ഒറ്റയ്ക്കായിരുന്നപ്പോൾ ഞാൻ എത്രയോ യാത്രചെയ്തു.
ഏതൊക്കെയോ വഴികളിലൂടെ
ഏതൊക്കെയോ കാലങ്ങളിലൂടെ
നിന്നെ പരിചയപെടുന്നതുവരെ അങ്ങനെയായിരുന്നു.
പിന്നീട് എന്റെ വഴികൾ നിന്നിലേക്കായപ്പോൾ
അവളുടെ കൊച്ചു കുറുമ്പുകളും വാശിയും അവന്‍ നിശബ്ദമായ സന്തോഷത്തോടെ ആസ്വദിച്ചിരുന്നു. രാവിലെ ഉണർന്നു സ്കൂളിൽ പോകാൻ മടിയുള്ള കാർട്ടൂൺ കാണുമ്പോൾ അതുവരെ ഉണ്ടായിരുന്ന വേദനകളും വിഷമങ്ങളും അതെ നിമിഷത്തിൽ തന്നെ മറന്നുപോകുന്ന ആ കുഞ്ഞ് അവന്റെ സ്പന്ദനമായിരുന്നു. ചിലപ്പോഴുള്ള അവളുടെ വാശികരച്ചിലുകളെ മനപ്പൂർവം ശ്രദ്ധിക്കാതെ പോകാൻ അവൻ ഇപ്പോൾ ശീലിച്ചു വരുന്നു. അവളുടെ വാശിക്കൊപ്പം നിന്ന് കാര്യങ്ങൾ സാധിച്ചു കൊടുത്താൽ പിന്നെ അവൾ വലുതാകുമ്പോഴേക്കും വാശി കൂടിയാലോ എന്നൊരു ആശങ്കയുള്ളതുകൊണ്ടാണ്. എന്നാലും അവളുടെ കുഞ്ഞികൈകളിൽ മുറുകെ പിടിച്ചു നടക്കാൻ, അവളെ തോളിൽ കിടത്തിയുറക്കാൻ ഇപ്പോഴുള്ള സമയമൊന്നും പോരാതെ വരുന്നു. അവൾ എന്നും ഇങ്ങനെയായിരുന്നെങ്കില്‍ .. എന്നും എപ്പോഴും..
മഴ നനഞ്ഞാണ് വീട്ടിൽ എത്തിയത്. ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്നെങ്കിലും സാധിക്കുന്നില്ല. മനസ്സിൽ ആ കുഞ്ഞിന്റെ മുഖമായിരുന്നു. ഈ മഴയത്ത് അവർ എന്തുചെയ്യുകയായിരിക്കും. അവർക്ക് തണുക്കുന്നുണ്ടാവില്ലേ. എങ്ങിനെയാണ് അത് കടന്നുപോകുക. ഓർക്കുതോറും എനിക്ക് കിടക്കാൻ സാധിക്കുന്നില്ല. ആ കുഞ്ഞുങ്ങൾ അരക്ഷിതരായി അവിടെ മഴ നനയ്ക്കുമ്പോൾ ഞാൻ എങ്ങിനെയാണ് വീടിനുള്ളിൽ സമാധാനമായി ഇരിക്കുന്നത്.
ആരാണത്?
പുതിയ കഥയാണോ
അതോ മരണമോ
....
ഇലകൾ ഭൂമിയെ തൊടാതെ പറക്കുകയാണ്. ഇതുപോലൊരു കാറ്റ് അയാൾ ഇതുവരെ കണ്ടിട്ടില്ല. കുറച്ചു നേരം ആ വരാന്തയിൽ തന്നെയിരുന്ന് ഇലകൾ പറക്കുന്നതും നോക്കിയിരുന്നിട്ട് അകത്തേക്ക് പോയി. അയാൾ തന്നെ ഉണ്ടാക്കിയ കഞ്ഞിയും വറ്റൽമുളകിന്റെ ചമ്മന്തിയും കൂട്ടി ഊണ് കഴിക്കാനിരുന്നു. കാറ്റ് അയാളെ വരാന്തയിൽ കാണാഞ്ഞിട്ട് വീടിനകത്തേക്ക് വന്ന് പല മുറികളിലൂടെ കടന്നു ഊണുമുറിയിൽ ചെന്ന് അടുക്കള വഴി തൊടിയിലേക്ക് പോയി. കാറ്റിൽ ഊണ് മേശമേൽ ഉണ്ടായിരുന്ന പേപ്പറുകൾ ഇളകിയെങ്കിലും അവ പറന്നു പോകാതിരിക്കാൻ അയാൾ ശ്രമിച്ചില്ല. അയാളെ വിട്ടുപോകാൻ അവയ്ക്ക് അശേഷം താല്പര്യമില്ലാത്തത് കൊണ്ട് പേപ്പറുകൾ അവിടെ നിന്ന് അനങ്ങിയതുപോലുമില്ല.
ആറു മാസം മുൻപ് അയാൾ അവസാനമായി ശബ്ദം കൊടുത്ത കഥാപാത്രത്തിന്റെ സംഭാഷണങ്ങളാണ് അതിൽ. മറ്റുള്ളവർ എഴുതികൊണ്ടുവരുന്ന കഥാപാത്രങ്ങളുടെ മാനറിസങ്ങളിലൂടെ ജീവിക്കാനായിരുന്നു അയാൾക്ക് ഇഷ്ടം. ഡബ്ബിങ് ആർട്ടിസ്റ്റ് ആയി ജീവിക്കാൻ തുടങ്ങിട്ട് എത്രയോ വർഷങ്ങളായി. ഇതിനിടയിൽ വീട്ടിൽ പോയത് ഒന്നോ രണ്ടോ തവണ മാത്രം. സ്വന്തം ജീവിതത്തെ കുറിച്ചു പോലും ചിന്തിക്കാൻ സമയമില്ലാതെ ജോലിതിരക്കുകളിൽ കുടുങ്ങികിടന്ന ദിവസങ്ങൾ.
വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയാണ് അയാൾ ഓരോ കഥാപാത്രത്തിന്റെയും സാഹചര്യങ്ങളെ പ്രതിഫലിപ്പിച്ചിരുന്നത്. ചിലപ്പോൾ ഒരു അട്ടഹാസം. ചിലപ്പോൾ ശബ്ദം പുറത്തേക്ക് വരാത്ത ഒരു തേങ്ങൽ. മനസിനുള്ളിൽ പിടയ്ക്കുന്ന ആ ശബ്ദം കേൾക്കാനാകണം. ദൃശ്യങ്ങളുടെ ആനുകൂല്യം ഇല്ലാതെ തന്നെ കേൾവിക്കാരന് ഭാവനാപൂർണമായി സന്ദർഭങ്ങളെ സങ്കൽപ്പിക്കാൻ കഴിയണം.
തന്റെ ജോലിയിൽ പനാർ അങ്ങേയറ്റം ആത്മാർത്ഥയോടെയാണ് ഓരോ കാര്യങ്ങളെയും സമീപിക്കുന്നത്. കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ നേരത്തെ തന്നെ അയാൾക്ക് കിട്ടണമെന്നുണ്ട്, കഥാപാത്രമാകുവാനുള്ള ആ സമയവും. കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം മനസിലേക്കെടുത്ത് ആ കഥാപാത്രമായാണ് അയാൾ സ്റ്റുഡിയോയിലേക്ക് എത്തുന്നതുതന്നെ. അവിടെ അയാൾക്ക് പകരം മറ്റൊരാളില്ല.
അയാൾ തന്നെകുറിച്ചുതന്നെ ആലോചിച്ചിരുന്നു. എത്ര നാളുകളായി തന്റെ അടുത്തേക്ക് ഒരു കഥ വന്നിട്ട്, താനൊരു കഥാപാത്രമായിട്ട്. ഇങ്ങനെ പോയാൽ തന്റെ മാനസികനില തെറ്റുമെന്ന് അയാൾക്ക് തോന്നി. എടുത്ത ഭക്ഷണം മുഴുവനക്കാതെ എഴുന്നേറ്റു. ബാക്കിവന്നത് തൊടിയിലേക്കെറിഞ്ഞ് പാത്രങ്ങൾ കഴുകി അടപ്പിനോട് ചേർന്ന കടസ്ലാബിൽ കമഴ്ത്തി വച്ചു.
പുറത്തേക്ക് ചെന്ന് അയാൾ തന്റെ ചാരുകസേര വരാന്തയുടെ മൂലയിലേക്ക് വലിച്ചിട്ട് അതിലിരുന്ന് കാലുകളെ അരമതിലിൽ വിശ്രമിക്കാനനുവദിച്ച് നിവർന്ന് കിടന്നു. മദ്ധ്യാഹനം കഴിഞ്ഞിരിക്കുന്നു. കാറ്റിന് ഇപ്പോൾ ചെറിയ ശമനമുണ്ട്.
"കഥാപാത്രങ്ങളുടെ ജീവിതത്തിൽ വിഹരിക്കുന്നത് ഒരു ലഹരി തന്നെ. നമ്മളെ നേരിട്ട് ബാധിക്കാതെ ദിവസങ്ങളോളം നീളുന്ന സ്വപ്നം പോലെ.."
വർഷങ്ങളായി താൻ അങ്ങനെ മാത്രമാണ് ജീവിച്ചതെന്നോർത്തപ്പോൾ അയാൾക്ക് സന്ദേഹമുണ്ടായി. നിലവിലുള്ള തന്റെ ഇഷ്ടങ്ങൾ, പെരുമാറ്റങ്ങൾ - അങ്ങനെയൊന്നുണ്ടെങ്കിൽ - എല്ലാംതന്നെ തന്റെ ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെയുമാണെന്നൊരു തോന്നൽ. ഈ ചിന്തകളിൽ നിന്നും പുറത്തുകടക്കുവാൻ വീട്ടിൽ പോകാമെന്ന് വച്ചാൽ എന്തുകൊണ്ടോ അയാളുടെ മനസ്സ് അതിനു സമ്മതിച്ചില്ല. കഥയുടെ കാല്പനിക ലോകത്തുനിന്ന് തിരികെ വരാനോ യാഥാർഥ്യങ്ങളിൽ ജീവിക്കാനോ അയാൾ തയ്യാറായില്ല. കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയല്ലാതെ തനിക്ക് പ്രത്യേകമായൊരു ജീവിതം ഉണ്ടെന്ന് സങ്കൽപ്പിക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല.
വെറുതെയിരുന്നിട്ട് മനസ്സ് കൂടുതൽ സങ്കുചിതമാകുന്നു. ശ്വാസം കിട്ടാതെ താൻ മരിച്ചു പോകുമെന്ന് അയാൾക്ക് തോന്നി. കസേരയിൽ നിന്നെഴുന്നേറ്റ് പതിയെ മുറ്റത്തേക്കിറങ്ങി. നിരനിരയായി നിന്നിരുന്ന ചെമ്പരത്തിച്ചെടികൾക്കിടയിലൂടെ പറമ്പിന്റെ അതിരിലേക്ക് നടന്നു. വെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു. ഭയപ്പെടുത്തുന്ന ആ കാറ്റ് ഇപ്പോഴില്ല. ഒരു സ്വകാര്യം പോലെ കനമില്ലാത്ത കാറ്റ് പൂവിനോടും ഇലകളോടും സംസാരിച്ച് പതിയെ അയാളോടൊപ്പം അവിടെയെല്ലാം നടന്നു. ആരെങ്കിലും ഒരു പുതിയ കഥ കൊണ്ടുവരുമെന്നും താൻ ആ കഥാപാത്രമായി ഇനിയും കുറച്ച് നാൾകൂടി ജീവിക്കുമെന്നും അയാൾക്ക് തോന്നി.
കാറ്റിനെ പുറത്തുനിർത്തി തിരികെ വീട്ടിലേക്ക് കയറാൻ ഭാവിക്കുമ്പോഴാണ് വീടിന്റെ ഗേറ്റും കടന്ന് ആരോ അകത്തേക്ക് വരുന്നത് അയാൾ ശ്രദ്ധിച്ചത്.
....
നദികൾ വിശ്രമിക്കുന്നത് അവ ഒഴുകുമ്പോഴാണെന്ന് കേട്ടിട്ടില്ലേ.
നാളത്തെ കുറിച്ച് ആലോചിക്കുമ്പോൾ ടെൻഷൻ ആകുന്നുവെങ്കില്‍, കഴിയുമെങ്കിൽ ഇന്നത്തെ കുറിച്ചും ഇന്നത്തെ കുറിച്ച് ആലോചിക്കുമ്പോൾ ടെൻഷൻ ആകുന്നുണ്ടെങ്കിൽ ഈ നിമിഷത്തെ കുറിച്ചും മാത്രം ചിന്തിക്കുക. ആ നിമിഷത്തെ ഹൃദയമിടിപ്പുകളുടെ സൗന്ദര്യം ശ്രദ്ധിക്കുക.
ആ പുഴയുടെ ഒഴുക്കിൽ വിശ്രമിക്കുക.
സമാധാനമായിരിക്കുക.