Tuesday, March 17, 2020

കുറെ നാൾ കഴിഞ്ഞ് അവൾ പറഞ്ഞു, 
അവൾ പ്രണയിക്കുന്നത് അവളെ തന്നെയാണെന്ന്.


..
..
എനിക്കത് നേരത്തെ മനസിലായതാണ്. !!

Tuesday, March 10, 2020

ഉടലിൽ നിറഞ്ഞിരുന്ന ശ്വാസം പോലെ ശരീരമാകെ പൊതിഞ്ഞു നിൽക്കുന്ന മഞ്ഞിന്റെ തണുപ്പ്. തനിച്ചു കിട്ടുന്നവരുടെ രക്തം ഊറ്റുന്ന യക്ഷിയെ പോലെ..  എന്റെ ശരീരത്തിലെ ഓരോ അരികുകളിലൂടെയും അത് എന്നിലേക്ക് കടന്നു വരാൻ ശ്രമിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

----------------

ദൃഢമായ മൺവഴികളിൽ നിന്നും മൃദുലമായ പരവതാനികണക്കെയുള്ള  മഞ്ഞിന്റെ നനുത്ത വഴികൾ ആദ്യകാഴ്ച്ചയിൽ എന്നിൽ അത്ഭുതമാണ് ഉണർത്തിയത്. മഞ്ഞിന്റെ വഴികളെ ഇത്രയടുത്ത് കാണുന്നതും അനുഭവിക്കുന്നതും ആദ്യമായാണല്ലോ.  തവിട്ടുനിറമുള്ള മൺവഴികൾ അവസാനിക്കുന്നത് ഒരു ചെറിയ അരുവിയുടെ തീരത്താണ്. അവിടെ നിന്നും  മഞ്ഞിന്റെ 'വെളുത്ത'  വഴികൾ  തുടങ്ങുന്നു. ഇടയ്ക്കിടെ ഇരുണ്ട പച്ചനിറങ്ങളിൽ കുറെ പൈൻ മരങ്ങളും.

യാത്ര തുടങ്ങിയത് മുതൽ ഉയരത്തിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്. അതെന്താ ഇപ്പോ ഇതിന് ഇറക്കമില്ലേ എന്നൊന്നും ചോദിക്കരുത്. ഇറക്കം വരും; രണ്ടു ദിവസം കഴിയുമ്പോൾ.  സത്യത്തിൽ നിരപ്പായ സ്ഥലം അങ്ങനെ ഇല്ലെന്ന് തന്നെ പറയാം. മഞ്ഞിൽ നടക്കാൻ ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. പിന്നെ പിന്നെ ആ ബുദ്ധിമുട്ടുകൾ ഒന്നുമല്ലാതെയായി. കാരണം അതിജീവിക്കാൻ ശ്രമിക്കുന്നത് ആ ബുദ്ധിമുട്ടുകളല്ല നമ്മളെ തന്നെയാണ്. മഞ്ഞിൽ ഇടയ്ക്കിടെ കാണുന്ന മരങ്ങൾ ഒഴിച്ചാൽ എല്ലായിടത്തും വെളുപ്പ് തന്നെ. ചിലഭാഗങ്ങളിൽ ചവിട്ടുമ്പോൾ കാലുകൾ ഒരടിയോളം താഴ്ന്നു പോകും. അടുത്ത ചുവട് വയ്ക്കുന്നത് ചിലപ്പോൾ അതിനേക്കാൾ താഴ്ച്ചയിലേക്കായിരിക്കും. ശരിക്കും അതിന് താഴെ എന്താണെന്ന് ആർക്കറിയാം. നടന്നുനടന്നു വൈകുന്നേരത്തിന് മുൻപ് ക്യാമ്പിലെത്തി. ആദ്യദിവസം അവസാനിക്കാറായപ്പോഴേക്കും  മഞ്ഞിന്റെ വെളുപ്പ് എന്നില്‍ മടുപ്പുണ്ടാക്കിയിരുന്നു. അധികം വൈകതെ സൂര്യൻ 'എവിടെയോ' അസ്തമിച്ചു. കുറെ നേരം ഞങ്ങള്‍ വെര്‍തെ അവിടെയൊക്കെ നടന്നും മഞ്ഞുവീഴാത്ത മരതടികളിലിരുന്നും സമയം കളഞ്ഞു. അപ്പോഴേക്കും ചായ റെഡിയായെന്ന് ഡൈനിങ്ങ് ടെന്റില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു. എല്ലാവരും കൂടി ഡൈനിങ്ങ് ടെന്റിലേക്ക് നടന്നു. തണുപ്പായതുകൊണ്ടാണോ എന്നറിയില്ല. നല്ല ഉഗ്രന്‍ ചായ.

...............
...............
രാത്രി.

തണുപ്പ് കൂടിവരുന്നുണ്ട്. കാൽവിരലുകൾ യാത്ര തുടങ്ങിയപ്പഴേ മരവിച്ചുതുടങ്ങിയതാണ്. അത് അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. എന്നാൽ രാത്രിയിൽ തണുപ്പിന്റെ കാഠിന്യം അസഹ്യമായി. നാളെ ഞാൻ ഉണ്ടാകുമോന്നുള്ള വിദൂരമായൊരു ചിന്ത മനസ്സിലേക്ക് വന്നു. മൈനസ് 15 താപനിലയെ അതിജീവിക്കാനുള്ള ജാക്കറ്റ് എനിക്കുണ്ടായിരുന്നില്ല. നേരത്തെ എടുത്തുവയ്ക്കേണ്ടതായിരുന്നു. അല്ലെങ്കിലും പല കാര്യങ്ങളിലും എനിക്ക് കുറച്ച് ലാഘവത്വം കൂടുതലാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ല. രാവിലെ തിരികെ പോകുന്നതായിരിക്കും നല്ലതെന്ന് എനിക്ക് തോന്നി. അടുത്ത ദിവസം ക്യാമ്പ് ചെയ്യുന്നത് ഇപ്പോഴുള്ളതിനേക്കാൾ ഉയരത്തിലുമാണ്.

സുഹൃത്തുക്കൾ താഴെ ബേസ്ക്യാമ്പിൽ നിന്നും ജാക്കറ്റ് കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ഞാൻ അപ്പോഴേക്കും തിരിച്ചു പോരാനുള്ള മനസ്സിലേക്കെത്തിയിരുന്നു. എല്ലാവരും നാളെ രാവിലെ തീരുമാനിക്കാം എന്നൊക്കെ പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നു രാവിലത്തെ കാര്യങ്ങളല്ല രാത്രിയിലെ തണുപ്പാണ് എന്നെ പരീക്ഷിക്കുന്നതെന്ന്. നാളത്തെ ക്യാമ്പിംഗ് എനിക്ക് കടന്നുപോകാൻ കഴിയാതെ ടീം മുഴുവനുമായി തിരിച്ചു വരേണ്ട സാഹചര്യം വന്നാൽ അത് എനിക്ക് കൂടുതല്‍ വിഷമമാകും. ഞാന്‍ കാരണം അവരുടെ യാത്ര മുടങ്ങുവാന്‍ പാടില്ലെന്നുണ്ട്.

..............
..............
ഡൈനിങ്ങ് ടെന്റിൽ ചെന്ന് എല്ലാവരോടുമൊപ്പം രാത്രി ഭക്ഷണം കഴിക്കാനിരുന്നു. വെജിറ്റബള്‍ സൂപ്പും ചപ്പാത്തിയും ദാലും. സൂപ്പര്‍. ഭക്ഷണം കഴിഞ്ഞപ്പോള്‍ തണുപ്പ് കുറഞ്ഞതുപോലെ. ഡൈനിങ്ങ് ടെന്റിൽ നിന്നും എല്ലവരെക്കാളും മുന്‍പേ പുറത്തുകടന്നു.  മഞ്ഞിന്റെ പൊടികൾ പോലെ ആകാശം നിറയെ നക്ഷത്രങ്ങൾ. അപ്പോൾ എനിക്ക് തോന്നി ഞാന്‍ ഭൂമിയില്‍ നിന്നും അകലെയെവിടെയോ വേറേതോ ഗ്രഹത്തിലാണെന്ന്. ആ കാണുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് ഞാന്‍ താമസിച്ചിരുന്ന ഭൂമി.

...............
...............
ഭക്ഷണം കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങി. അധികം അകലേക്ക് പോകാതെതന്നെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ എല്ലാവരും കൂടി ആ പരിസരത്തൊക്കെ നടന്നു. പിന്നെ കുറച്ച് കഴിഞ്ഞ് ഉറങ്ങാനായി ടെന്റിലേക്ക്. ഡൈനിങ്ങ് ടെന്റിൽ നിന്നും അധികം ദൂരെയല്ലാതെയാണ് ക്യാമ്പിംഗ് ടെന്റുകൾ ഒരുക്കിയിരിക്കുന്നത്. ഒരു ടെന്റില്‍ മൂന്നുപേര്‍. ഓരോരുത്തര്‍ക്കും പ്രത്യേകം സ്ലീപ്പിങ്ങ് ബാഗും സ്ലീപ്പിങ്ങ് ബെഡും. ഇതൊക്കെ ഉണ്ടായിട്ടും എനിക്ക് തണുപ്പിന് കുറവൊന്നുമില്ല.  നേരം  വെളുത്താൽ താഴേക്ക് ഇറങ്ങാമല്ലോ എന്നൊരു  ആശ്വാസത്തിന്റെ പ്രതീക്ഷയിൽ തണുപ്പിന്റെ സൂചിമുനകൾക്കുമുകളിൽ സ്ലീപിങ്ബാഗും നിവർത്തി ടെന്റിൽ ഉറങ്ങാൻ കിടന്നു. തണുപ്പിന്റെ കാഠിന്യം കാരണം ഞാൻ ഉറക്കത്തിലേക്ക് പോകുന്നുണ്ടായിരുന്നില്ല.പേശികളെല്ലാം വലിഞ്ഞിരിക്കുന്നു. ഹൃദയം മാത്രം വലിയ തിരക്കില്ലാതെ ശ്വസിച്ചുകൊണ്ടിരുന്നു. വെപ്രാളപെട്ടാൽ കൈവിട്ടുപോകുമെന്ന് ഹൃദയത്തിന് തോന്നിയിരിക്കണം. എങ്ങിനെയെങ്കിലും നേരം വെളുക്കുന്നതുവരെ പിടിച്ചു നിൽക്കണമെന്ന് രാത്രി മുഴുവൻ ഞാൻ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.  ആകാശത്ത്  നിന്നും ഭൂമിയിലേക്ക് തീ കൊണ്ടുവന്ന പ്രോമിത്യുസ്സിനെ പോലെ ആരെങ്കിലും കുറച്ചു ചൂടും  വെളിച്ചവുമായി വരുന്നുണ്ടോന്നറിയാൻ ഞാൻ ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് ശ്രദ്ധിച്ചു. ജ്യോതിയും വന്നില്ല തീയും വന്നില്ല.. നേരം പുലരാൻ ഇനിയും എത്രയോ നാഴികകൾ ബാക്കിയാണ്.

.................
.................
രാവിലെ തണുപ്പ് കുറച്ചു കൂറവുണ്ട്. മഴ ഉണ്ടെങ്കിൽ ഇടാൻ വച്ചിരുന്ന റെയ്ൻ കോട്ട് എടുത്തിട്ട് പുറത്തിറങ്ങി. ഇപ്പോൾ തണുപ്പിൽ നിന്നും കുറച്ചുകൂടി ആശ്വാസം ഉണ്ട്. സൂര്യൻ ഉദിക്കുന്നേയുള്ളൂ. ഞാൻ വിചാരിച്ച സ്ഥലത്തല്ല സൂര്യൻ ഉദിച്ചത്. പുള്ളിക്ക് ഇഷ്ടമുള്ള സ്ഥലത്താണെന്ന് തോന്നുന്നു. കിഴക്കേത് പടിഞ്ഞാറേത് എന്ന് മനസിലാകാത്ത അവസ്ഥ.

എല്ലാവരും അടുത്ത ക്യാമ്പ് സൈറ്റിലേക്ക് പോകാന്‍ തയ്യാറായി വന്നു.
കുറച്ചുകഴിഞ്ഞ് ഒരു ഗൈഡ് വരുമെന്നും അദേഹം എന്നെ താഴേക്ക് കൊണ്ടുപോകുമെന്നും ക്യാമ്പ് ഡയറക്ടര്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ച് ബ്രേക്ഫാസ്റ് ഒക്കെ കഴിച്ച്  യാത്ര പറഞ്ഞു പിരിഞ്ഞു.  അവർ രണ്ടാമത്തെ ക്യാമ്പിന്റെ  ഉയരങ്ങളിലേക്ക് പോകുന്നു. ഞാൻ തിരികെ എന്റെ പ്രതീക്ഷകളിലേക്കും.

അവർ പോയതിന് ശേഷം കടലിൽ ഒറ്റപെട്ട അവസ്ഥയായിരുന്നു എനിക്ക്. കുറച്ചുകഴിഞ്ഞ്  വരുമെന്ന പറഞ്ഞ ആള്‍ ഇതുവരെ എത്തിയിട്ടില്ല.  ചുറ്റും വെളുത്ത കടൽ പോലെ മഞ്ഞ്. ഞാൻ കണ്ണുകളടച്ചുകിടന്നു. എനിക്ക് ആ മഞ്ഞിൽ പുതഞ്ഞു കിടക്കണമെന്ന് തോന്നി. മരവിച്ചു കിടക്കാൻ. ആരും ശല്യപ്പെടുത്താതെ ആരാലും കാണപ്പെടാതെ യുഗങ്ങളോളം മഞ്ഞിന്റെ ആഴങ്ങളിൽ ഉറങ്ങാം. കണ്ണു തുറന്നപ്പോള്‍  തിരമാലകൾ പോലെ എനിക്കുമുന്നിൽ മഞ്ഞുമലകൾ ഉയർന്നും താഴ്ന്നും ഒഴുകുന്നു. വലിയ ചുഴികൾ രൂപപ്പെടുന്നു. കാഴ്ച്കള്‍ എന്നെ ഭയപെടുത്തി.  ഉന്മാദത്തിന്റെ തീരങ്ങളെ തൊട്ട് കടന്നുപോയതായിരിക്കും ഞാനപ്പോള്‍.  

രണ്ടുമൂന്നുമണിക്കൂറെങ്കിലും കഴിഞ്ഞ് ഞാന്‍ ആ മഞ്ഞിലൂടെ വെറുതെ നടന്നു. ഉള്ളിലെവിടെയോ ഒരു ചെറിയ ഭയം, വിശാലമായ ആ മഞ്ഞുകടലില്‍ ഞാന്‍ മാത്രമായിരിക്കുന്നത്കൊണ്ട്.

.................
.................
ഉച്ച കഴിഞ്ഞിട്ടും എന്നെ താഴെ  ബേസ്ക്യാമ്പിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ ഗൈഡ് വന്നിട്ടില്ല. ഇനിയും കാത്തുനിന്നാൽ പ്രശ്നമാണ്. വഴിയറിയില്ലയെങ്കിലും രാത്രി ഒറ്റയ്ക്ക് ഈ മലയിറങ്ങേണ്ടി വരുന്നതിനേക്കാൾ നല്ലത് ഇപ്പോൾ തന്നെ തനിച്ചു പുറപ്പെടുന്നതാണ് തോന്നി. മലമുകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകാനും മറ്റുമായി കോവർകഴുതകൾ സഞ്ചരിച്ച് വഴിയെല്ലാം തെളിഞ്ഞു തന്നെ കിടപ്പുണ്ട്. അതുകൊണ്ട് വഴി തെറ്റാൻ സാധ്യതയില്ല. എന്നാലും ഒറ്റയ്ക്ക് നടന്നുപോകുന്നതിലെ ആശങ്ക എന്നിൽ വേണ്ടുവോളമുണ്ടായിരുന്നു. ഹിമപ്പുലികളൂം കരടികളുമൊക്കെ എവിടെയാണുള്ളതെന്ന് ആര്‍ക്കറിയാം. എങ്കിലും തിരികെ ഇറങ്ങി  തുടങ്ങിയതിൽപിന്നെ എന്റെ മനസ്സ് ശാന്തമായിയിരുന്നു. മഞ്ഞിന്റെ വഴികൾ മാഞ്ഞുപോകുകയും തെളിഞ്ഞു വരുകയും ചെയ്തുകൊണ്ടിരുന്നു.  തിരികെ നടന്ന വഴികളത്രയും ഞാൻ എന്നെ ശ്രദ്ധിച്ചിട്ടില്ല.  ഉയരത്തിലെത്താതെ തിരിച്ചു പോരേണ്ടിവന്നതിലേക്കും ഞാൻ അപ്പോൾ നോക്കിയില്ല.  മഞ്ഞിൽനിന്നും തന്നെ ഉറവയെടുത്ത ഒരു അരുവിപോലെ അതിൽ നിന്നും വേറെയല്ലാതെതന്നെ പതിയെ ഒഴുകുകയായിരുന്നു.


ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തിരികെ വന്ന വഴികളില്‍
ഞാൻ തീര്‍ച്ചയായും തനിച്ചായിരുന്നില്ലെന്ന് തോന്നുന്നു.

Wednesday, March 4, 2020

ഞാൻ വന്ന് വിളിച്ചാൽ നീ എന്റെ കൂടെ വരുമോ.?

ഉം..വരും
..
..
നമുക്ക് ഒളിച്ചോടിപോയി ഒരു കാപ്പി കുടിക്കണം.
പ്രണയത്തിന് കാപ്പിയുടെ മണമാണ്.

Sunday, March 1, 2020

ശിശിരനിദ്ര

നല്ല തിരക്കുള്ള ഒരു ദിവസമാണ് അവൾ ബാങ്കിൽ വന്നത്. ഇതിന് മുൻപ് എപ്പോഴെങ്കിലും അവർ ബാങ്കിൽ വന്നിട്ടുണ്ടോയെന്ന് ഓർമയില്ല. അല്ലെങ്കിലും സ്ഥിരമായി വരുന്നവരെ പോലും തനിക്കു ഓർമയിലല്ലോ എന്ന് മോഹിത് ഓർത്തു. എപ്പോഴും വരുന്നവരിൽ നിന്നും വ്യത്യസ്തമായി എങ്ങിനെയാണ് അവൾ തന്റെ ശ്രദ്ധയിൽ പെട്ടതെന്ന് അയാൾ ചിന്തിക്കാറുണ്ട്. മിക്കവാറും ബാങ്കിംഗ് സമയം കഴിയുന്നതിന് തൊട്ടുമുൻപാകും അവർ വരുന്നത്. ബാങ്കിൽ വന്നു വെപ്രാളപ്പെട്ട് എഴുതുന്നത് കാണുമ്പോൾ സമയം കഴിയാറായാലും അവർക്ക് വേണ്ടി കുറച്ചുകൂടി കാത്തിരിക്കാൻ താൻ തയ്യാറാണെന്ന് അവരോട് പറയണമെന്ന് തോന്നും. പക്ഷെ ഇതുവരെ ഒരു സ്ത്രീയോടും അങ്ങനെ തുറന്ന് സംസാരിച്ചു ശീലമില്ലാത്തതിനാൽ അതൊന്നും പുറത്തേക്ക് വന്നില്ല.

തിരികെ താമസസ്ഥലത്തേക്ക് പോകുമ്പോൾ അയാൾ തന്റെ അമ്മയെ ഓർത്തു. ജോലിയുടെ തിരക്കുകൾ കാരണം വീട്ടിലേക്ക് പോകാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. ഈ പ്രായത്തിലും അമ്മയെ ഇങ്ങനെ തനിച്ചാക്കേണ്ടിവരുന്നതില്‍ കുറ്റബോധം തോന്നി. അതിരാവിലെ താമസസ്ഥലത്തു നിന്നും പുറപ്പെട്ടാലേ വൈകിട്ടെങ്കിലും വീട്ടിലെത്തൂ. പിന്നെ ഒരു ദിവസം അവധി എടുക്കാതെ അവിടുന്ന് തിരിച്ചു വരാനും പറ്റില്ല. അമ്മയ്ക്കാണെങ്കിൽ പണ്ടത്തെ പോലെയല്ല. താൻ അടുത്തില്ലാത്തതിന്റെ ആശങ്ക ഇപ്പോൾ കൂടുതലാണ്. അതുകൊണ്ട് എന്തായാലും ഈ ആഴ്ചയവസാനം വീട്ടിൽ പോകണമെന്ന് മോഹിത് തീരുമാനിച്ചു.

"ഇവിടെ അടുത്താണോ ബീച്ച്."

അവളുടെ ആ ചോദ്യം കേട്ടെങ്കിലും അത് തന്നോട് തന്നെയാണോ എന്നുറപ്പാക്കാൻ അയാൾ കുറച്ചു സമയമെടുത്തു.

"ഇവിടുന്ന് എത്ര ദൂരമുണ്ട്?."

ചോദ്യം തന്നോട് തന്നെ.

"രണ്ടു കിലോമീറ്റർ."

"നടന്നുപോകാനാണെങ്കിൽ ഇവിടെ നിന്നും ഒരു ഇരുപത് മിനിറ്റെങ്കിലും എടുക്കും"

അവരുടെ കണ്ണുകളിലേക്ക് നോക്കാതെയാണ് അത് പറഞ്ഞത്. എന്തിനാണ് താൻ ഇപ്പോഴും സ്ത്രീകളുടെ മുഖത്ത് നോക്കാൻ ഭയപെടുന്നതെന്ന് അയാളോർത്തു.

പിന്നീട് പല ദിവസങ്ങളിലും ബർസ എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടിരുന്നു. പതിയെ അയാൾക്കുണ്ടായിരുന്ന മാനസികമായ ആ ഉൾവലിവ് നഷ്ടപ്പെട്ടു. അവൾ എല്ലാ ദിവസവും ബാങ്കിൽ വന്നിരുന്നെങ്കിലെന്ന് മനസ്സിൽ ആഗ്രഹിക്കുകയും ചെയ്തു.

"ഒരു ദിവസം നമുക്ക് ഒരുമിച്ച് പോയാലോ"
അവളുടെ ചോദ്യം പെട്ടന്നായിരുന്നു.

"എവിടെ?
ബീച്ചിൽ !
ഇതുവരെ പോയില്ലേ?
ഇല്ല,  തനിച്ചു പോകാൻ തോന്നിയില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ"

ബാങ്കിൽ നിന്നും വളരെ ദൂരെയൊന്നുമല്ലെങ്കിലും താൻ ഒരിക്കൽ പോലും കടല് കാണാൻ പോയിട്ടില്ല. പോകണമെന്ന് ആലോച്ചിക്കുമ്പോഴൊക്കെ മനസ്സിലേക്ക്  എന്താണെന്നറിയാതെ ഒരു വിഷമം വരും.

ബർസയുടെ കൂടെ നടക്കുമ്പോഴും മോഹിത്  തന്റെ മനസിനെ കുറിച്ചോർത്തു ആശ്ചര്യപ്പെട്ടു. എന്തുകൊണ്ടാണ് താൻ ഇപ്പോഴും തനിച്ചു നടക്കാൻ ഇഷ്ടപെടുന്നതെന്ന്. തന്റെ അപകർഷതാബോധത്തിൽ നിന്നും രക്ഷപെടാൻ തനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് അയാൾക്ക് മനസിലാകുന്നുണ്ട്. അല്ലെങ്കിലും ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ തനിക്ക് പുതിയതാണല്ലോ.

വെളുത്ത മണൽത്തരികൾ ചെരിപ്പിനിടയിൽ കുടുങ്ങി കാൽപാദങ്ങളെ നൊമ്പരപ്പെടുത്തികൊണ്ടിരുന്നു.

"നമുക്ക് എവിടെയെങ്കിലും ഇരിക്കാം."

അവൾ തന്റെ മണൽ മൂടിയ കാൽപാദങ്ങളെ നോക്കി പറഞ്ഞു. സായാഹ്നനിറങ്ങളിൽ അവളുടെ കൺപീലികൾ അരുണാഭമായി തിളങ്ങുന്നുണ്ടായിരുന്നു, മയില്‍പീലികള്‍ പോലെതന്നെ.

കടൽത്തീരത്ത്  ഇരിക്കുമ്പോഴാണ് ബർസ അവളുടെ വീട്ടിലേക്ക് ഒരിക്കൽ പോകാമെന്ന് പറഞ്ഞത്. 

"മോഹിതിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് .
അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞു. 
കണ്ടു സംസാരിച്ചിട്ട് എല്ലാം തീരുമാനിക്കാമെന്ന്.."

എന്ത്‌ കാര്യമാണ് തന്നെ കുറിച്ച് ബർസ പറഞ്ഞിട്ടുണ്ടാവുകയെന്ന് ഓർത്തെങ്കിലും അതേകുറിച്ച് ഒന്നും ചോദിച്ചില്ല.

തിരമാലകൾ തുടർച്ചയായി കരയിലേക്ക് വന്നുകൊണ്ടിരുന്നു. എന്തിനാണ് തിരകൾ പിന്നെയും പിന്നെയും കരയിലേക്ക് വരുന്നതെന്ന് അയാളോർത്തു. എന്നാലും എന്തായിരിക്കും ബർസ തന്നെകുറിച്ച് അമ്മയോട് പറഞ്ഞിട്ടുണ്ടാവുക. വിവാഹത്തെ കുറിച്ചാകുമോ. അതിനും മാത്രം അടുപ്പം തങ്ങള്‍ തമ്മില്‍ ഇല്ലല്ലോ. ഇതുവരെ താൻ അങ്ങനെയൊന്നും  ആലോചിച്ചിട്ടില്ല.  വിവാഹത്തെക്കാളും മുന്നേ അറിഞ്ഞുപോകേണ്ട എത്രയോ കാര്യങ്ങളുണ്ട്. പ്രണയത്തിനും മുൻപേ ഉണ്ടാകേണ്ട അടുപ്പത്തെകുറിച്ചും വെളിപ്പെടുത്തലുകളെക്കുറിച്ചുമാണ് താൻ ചിന്തിക്കുന്നത്.

തിരികെ റൂമിലേക്ക് നടക്കുന്നതിനിടയിൽ അയാൾ ബർസയെ കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. അവൾ തന്റെ ജീവിതത്തിലേക്ക് വരുന്നതിനെക്കുറിച്ച്. എന്തെക്കെയോ സന്ദേഹത്തോടെയാണ് അയാൾ ഉറങ്ങാൻ കിടന്നത്. ഉണർന്നപ്പോൾ ബർസയുടെ മെസ്സേജ് ഉണ്ടായിരുന്നു.
"വൈകിട്ട് നമുക്ക് എവിടെയെങ്കിലും കണ്ടാലോ".

ബാങ്കിൽ പതിവിലധികം തിരക്കുണ്ടായിരുന്നു. വൈകുന്നേരം ഇറങ്ങിയപ്പോഴേക്കും ഒരുപാട് വൈകി. റൂമിൽ ചെന്ന് കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറി വെറുതെ പുറത്തേക്കിറങ്ങാമെന്നോർത്തപ്പോഴാണ് അവളുടെ മെസ്സേജ് വന്നത്.

"ഇന്ന് വിളിച്ചില്ലല്ലോ"

അപ്പോഴാണ് മോഹിത് വൈകിട്ട് ബർസ കാണാമെന്ന് പറഞ്ഞ കാര്യമോർത്തത്.
തന്റെ ഓർമ്മകൾ വഴിമാറിപോയതോർത്തപ്പോൾ  അയാൾക്ക് വിഷമമായി. നാളെ എന്തായാലും അവളെ കാണണം.

പിറ്റേന്ന് അതിരാവിലെ ഉണർന്നെങ്കിലും കുറെ നേരം കൂടി വെറുതെ കിടന്നു. പിന്നീട് പെട്ടെന്നെന്തോ ഓർമ്മവന്നതുപോലെ അയാൾ റെഡി ആയി ഓഫിസിലേക്കിറങ്ങി. നിഴലുകൾക്ക് മുകളിലൂടെ നടന്നുതുടങ്ങി. പരിചിതമല്ലാത്ത ഏതോ വഴിയിലൂടെയാണ് താൻ ഇപ്പോൾ നടക്കുന്നതെന്ന് അയാൾക്ക് തോന്നി. ഈ നഗരത്തിൽ വന്നിട്ട് ഇപ്പോൾ രണ്ടു വർഷമായെങ്കിലും ബാങ്കിലേക്ക് പോകാൻ താൻ എപ്പോഴും സ്ഥിരമായി ഒരു വഴി മാത്രമാണ്  തിരഞ്ഞെടുക്കാറുള്ളതെന്ന് അയാൾ ഓർത്തു. ഇന്നേതായാലും ഈ പുതിയ വഴിയിലൂടെ തന്നെ പോയിനോക്കാം.

ബാങ്കിലേക്ക് കടന്നപ്പോൾ മോഹിത് വാച്ചിലേക്ക് നോക്കി. പത്ത് മണി ആകുന്നേയുള്ളൂ. വൈകാതെ ബാങ്കിൽ എത്തിയതിൽ അയാൾക്ക് ആശ്വാസം തോന്നി.

"ഇന്നലെ ബാങ്കിൽ കണ്ടില്ലല്ലോ"

ബർസയാണ്   കൗണ്ടറിന്റെ പുറത്ത് നിന്നും തന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുകയാണ്.

"ഇന്നലെ നല്ല സുഖമില്ലായിരുന്നു."

സന്ദേഹത്തോടെയാണ് മോഹിത് അത് പറഞ്ഞത്. താൻ ഇന്നലെ ബാങ്കിൽ വന്നില്ലേ  എന്ന് അയാൾ തന്നോടുതന്നെ ചോദിക്കുകയും ചെയ്തു.

ദിവസങ്ങൾ കഴിയുംതോറും മോഹിത് ബാങ്കിൽ പോകുന്നത് കുറഞ്ഞുവന്നു. ബാങ്കിൽ നിന്നും വിളിക്കുമ്പോൾ നല്ല സുഖമില്ലെന്ന് പറഞ്ഞു ലീവ് എടുക്കാൻ തുടങ്ങി. തുടർച്ചയായി അങ്ങനെ ലീവ് എടുത്ത് റൂമിലിരുന്ന ഒരു ദിവസം രാത്രിയിലാണ് ഫോൺ വന്നത്.

"ഹലോ "
"ആരാണ്"
"ഞാൻ..
ഞാൻ ബർസയാണ്."

മുൻപ് എപ്പോഴെങ്കിലും അങ്ങനെയൊരു പേര് കേട്ടതായി ഓർക്കാത്തത് പോലെ മോഹിത് വീണ്ടും അതേ ചോദ്യം തന്നെ ആവർത്തിച്ചു.

നീണ്ടൊരു നിശബ്ദതയ്ക്കു ശേഷം കോൾ കട്ടായി.

ആരാണ് വിളിച്ചതെന്ന് ഓർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോഹിത് മുറിയിലെ ജനാലകൾ തുറന്നിട്ട് പുറത്തേക്ക് നോക്കിനിന്നു. നേരം വളരെ വൈകിയിരുന്നു. ഇരുട്ടിന്റെ സമുദ്രത്തിൽ നങ്കൂരമിട്ട കപ്പലുകൾ പോലെ ആകാശത്ത് നക്ഷത്രങ്ങൾ ഇടവിട്ട്  തിളങ്ങുന്നുണ്ടായിരുന്നു.  ശിശിരകാലം തുടങ്ങുന്നതേയുള്ളൂ. തണുപ്പ് എല്ലായിടത്തേക്കും എത്തിയിട്ടില്ല. തണുത്ത കാറ്റിൽ നിദ്രയുടെ ചിറകടികൾ കേൾക്കുന്നുണ്ട്. അവ്യക്തമായ കുറെ ഓർമ്മകളോടെ മോഹിത് ബെഡ്റൂമിലേക്ക് ചെന്ന് വെറുതെ കിടന്നു.  വൈകാതെ ഓര്‍മ്മകളൂടെ ഭാരം കുറഞ്ഞ് ശിശിരനിദ്രകളിലെന്നപോലെ  ദീർഘകാല സുഷുപ്തിയുടെ നീണ്ട മറവിയിലേക്ക് മോഹിത് യാത്ര തുടങ്ങി.

.. 
ഉണർന്നാൽ മോഹിത് പുതിയൊരു മനുഷ്യനായിരിക്കും. ഓർമകളുടെ അധികഭാരങ്ങളില്ലാതെ ജനിച്ച ഒരു കുഞ്ഞിനെപോലെ.