Friday, February 20, 2009

സഹയാത്രിക

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ഞാന്‍ അഞ്ജലിയെ പരിചയപ്പെടുമ്പോള്‍ നിന്നോടുള്ള അപൂര്‍ണമായ പ്രണയത്തില്‍ വിരിഞ്ഞ നൊമ്പരങ്ങളെ ഒഴിവാക്കാന്‍ ഒരു കാരണം..അതു മാത്രമായിരുന്നു എന്റെ മനസില്‍.. എന്നാല്‍ ഇന്നിപ്പോള്‍ ഇവളെനിക്ക് എല്ലാമാണ്. നീയെന്നെ കടന്നുപോയതില്‍ പിന്നെ എന്റെ പ്രണയം തുടര്‍ന്നു പോകുന്നതും ഞാന്‍ സൗന്ദര്യങ്ങള്‍ ആസ്വദിക്കുന്നതും ഇവളിലൂടെയാണ്..

നീ അംഗീകരിക്കാതിരുന്ന എന്നിലെ ആ പ്രണയം ഇന്നിപ്പോള്‍ ഇവളുടെ സ്വന്തമാണ്.. നീ പറയും പോലെ യാത്രയിലെ ചില എടുപ്പുകളില്‍ കാണുന്ന നേരമ്പോക്കുകളായിരുന്നില്ല എനിക്കത്. അതുകൊണ്ടു തന്നെ എനിക്ക് നിന്നോട് തോന്നിയ വികാരം സ്നേഹമെന്നതിനെക്കാള്‍ പ്രണയമായിരുന്നു.

നിന്നെ കുറിച്ച് ചിലപ്പോഴെല്ലാം ഞാന്‍ അഞ്ജലിയോട് പറയാറുണ്ട്.. എന്നിലെ പ്രണയം കണ്ടെടുത്തത് നീയാണെന്ന്. ഞാന്‍ ആദ്യമായി കാണുന്ന കടല്‍ നിന്റെ കണ്ണുകളിലാണെന്ന് (ചുമ്മ വെറുതെ)..നിന്റെ മുടിയിഴകളില്‍ എപ്പോഴും പാലപ്പൂവിന്റെ ഗന്ധം ഉണ്ടായിരുന്നുവെന്ന് .. നീയൊരു യക്ഷി ആയിരുന്നോ..
ഒട്ടൊരു നിസംഗതയോടെ അവളതൊക്കെ കേട്ടിരിക്കും.

ഞാന്‍ നിന്നെ കുറിച്ച് സൂചിപ്പിക്കുമ്പോഴൊക്കെ അവളിലെ പരിഭവങ്ങള്‍ക്കു മുകളില്‍, പലപ്പോഴും അവള്‍ ആ നിസംഗതയെ എടുത്തണിഞ്ഞിരുന്നു. പിന്നെപ്പിന്നെ നിന്നെ കുറിച്ച് ഞാന്‍ അവളോട് ഒന്നും സംസാരിക്കാറില്ല. അവളുടെ ആ അതിഭാവുകത്വത്തിന്റെ മുഖം കാണാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നെ എല്ലായ്പ്പോഴും അതെടുത്തണിയാന്‍ അവള്‍ക്കും താല്‍പ്പര്യം കാണില്ല. എന്റെ ആദ്യ പ്രണയിനി എന്ന നിലയ്ക്ക് അവള്‍ക്ക് നിന്നോട് ചെറിയൊരു അസൂയയുമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ നിന്റെ കല്ലറയ്ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അഞ്ജലിയുണ്ട് എന്റെ കൂടെ. ഇവള്‍ക്ക് നിന്നെ നേരില്‍ കാണാണമെന്നുണ്ടായിരുന്നുവത്രെ. വളരെ കുറച്ചു ദൂരമാണെങ്കിലും.. ഒരു കാലത്ത് നീയെന്റെ സഹയാത്രികയായിരുന്നല്ലോ. പക്ഷെ മരണത്തിന്റെ നേര്‍ക്കുള്ള നിന്റെ അവകാശവാദത്തിന്റെ ആഴങ്ങളെകുറിച്ചൊന്നും അവള്‍ക്കറിയില്ലായിരുന്നു. ജനിമൃതിക്കള്‍ക്കിടയിലെ നിന്റെ യാത്രയുടെ ദൂരം നിശ്ചയിക്കാന്‍മാത്രം നീ സ്വതന്ത്രയുമായിരുന്നല്ലോ.

No comments: