Tuesday, February 7, 2017

കൂട്ട്

ഓഫീസിൽ വന്ന കാലം മുതൽ കാണുന്നതാണ് ഞാൻ അയാളെ. പൊതുവെ നിശബ്ദനായൊരാൾ. അങ്ങനെ ആരോടെങ്കിലും അയാൾ പൊതുവെ സംസാരിച്ചു കാണാറില്ല. ഉണ്ടെങ്കിൽതന്നെ വളരെ കുറച്ച് മാത്രം. അല്ലെങ്കിൽ ആർക്കും ഉപദ്രവമില്ലാത്ത ഒരു ചെറിയ ചിരി. ഇത്രയും മാത്രമായിരുന്നു പലപ്പോഴും അയാളിൽ നിന്നും വന്നിരുന്നത്.

പലപ്പോഴും ഓഫിസ് സമയം കഴിഞ്ഞ് ഒരു നിമിഷം പോലും കളയാതെ അയാൾ ഇറങ്ങും. ചോദിക്കുമ്പോഴൊക്കെ മകളുമായി പുറത്തേക്കൊക്കെ പോകണമെന്ന് പറയും. ഞങ്ങൾ എല്ലാവരും വെറുതെ സംസാരിച്ചിരിക്കുമ്പോഴും അയാൾ ഒന്നിലും കൂടാറില്ല. ഓഫീസിൽ  എന്തെങ്കിലും പ്രോഗ്രാമുകൾ ഉള്ളപ്പോഴും അയാൾ  മകളെയും കൂട്ടി പുറത്തുപോകാനുണ്ട് എന്ന് പറഞ്ഞ് ഒഴിവാകുകയാണ് പതിവ്.  അങ്ങനെ തുടർച്ചയായി കുറച്ച് ദിവസങ്ങൾ കടന്നുപോയപ്പോഴാണ് ഞാൻ കാശിയെ നിർബന്ധപൂർവ്വം പിടിച്ചുനിർത്തി സംസാരിച്ചത്. അയാൾ പലതും പറഞ്ഞ കൂട്ടത്തിൽ അയാളുടെ കുട്ടി ഹോസ്‌പിറ്റലൈസ്‌ഡ്‌ ആണെന്നും ബാക്കിയെല്ലാം പിന്നെ സംസാരിക്കാമെന്നും പറഞ്ഞു. എന്താ എന്ന് ഞാൻ ചോദിച്ചെങ്കിലും അയാൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല. പിന്നെയും ചോദിച്ചപ്പോൾ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

പിറ്റേദിവസവും അതു കഴിഞ്ഞും ഞാൻ കാശിയോട് ഒന്നും  സംസാരിച്ചില്ല. കാശിയുടെ ആ തുറന്നുപറച്ചിലോടെ ഞാനും നിശബ്ദമായിപോയിരുന്നു. എന്താണ് ആ നിശബ്ദതയ്ക്കു പിന്നിലെന്ന് ചോദിച്ചാൽ എനിക്ക് പെട്ടെന്നു ഉത്തരം തരാൻ പറ്റിയില്ലെങ്കിലും എനിക്കറിയാം ഞാൻ ചിന്തിക്കുന്നത് അയാളെ കുറിച്ചും അയാളുടെ ചുറ്റുപാടുകളെ കുറിച്ചുമാണെന്ന്. കുട്ടിക്ക് എങ്ങിനെ അത് വന്നുവെന്നും, ഇനി അയാൾക്കും അതുണ്ടാകുമോ എന്നൊക്കെയായിരുന്നു എന്റെ ചിന്ത. കാശിക്ക് അതൊരു പുതിയ കാര്യമല്ലാതിരുന്നകൊണ്ടും എന്റെ പ്രതികരണം എന്തായിരിക്കും എന്നറിയാത്തതുകൊണ്ടും കാശിയും എന്നോട് സംസാരിക്കാതെ കടന്നുപോയി.

പതിയെ ഞാൻ യാഥാർഥ്യത്തിലേക്ക് വന്നു. അങ്ങനെ മാറിനിൽക്കാൻ എനിക്ക് ആകുന്നുണ്ടായിരുന്നില്ല. ഞാൻ സ്വയം മാറിനിൽക്കുമ്പോഴും മനസ്സിൽ എന്തോ കുറ്റബോധം നിറഞ്ഞുനിന്നിരുന്നു. അല്ലെങ്കിൽ തന്നെ ആളുകളെ മാറ്റിനിർത്താൻ ഞാൻ ആരാണ്. ഞാൻ ഇങ്ങനെയായിരിക്കുന്നത് എന്റെ മാത്രം മിടുക്കല്ലാതിരിക്കെ. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കാശിയോട് പഴയപോലെ ആകാൻ ശ്രമിക്കുകയായിരുന്നു. യാതൊരു പരിഭവങ്ങളും കാണിക്കാതെ കാശിയും.

ഓഫീസിൽ അയാളെ  തനിച്ചു കിട്ടുമ്പോഴൊക്കെ ഞാൻ കുട്ടിയെ കുറിച്ച് അന്വേഷിച്ചു. അവൾക്ക് ഇപ്പോൾ നല്ല മാറ്റമുണ്ടെന്നും വൈകാതെ വീട്ടിലേക്ക് പോകാനാകുമെന്നും പറഞ്ഞു. 

പിന്നെയും ദിവസങ്ങൾ കടന്നുപോയി. ഇപ്പോൾ കുറച്ച് ദിവസങ്ങളായി കാശി ഓഫീസിൽ വന്നിട്ട്. എന്താണെന്ന് ചോദിക്കണമെന്നുണ്ടെങ്കിലും കാശിയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളൊന്നും ഇല്ല. ഓഫീസിൽ കൊടുത്തിരിക്കുന്ന നമ്പറാണെങ്കിൽ കിട്ടുന്നുമില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം കാശി പതിവുപോലെ ഓഫീസിൽ വന്നു. അയാൾ കൂടുതൽ തനിച്ചായതുപോലെതോന്നിയെങ്കിലും ഞാൻ ഒന്നും ചോദിച്ചില്ല. വെറുതെ വിഷമങ്ങളെ പിന്നെയും ഓർത്തെടുക്കുന്നതെന്തിന്. ഞാൻ മനഃപൂർവം അന്വേഷിക്കാത്തതാണെന്ന് അയാൾക്കും മനസിലായിട്ടുണ്ടാകും.

ഉച്ചഭക്ഷണസമയത്തും എല്ലാവരുടെ കൂടെയിരിക്കുമ്പോഴും ഞാൻ കാശിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. പതിവില്ലാത്തവിധം തനിച്ചായിരുന്നു അയാൾ. എനിക്ക് എന്തെങ്കിലും പറഞ്ഞ് സംസാരിക്കമെന്നുണ്ടായിരുന്നു. പക്ഷെ അറിയില്ല എന്താ പറയേണ്ടതെന്ന്. എന്ത് പറഞ്ഞ് തുടങ്ങുമെന്ന്.അല്ലെങ്കിലും ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള അറിവെനിക്കില്ല.

അയാൾ പെട്ടെന്ന് ഭക്ഷണം കഴിച്ചെന്നുവരുത്തി സീറ്റിൽ പോയിരുന്നു ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. വാക്കുകളിൽ അയാൾ കൂടുതൽ തനിച്ചാകുന്നപോലെ തോന്നി. പക്ഷെ എന്തെങ്കിലും സംസാരിക്കാനോ ചോദിക്കാനോ ഉള്ള സാഹചര്യം കിട്ടിയില്ല.

അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും പോയതാണ് അയാൾ. പിന്നെ ഞാൻ കേൾക്കുന്നത് കാശിയുടെ മരണമാണ്. എനിക്ക് കുറ്റബോധം തോന്നി. ഞാൻ സംസാരിക്കേണ്ടതായിരുന്നു എന്തെങ്കിലും. അടുത്തുണ്ടാകേണ്ടതായിരുന്നു, ഒന്നും പറഞ്ഞില്ലയെങ്കിലും, പറയുന്നത് കേൾക്കാണെങ്കിലും ഉണ്ടാകണമായിരുന്നു. അയാളുടെ ജീവിതം ഞാൻ കാരണം നഷ്ടപെട്ടത് പോലെ തോന്നി. 

ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാശിയുടെ വീട് വരെ പോകണം. ഓഫീസിൽ നിന്നും അഡ്രസ് എടുത്തു പെട്ടെന്നിറങ്ങി. ചോദിച്ചും പറഞ്ഞും അവിടെ എത്തിയപ്പോൾ സന്ധ്യയാകാറായിരുന്നു. വീടിന് മുന്നിൽ ചെന്നപ്പോൾ കുറച്ച് നാളായി അടഞ്ഞു കിടന്നതിന്റെ ലക്ഷണങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഞാൻ അവിടെ ചുറ്റിത്തിരിയുന്നത് കണ്ടപ്പോൾതന്നെ അടുത്തുണ്ടായിരുന്നവർ വന്നു കാര്യം അന്വേഷിച്ചു. കാശിയുടെ കാര്യം അവർക്കും വിഷമമായിരുന്നു. കാശിയും മകളും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ആ കുട്ടിയെ കാശി അടുത്തുള്ള അനാഥാലയത്തിൽ നിന്നും ദത്തെടുക്കുകയായിരുന്നു. ജനിച്ചപ്പോൾ തന്നെ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞ്. എച്ച് ഐ വി എന്ന് അറിഞ്ഞപ്പോൾ മുതൽ അനാഥാലയത്തിലും അവൾ തനിച്ചായിരുന്നു.  അതറിഞ്ഞുകൊണ്ടാണ് അയാളും അവളെ സ്വീകരിച്ചത്. തനിച്ചായിപ്പോകുന്നതിന്റെ വേദന അയാള്‍ക്ക് നല്ലതുപോലെ അറിയാലോ.. !

അവൾ മരിച്ചതിൽ പിന്നെ അയാൾ ആശങ്കയോടെയാണ് ജീവിച്ചത്. അവൾ അവിടെ തനിച്ചാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും.  ആ  കരുതലുകൊണ്ടാണ്  അയാളും..