Friday, July 24, 2009

പുനര്‍വായന

-- മരണം ഒരു ലക് ഷ്യമാണ് .. ജീവിതത്തില്‍ ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ലക് ഷ്യം. --

ആകാശത്തിനു പതിവിലേറെ തിളക്കമുണ്ടായിരുന്ന ദിവസമാണ് അവന്‍ ആ തീരുമാനമെടുത്തത്. ആത്മാവിനെ അവന്റെ ഇടുങ്ങിയ മനസില്‍ നിന്നും വിശാലമായ നക്ഷത്രങ്ങളുടെ ലോകത്തിലേക്ക് സ്വതന്ത്രമാക്കാന്‍, മരണത്തിനു മുന്‍പില്‍ തോല്‍ക്കാന്‍ അവന്‍ തയ്യാറല്ലാതിരുന്നതുകൊണ്ട്.

അടുത്ത ശരത്കാലാത്തിനു മുന്‍പ് എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന മരണത്തിന്റെ ആ തണുത്ത തലോടലിനായ് കാത്തു നില്‍ക്കാന്‍ അവനാവില്ലായിരുന്നു. ഏതെങ്കിലും ഒരു പുലരിയില്‍ അവന്റെ അനുവാദത്തിനായ് കാത്തുനില്‍ക്കാതെ മരണം അവന്റെ ആത്മാവിനെ അപഹരിക്കുമോയെന്ന് അവന്‍ ഭയന്നു. അങ്ങനെ യാത്ര പറയാതെ പോകേണ്ടി വരുന്നതിനെകുറിച്ച്..

ഹൃദയങ്ങള്‍ക്ക് നേരെ അവന്‍ കണ്ണടച്ചു. പ്രണയത്തിന്റെ, സ്നേഹത്തിന്റെ, വാല്‍സല്യത്തിന്റെ, പ്രതികാരത്തിന്റെ എല്ലാത്തിന്റെയും നേരെ അവന്റെ ഹൃദയം പുറംതിരിഞ്ഞു നിന്നു. ചിന്തകള്‍ ആഴങ്ങളിലേക്ക് വേരൂന്നുകയായിരുന്നു. അതിജീവനത്തിന്റെ വാതിലുകള്‍ അവന്റെ മുന്‍പില്‍ ഓരോന്നായി അടയ്ക്കപ്പെട്ടു. ഏതു നിമിഷവും അടര്‍ന്നു വീഴാവുന്ന നരച്ച ഇലകളെ പോലെ ചിന്തകളില്‍ നിന്നും ചിന്തകളിലേക്ക് അവന്റെ അല്പപ്രാണനായ ഹൃദയം സഞ്ചരിക്കുകയാണ് അവന്റെ ഗതകാലങ്ങളിലേക്ക്. പുതിയതൊന്ന് ചിന്തിക്കുവാനുള്ള ശേഷിയില്ലാത്തതുകൊണ്ടാവണം ഹൃദയം ഓര്‍മകളുടെ ഒരു പുനര്‍‌വായനയ്ക്കൊരുങ്ങിയത്. ഓര്‍മ്മകള്‍ ചെന്നവസാനിച്ചത് വീണ്ടും അവളുടെ കണ്ണുകളിലാണ്..

തമോഗര്‍ത്തങ്ങള്‍ പോലെയായിരുന്നു അവളുടെ മിഴികള്‍.. ഒരിക്കല്‍ പോലും അവന്റെ പ്രണയം അവളുടെ കണ്ണുകളില്‍ നിന്നും പ്രതിഫലിച്ചിരുന്നില്ല. ഒരു സ്ത്രീയുടെ മനസിന്റെ സഹജമായ ആഴങ്ങളിലേക്ക് അതു ആണ്ടുപോയിരുന്നു. ജീവിതം അവനു മുന്‍പില്‍ ഉടനെ അസ്തമിക്കുമെന്നുള്ളതുകൊണ്ട് അവനത് വാക്കുകളിലൂടെ പ്രകടിപ്പിക്കുവാനും ശ്രമിച്ചില്ല.

ജീവിതത്തെകുറിച്ച് നിശിതമായ തീരുമാനങ്ങളെടുത്തിരുന്നുവെങ്കിലും അതു പ്രാവര്‍ത്തികമാക്കാന്‍ അവനായില്ല. ദിനങ്ങള്‍ സമയസൂചികയുടെ ചിറകുകളില്‍ പറക്കുകയായിരുന്നു, വെളുത്ത മഞ്ഞുമേഘങ്ങള്‍ പോലെ. കാലങ്ങള്‍ നിമിഷങ്ങള്‍പോലെ കടന്നു പോയി.

ജീവിതത്തിന്റെ പുനര്‍വായനയ്ക്ക് അവനെ പ്രേരിപ്പിച്ച, അവളുടെ മിഴികളില്‍ നിന്നും ഒരിക്കലും പ്രതിഫലിക്കാതിരുന്ന അവന്റെ നിശബ്ധ പ്രണയം ഡെമോക്ലസിന്റെ വാള്‍ പോലെ തലയ്ക്കു മുകളില്‍ തൂങ്ങിനില്‍ക്കുന്നതായി അവനു തോന്നി.പിറ്റേന്ന് പുലര്‍ച്ചെ മലയിടുക്കുകളില്‍ തട്ടിച്ചിതറി കൂവിയാര്‍ത്തു വരുന്ന മഞ്ഞിന്റെ നനവുള്ള കാറ്റിലേക്ക്, കോടമഞ്ഞു പുതഞ്ഞു നില്‍ക്കുന്ന നിഗുഡ്ഡമായ ആഴങ്ങളിലേക്ക് അവന്‍ കുറെനേരം നോക്കിനിന്നു. ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍ സ്വര്‍ഗം അവന്റെ കൈയെത്തും ദൂരത്താണെന്നു അവനു തോന്നി. മലനിരകളെ ചുംബിച്ച് പറന്നുപോകുന്ന മഞ്ഞിന്റെ കനത്ത മേഘക്കെട്ടുകളിലേക്ക്, മരണത്തിന്റെ ആഴങ്ങളിലേക്ക് അവന്‍ സ്നേഹപൂര്‍വ്വം നോക്കിനിന്നു..

---------------

വഴിതെറ്റുന്ന ചിന്തകളില്‍ നിന്നും എന്നെ തിരികെ കൊണ്ടുവരുന്ന എന്റെ പ്രിയ കൂട്ടുക്കാരിക്ക് ഞാനിത് സമര്‍പ്പിക്കുന്നു..

Tuesday, July 7, 2009

ആഴങ്ങളില്‍ നിന്നും കടംകൊണ്ടല്ലാതെ
 മനസ്സിന്റെ ഉപരിതലങ്ങളില്‍ നിന്നെടുത്ത
വാക്കുകള്‍ കൊണ്ട് നമുക്ക് സംസാരിക്കാം.

ആഴങ്ങള്‍ ഹൃദയത്തെ അതിലേക്ക് ആകര്‍ഷിക്കുന്നു.
നിന്റെ ആഴങ്ങള്‍
എന്റെ ഹൃദയത്തെ
നിന്നിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നു; തിരിച്ചും.

ഹൃദയങ്ങള്‍ സ്വതന്ത്രമായിരിക്കട്ടെ..!

Monday, July 6, 2009

നീ എന്നില്‍ നിന്നും 
ഇങ്ങനെ കുതറിമാറുമ്പോള്‍ 
ഞാന്‍ കടല്‍ത്തിരകളെ ഓര്‍ക്കാറുണ്ട്.. 
 ആ കടല്‍ത്തിരകളെ പോലെയാണ് നീ..