Wednesday, August 15, 2018

യാത്ര

അതിരാവിലെ ഉറക്കമുണരുന്ന ശീലം പണ്ടേയില്ല..   നാട്ടിലാണെങ്കിലും കാട്ടിലാണെങ്കിലും..

ഉറങ്ങുന്നതിനു മുൻപ് വരെ. . . . ,  അതിരാവിലെ ഉണരാനും  കാഴ്ച മറയ്ക്കുന്ന മഞ്ഞിന്റെ ഹൃദയത്തിലായിരിക്കാനുമാണ്  ഞാൻ ആഗ്രഹിക്കുന്നത്.  എന്നിട്ടും നിദ്രയുടെ ആഴങ്ങളിൽ നിന്നും  ഞാനുണരുമ്പോഴേക്കും വൈകും.  പതിവുപോലെ ഏറ്റവും അവസാനത്തെ ആളായി യാത്രയിലേക്ക് ചേരുന്നു..

ഒരുപാട്  ആളുകളോടൊപ്പമാണ് നമ്മൾ യാത്ര തുടങ്ങുന്നതെങ്കിലും സമയം പോകെ നമ്മൾ ആ യാത്രയിൽ തനിച്ചാകും.  നമുക്ക് മുന്നിലും പിന്നിലും നമുക്ക് കൂട്ടായി ഈ  മനോഹരമായ, അത്ഭുതപ്പെടുത്തുന്ന,  ചിലപ്പോൾ മാത്രം ഭയപ്പെടുത്തുന്ന പ്രകൃതിയല്ലാതെ മറ്റൊന്നുമില്ല.  അത് ചിലപ്പോൾ മഴയാകാം,  വെയിലാകാം,  മഞ്ഞാകാം,  അത് ചിലപ്പോൾ  ഉറവയാകാം,   അരുവിയാകാം,   പുഴയാകാം,   അത് ചിലപ്പോൾ  പുല്ലകാം,  പുല്ലാനിയാകാം,  പൂമ്പാറ്റയാകാം,  മാനാകാം,  കാട്ടുപോത്താകാം,  കടുവയാകാം

അങ്ങനെ നമ്മൾ നമ്മെ മാത്രം അറിയുന്ന യാത്രകൾ. നമ്മെ  ഉന്മാദിയാക്കുന്ന നിമിഷങ്ങൾ.

യാത്രയുടെ ഉയരങ്ങളിൽ ഞാനിപ്പോൾ തനിച്ചാണ്.

നിൽക്കുന്നയിടംവരെ മറയ്ക്കുന്ന മഞ്ഞിന്റെ ഹൃദയത്തിലേക്ക് കടന്നുചെല്ലുവാൻ എനിക്ക് മുൻപിൽ ഇപ്പോൾ നിദ്രയുടെ തടസങ്ങളില്ല.  കാറ്റിൽ തെളിഞ്ഞും മറഞ്ഞും ഒഴുകുന്ന മഞ്ഞിൽ  കടൽത്തിരകൾപോലെ ഇളകുന്ന പുൽപ്പരപ്പുകളിലേക്ക്  ഞാനെന്റെ പ്രാണനെ സ്വാതന്ത്രമാക്കുന്നു.  ഈ  ശക്തമായ കാറ്റിൽ മഞ്ഞിനോടൊപ്പം ഞാനും ഭൂമിയിൽ നിന്നും  അടർന്നുപോകട്ടെ.

മഴയുടെ നനവായി,  ചിലപ്പോൾ പുൽമേടുകളെ തഴുകുന്ന കാറ്റായി,  നിന്റെ നിദ്രകളെ അപഹരിക്കുന്ന മഞ്ഞിന്റെ സ്പർശമായി,  ഞാൻ നിന്നിലേക്കെത്തും വരെ നീ  കാത്തിരിക്കുക.

Wednesday, August 1, 2018

ചെറിയ ഉരുളൻ കല്ലുകളെ തൊടാതെ അവ ഒഴുകുകയായിരുന്നു.   ഒഴുക്കിന്റെ വേഗത കുറഞ്ഞപ്പോൾ അതെല്ലാം പുഴയുടെ ആഴങ്ങളിലെ കല്ലുകളെ അന്വേഷിച്ചു പോയി.   കുറച്ച് തീരത്തേക്കൊഴുകി പഞ്ചാരമണൽതരികൾക്ക് നിറം കൊടുത്തു.   കുറച്ച് പായലുകളുടെ പച്ചനിറത്തോട്  ചേർന്നൊഴുകി.   പിന്നെയും ബാക്കിയായത് മീനുകളുടെ കണ്ണുകൾക്ക് മുന്നിൽ നേർത്ത ഒരു പാട പോലെ പടർന്നു അവരെ അത്ഭുതപെടുത്തി.

പുഴയിലേക്കിറങ്ങുന്ന കൽപടവിലെ മഴപ്പായലിൽ കിടന്ന് തന്റെ ഇടത്തെ കയ്യിലെ തടിച്ച രണ്ടു ഞരമ്പുകളിലൊന്നിൽ നിന്നും അവൻ പ്രാണൻ  പുഴയിലേക്ക് പകർന്നുകൊണ്ടേയിരുന്നു..