Saturday, May 23, 2009

വിദൂരസ്വപ്നങ്ങള്‍

നിറമില്ലാത്ത ആകാശത്തേക്ക് നോക്കിനില്‍ക്കെ ജീവിതത്തോടു അവന് വിരസത തോന്നി. വിദൂരതയിലേക്ക് പറന്നു പോകുന്ന കടവാതിലുകളെ പോലെ അവനും അനന്തതയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിച്ചു. ഒരിക്കലും തിരികെ വരണമെന്നില്ലാതെ.
നിഗൂഢമായ വഴികളിലൂടെയുള്ള യാത്രയ്ക്കൊടുവില്‍ അവന്‍ ചെന്നെത്തിയത് മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന ഒരു അരുവിയുടെ തീരത്താണ്. കാടിന്റെ അതിര്‍ത്തിയിലൂടെയാണ് ആ അരുവിയൊഴുകുന്നത്. അവിടെ നിന്നും നോക്കിയാല്‍ കാടിന്റെ വന്യമായ സൗന്ദര്യം അതിന്റെ ഉന്നതങ്ങളില്‍ ദര്‍ശിക്കാം. ആ അരുവി എവിടെയാണ് ഉത്ഭവിക്കുന്നതെന്നോ എവിടെ ചെന്നുചേരുന്നതെന്ന് ആര്‍ക്കുമറയില്ല. അതിദൂരങ്ങളില്‍ അരുവി മഞ്ഞിനോട് ചേര്‍ന്ന് അപ്രത്യക്ഷമാകുന്നു. അവിടെയാണ് ആത്മാക്കള്‍ നിഴല്‍ രൂപങ്ങളായി സഞ്ചരിക്കുന്നത്..

ഒരു ഒഴുക്കില്‍പ്പെട്ടതു പോലെയാണ് അവന്‍ ആ നിഴല്‍രൂപങ്ങള്‍ക്കിടയിലേക്ക് ചെന്നത്. അനേകം ആത്മാക്ക‍ളോടൊപ്പം അവനും ചേര്‍ന്നുനിന്നു. അവരില്‍ ചിലരുടെയെല്ലാം കണ്ണുകളിലെ തിളക്കം അപ്പോഴും അണഞ്ഞിരുന്നില്ല. അവരെല്ലാം മരിച്ചിട്ട് അധികനേരമായിട്ടില്ല.
ജീവിതകാലത്ത് ഒരോരുത്തരും ചെയ്ത പ്രവൃത്തിയുടെ പ്രതിഫലനമാണ് ഒരോ നിഴല്‍രൂപങ്ങളിലും തെളിയുന്നത്. ചില ആത്മാക്കള്‍ക്ക് തേളിന്റെയും ഒട്ടകത്തിന്റെയും നിഴലുകളാണ്.. മറ്റു ചിലതിന് കഴുകന്റെയും പ്രാവിന്റെയും നിഴലുകള്‍. പുനര്‍ജന്മങ്ങള്‍ കാത്തിരിക്കുന്ന ഇവര്‍ ഇനിയൊരു ദേഹം കിട്ടുന്നതു വരെ ഇത്തരം നിഴല്‍രൂപങ്ങളില്‍ തുടരും.
കൂട്ടത്തില്‍ നിന്നും പരുന്തിന്റെ രൂപഭാവങ്ങളുള്ള ഒരു നിഴല്‍ അവനരികിലേക്ക് വന്നു.
നിന്റെ പേരെന്താണ്..
അവനോട് ചേര്‍ന്നു നിന്നുകൊണ്ട് ആ നിഴല്‍രൂപം അവനോട് ചോദിച്ചു.
ഗ്രാമി..!!
അവന്റെ കണ്ണുകളീല്‍ ഭയത്തേക്കാളേറെ കൗതുകമായിരുന്നു.. ഇത്ര നാളത്തെ യാത്രയ്ക്കിടയില്‍ ഇങ്ങനെയൊരു സ്ഥലത്തെ കുറിച്ച് അവന്‍ കേട്ടിട്ടുപോലുമില്ല. അവന്റെ ഉള്ളില്‍ ഉണരുന്ന ഭയത്തെ ഒളിപ്പിച്ചുനിര്‍ത്തി അവന്‍ ആ നിഴല്‍രൂപത്തിനോട് ആ സ്ഥലത്തെകുറിച്ച് അന്വേഷിച്ചു.
സ്വപ്നങ്ങള്‍ നിഗൂഡതയിലേക്കുള്ള വാതിലുകളാണ്. ചിലപ്പോള്‍ മരണത്തിലേക്കുള്ളതും..
അങ്ങനെയൊരു മുഖവുരയോടെയാണ് ആ നിഴല്‍ അവനോട് സംസാരിച്ചു തുടങ്ങിയത്.
ഇതു ആത്മക്കളുടെ ലോകമാണ്.. സ്വപ്നത്തിന്റെ തരംഗങ്ങളില്‍ കൂടി വഴിതെറ്റി സഞ്ചരിക്കുകയായിരുന്ന നിന്റെ ആത്മാവ് ഇവിടേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. നീ സ്വപ്നങ്ങളെ ഒരുപാട് സ്നേഹിക്കുന്നതു കൊണ്ടവാം അവ നിന്റെ ആത്മാവിനെയുംകൊണ്ട് ഇവിടെയെത്തിയത്. അതെന്തായാലും നിനക്കിനി ഇവിടെനിന്നും തിരികെ പോകാനാവില്ല. നീ നിന്റെ ഹൃദയത്തില്‍ നിന്നും ഒരുപാട് അകലെയാണിപ്പോള്‍. ഹൃദയസ്പന്ദനങ്ങള്‍.. അതിന്റെ സംഗീതം നിനക്ക് നഷ്ടമായികഴിഞ്ഞു. ഇനി ഒരിക്കലും നിന്റെ ഹൃദയം സംസാരിക്കില്ല.
കടലിന്റെ ആഴങ്ങളും കാടിന്റെ നിഗൂഡ്ഡതയും ആകാശത്തിന്റെ വിശാലതയുമെല്ലാം നിനക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. നിഴല്‍ രൂപം സംസാരിച്ചു നിറുത്തി.
ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ചിരുന്ന അവന്റെ കണ്ണുകള്‍ പതിയെ നിറം മങ്ങിയ കാഴ്ച്ചകളുമായി പൊരുത്തപ്പെടുകയായിരുന്നു.. ഭൂമിയുടെ വശ്യമനോഹാരിത വിദൂരസ്മൃതികളായ് അവന്റെ ഓര്‍മകളില്‍ നിറഞ്ഞു. ഒട്ടൊരു നൊമ്പരത്തോടെ നിറഞ്ഞ കണ്ണുകളുമായി ഇരുണ്ട ഇടനാഴിയിലേക്ക് നോക്കിനില്‍ക്കെ പതിയെ അവന്റെ കൈകള്‍ ചിറകുകളായി മാറി.. അവനൊരു കടവാതിലിന്റെ നിഴലായി മാറുകയായിരുന്നു.. .. അവനാഗ്രഹിച്ചതുപോലെ. പെട്ടെന്ന്..

എടാ എഴുന്നേക്കടാ.. 8.45 ആയി. നിനക്കിന്നു ഓഫീസില്‍ പോകേണ്ടേ..
--------------------

Note: കഥയില്‍ ചോദ്യമില്ല.

1 comment:

Resin Thomas said...

അവസാനത്തെ തമാശക്കിടയിലും കടവാതിലുകൾക്കിടയിൽ നിന്നും മോചനം ലഭിക്കാത്തതുപോലെ ഒരു ഫീലിങ്.. നന്നായിട്ടുണ്ട്..
രചനക്ക് വറ്ഷത്തെ പഴക്കമുണ്ട്.. കമന്റ് വൈകിയത് കാണാത്തതു കൊണ്ടാണ്‌...