഒരേസമയം എന്റെ ഭാര്യയും കൂട്ടുകാരിയുമാണ്. അവളുടെ ചില കുറുമ്പുകള്‍ കാണുമ്പോള്‍ അവളെന്റെ മകളാണെന്ന് തോന്നാറുണ്ട്. വീട്ടുകാരെയും എതിര്‍ത്ത് ഞാന്‍ ഇവളുടെ കൈപിടിച്ചിറങ്ങുമ്പോള്‍ ആകെയുണ്ടായിരുന്നത് കുറെ വിശ്വാസങ്ങള്‍ മാത്രമാണ്. അതില്‍നിന്നും ഇവിടെവരെ എത്തിയില്ലേ.

ഉറങ്ങാന്‍ കിടക്കും മുന്‍പായി ഞാന്‍ അവളോട് പറഞ്ഞു. ശ്രീ ഞാന്നിന്നൊരു പെണ്‍കുട്ടിയെ കണ്ടു. നല്ല പരിചയമുള്ള മുഖം. പക്ഷേ എത്ര ആലോചിചിട്ടും ആ പരിചയത്തിന്റെ കാരണം കിട്ടിയില്ല.

പിന്നെ ശ്രീകൃഷ്ണനാണല്ലോ.. കണ്ട പെണ്‍കുട്ടികളെയെല്ലാം വായ്നോക്കിനടക്കുമ്പോള്‍ ആലോചിക്കണം. ഇവളുമാരെയൊക്കെ പിന്നീടെപ്പോഴേലും വീണ്ടും കാണുമെന്ന്.

ഏയ് അത്ര 'ദൂരത്തല്ല'. വളരെ അടുത്ത പരിചയം പോലെ. നിന്നെ കെട്ടിയെപിന്നെ ഓര്‍മ്മകളെ ഞാനധികം പുതുക്കാറില്ലല്ലോ. അതുകൊണ്ടാണീ ഓര്‍മ്മപിശക്.

പെട്ടെന്നൊരു വെളിപാട് കിട്ടിയപോലെ ശ്രീമതി പറഞ്ഞു..'ശ്രീ പറയാന്‍ മറന്നു. ഇന്നു ശ്രീക്കൊരു ലെറ്റര്‍ വന്നു ഞാനത് ആ ടി. വി സ്റ്റാന്‍ഡിനു മുകളില്‍ വച്ചിടുണ്ട്'. അവളുടെ വെളിപെടുത്തലില്‍ എന്റെ ചിന്തകളെ അവിടെ ഉപേക്ഷിച്ച് ഒട്ടൊരു ആകാംഷയോടെ ആ കത്തെടുത്ത് പൊട്ടിച്ചുവായിച്ചു.

എന്റെ ശ്രീക്ക്..
നിന്നെക്കെന്നെ ഓര്‍മയുണ്ടാവണമെന്ന് ഞാന്‍ വാശിപിടിക്കില്ല. എങ്കിലും എന്നും നിന്നെ ഓര്‍ക്കുവാന്‍ നീയെനിക്ക് തന്ന ചുംബനം..അതിന്റെ ചൂട് എന്റെ മിഴികളില്‍ ഇപ്പോഴുമുണ്ട്. കൗമാരത്തില്‍ നിന്നും യൗവ്വനത്തിലേക്കും അതില്‍നിന്ന് ജീവിതത്തിലേക്കും കടന്ന നീ ഇതൊന്നും ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന കാര്യമല്ല എന്നെനിക്കറിയാം. എനിക്ക് നിന്നോടുണ്ടായിരുന്ന പ്രണയം ഇന്നു നിന്നില്‍ അപ്രസക്തമാണെന്നും. എങ്കിലും നിന്നെ ഒന്ന് കാണണമെന്നുണ്ടായിരുന്നു. നിനക്ക് സൗകര്യപ്പെടുമെങ്കില്‍ ഈ നമ്പറില്‍ എന്നെ വിളിക്കാം. രണ്ടു ദിവസംകൂടി ഞാനീ നഗരത്തില്‍ കാണും.
എന്ന് സ്വന്തം, സംഗീത.

പുറത്ത് മഴ ചാറുന്നുണ്ട്. തണുപ്പ് എന്റെ ശരീരത്തിലേക്ക് പതിയെ അരിച്ചിറങ്ങുന്നു.. അവളെ കുറിച്ചുള്ള ഓര്‍മകളും. കൗമാരത്തിന്റെ ഇടവഴികളില്‍ എന്നോടെപ്പമുണ്ടായിരന്ന അവളുടെ ആ മുഖം..എനിക്കെങ്ങനെ അവളെ മറക്കാന്‍ കഴിഞ്ഞു. ഒരുപക്ഷേ എനിക്ക് അവളോടുണ്ടായിരുന്ന സ്നേഹം കൗമാരത്തിന്റെ നേരമ്പോക്കുകള്‍ മാത്രമായിരുന്നിരിക്കാം. എങ്കില്‍ പിന്നെ എന്തിനാണ് എന്റെ ചുംബനം ഞാനവള്‍ക്ക് നല്‍കിയത്. ഒരു സ്ത്രീ എന്താണെന്നറിയാനുള്ള കൗതുകത്തിന്റെ പേരില്‍ മാത്രമാണോ ഞാനന്ന് അങ്ങനെ ശ്രമിച്ചത്. അന്നത് ശരിക്കും പ്രണയചാപല്യങ്ങളുടെ കാലമായിരുന്നു.

ഞാന്‍ പതിയെ ബാല്‍ക്കണിയില്‍ നിന്നും തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ വരവും കാത്ത് ഓളംതല്ലുന്ന കണ്‍പീലികളുമായ് ഏതോ മാസിക അലക്ഷ്യമായ് മറിച്ചു കൊണ്ടിരിക്കുന്ന എന്റെ ശ്രീമതിയെയാണ്. ഞാനൊരു പ്രയോഗികബുദ്ധിയുള്ള ഭര്‍ത്താവയതിനാലോ..അതിലുപരി സ്വാര്‍ത്ഥനായതിനാലോ ഞാനപ്പോള്‍ ചിന്തിച്ചത് എന്റെ ശ്രീയെക്കുറിച്ച് മാത്രമാണ്. പ്രണയത്തെ അതിന്റെ തീവ്രമായ ആന്തരികാര്ത്ഥ്ത്തില്‍ ഞാനപ്പോള്‍ മനസിലാക്കുകയായിരുന്നു.

എന്റെ ജീവിതമെന്നു പറയുന്നത് ഇവളാണ്.. ശ്രീമതി അനഘ നായര്‍. എന്റെ ഭാര്യ. അതുകൊണ്ട്തന്നെ കൗമാരത്തിന്റെ പ്രണയചാപല്യങ്ങളുടെ നൊമ്പരപ്പൊട്ടുള്ള ആ കത്ത് നിശബ്ധമായ് പെയ്യുന്ന രാത്രി‍മഴയിലേക്ക് തുണ്ടുകളായി വാരിയെറിഞ്ഞ് ഞാന്‍ അനഘയുടെ അടുത്തുചെന്ന് അവളുടെ കാതുകളില്‍ പതിയെ പറഞ്ഞു.. ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്ന്. നിന്നെ മാത്രമെ പ്രണയിച്ചിട്ടുള്ളുവെന്നും..

ഒരു കുട്ടിയുടെ കൗതുകത്തോടെ അവള്‍ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു..പിന്നെ എന്നോട് പറഞ്ഞു

കള്ളം പറഞ്ഞാല്‍ നരകത്തില്‍ പോകുമെന്ന്..