Sunday, December 9, 2018

നിന്നെ  എനിക്ക്  എത്രമാത്രം  വേണമെന്നറിയോ. 
അതറിയണമെങ്കില്‍  നീ  ഞാനാകണം!

Saturday, December 1, 2018

ആരാണത്?
പുതിയ കഥയാണോ
അതോ മരണമോ

....

ഇലകൾ ഭൂമിയെ തൊടാതെ പറക്കുകയാണ്. ഇതുപോലൊരു കാറ്റ് അയാൾ ഇതുവരെ കണ്ടിട്ടില്ല. കുറച്ചു നേരം ആ വരാന്തയിൽ തന്നെയിരുന്ന് ഇലകൾ പറക്കുന്നതും നോക്കിയിരുന്നിട്ട് അകത്തേക്ക് പോയി. അയാൾ തന്നെ ഉണ്ടാക്കിയ കഞ്ഞിയും വറ്റൽമുളകിന്റെ ചമ്മന്തിയും കൂട്ടി ഊണ് കഴിക്കാനിരുന്നു. കാറ്റ് അയാളെ വരാന്തയിൽ കാണാഞ്ഞിട്ട് വീടിനകത്തേക്ക് വന്ന് പല മുറികളിലൂടെ കടന്നു ഊണുമുറിയിൽ ചെന്ന് അടുക്കള വഴി തൊടിയിലേക്ക് പോയി. കാറ്റിൽ ഊണ് മേശമേൽ ഉണ്ടായിരുന്ന പേപ്പറുകൾ ഇളകിയെങ്കിലും അവ പറന്നു പോകാതിരിക്കാൻ അയാൾ ശ്രമിച്ചില്ല. അയാളെ വിട്ടുപോകാൻ അവയ്ക്ക്  അശേഷം താല്പര്യമില്ലാത്തത് കൊണ്ട് പേപ്പറുകൾ അവിടെ നിന്ന് അനങ്ങിയതുപോലുമില്ല. 

ആറു മാസം മുൻപ് അയാൾ അവസാനമായി ശബ്ദം കൊടുത്ത കഥാപാത്രത്തിന്റെ സംഭാഷണങ്ങളാണ് അതിൽ.  മറ്റുള്ളവർ എഴുതികൊണ്ടുവരുന്ന കഥാപാത്രങ്ങളുടെ മാനറിസങ്ങളിലൂടെ ജീവിക്കാനായിരുന്നു അയാൾക്ക് ഇഷ്ടം. ഡബ്ബിങ് ആർട്ടിസ്റ്റ് ആയി ജീവിക്കാൻ തുടങ്ങിട്ട് എത്രയോ വർഷങ്ങളായി. ഇതിനിടയിൽ വീട്ടിൽ പോയത് ഒന്നോ രണ്ടോ തവണ മാത്രം. സ്വന്തം ജീവിതത്തെ കുറിച്ചു പോലും ചിന്തിക്കാൻ സമയമില്ലാതെ ജോലിതിരക്കുകളിൽ കുടുങ്ങികിടന്ന ദിവസങ്ങൾ.

വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയാണ് അയാൾ ഓരോ കഥാപാത്രത്തിന്റെയും സാഹചര്യങ്ങളെ  പ്രതിഫലിപ്പിച്ചിരുന്നത്. ചിലപ്പോൾ ഒരു അട്ടഹാസം. ചിലപ്പോൾ ശബ്ദം പുറത്തേക്ക് വരാത്ത ഒരു തേങ്ങൽ. മനസിനുള്ളിൽ പിടയ്ക്കുന്ന ആ ശബ്ദം കേൾക്കാനാകണം. ദൃശ്യങ്ങളുടെ ആനുകൂല്യം ഇല്ലാതെ തന്നെ കേൾവിക്കാരന് ഭാവനാപൂർണമായി സന്ദർഭങ്ങളെ സങ്കൽപ്പിക്കാൻ കഴിയണം.

തന്റെ ജോലിയിൽ പനാർ അങ്ങേയറ്റം ആത്മാർത്ഥയോടെയാണ് ഓരോ കാര്യങ്ങളെയും സമീപിക്കുന്നത്. കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ നേരത്തെ തന്നെ അയാൾക്ക് കിട്ടണമെന്നുണ്ട്,  കഥാപാത്രമാകുവാനുള്ള ആ  സമയവും.  കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം മനസിലേക്കെടുത്ത് ആ കഥാപാത്രമായാണ് അയാൾ സ്റ്റുഡിയോയിലേക്ക് എത്തുന്നതുതന്നെ. അവിടെ അയാൾക്ക് പകരം മറ്റൊരാളില്ല.

അയാൾ തന്നെകുറിച്ചുതന്നെ ആലോചിച്ചിരുന്നു. എത്ര നാളുകളായി തന്റെ അടുത്തേക്ക് ഒരു കഥ വന്നിട്ട്, താനൊരു കഥാപാത്രമായിട്ട്. ഇങ്ങനെ പോയാൽ തന്റെ മാനസികനില തെറ്റുമെന്ന് അയാൾക്ക് തോന്നി. എടുത്ത ഭക്ഷണം മുഴുവനക്കാതെ എഴുന്നേറ്റു. ബാക്കിവന്നത് തൊടിയിലേക്കെറിഞ്ഞ് പാത്രങ്ങൾ കഴുകി അടപ്പിനോട് ചേർന്ന കടസ്ലാബിൽ കമഴ്ത്തി വച്ചു. 

പുറത്തേക്ക് ചെന്ന് അയാൾ തന്റെ ചാരുകസേര വരാന്തയുടെ മൂലയിലേക്ക് വലിച്ചിട്ട് അതിലിരുന്ന് കാലുകളെ അരമതിലിൽ വിശ്രമിക്കാനനുവദിച്ച് നിവർന്ന് കിടന്നു.  മദ്ധ്യാഹനം കഴിഞ്ഞിരിക്കുന്നു. കാറ്റിന് ഇപ്പോൾ ചെറിയ ശമനമുണ്ട്. 

"കഥാപാത്രങ്ങളുടെ ജീവിതത്തിൽ വിഹരിക്കുന്നത് ഒരു ലഹരി തന്നെ. നമ്മളെ നേരിട്ട് ബാധിക്കാതെ ദിവസങ്ങളോളം നീളുന്ന  സ്വപ്നം പോലെ.."

വർഷങ്ങളായി താൻ അങ്ങനെ മാത്രമാണ് ജീവിച്ചതെന്നോർത്തപ്പോൾ അയാൾക്ക് സന്ദേഹമുണ്ടായി. നിലവിലുള്ള തന്റെ ഇഷ്ടങ്ങൾ, പെരുമാറ്റങ്ങൾ - അങ്ങനെയൊന്നുണ്ടെങ്കിൽ - എല്ലാംതന്നെ തന്റെ ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെയുമാണെന്നൊരു തോന്നൽ. ഈ ചിന്തകളിൽ നിന്നും പുറത്തുകടക്കുവാൻ വീട്ടിൽ പോകാമെന്ന് വച്ചാൽ എന്തുകൊണ്ടോ അയാളുടെ മനസ്സ് അതിനു സമ്മതിച്ചില്ല. കഥയുടെ കാല്പനിക ലോകത്തുനിന്ന് തിരികെ വരാനോ യാഥാർഥ്യങ്ങളിൽ ജീവിക്കാനോ അയാൾ തയ്യാറായില്ല. കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയല്ലാതെ തനിക്ക് പ്രത്യേകമായൊരു ജീവിതം ഉണ്ടെന്ന് സങ്കൽപ്പിക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല.

വെറുതെയിരുന്നിട്ട് മനസ്സ് കൂടുതൽ സങ്കുചിതമാകുന്നു. ശ്വാസം കിട്ടാതെ താൻ മരിച്ചു പോകുമെന്ന് അയാൾക്ക് തോന്നി. കസേരയിൽ നിന്നെഴുന്നേറ്റ് പതിയെ  മുറ്റത്തേക്കിറങ്ങി. നിരനിരയായി നിന്നിരുന്ന ചെമ്പരത്തിച്ചെടികൾക്കിടയിലൂടെ പറമ്പിന്റെ അതിരിലേക്ക് നടന്നു. വെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു. ഭയപ്പെടുത്തുന്ന ആ കാറ്റ് ഇപ്പോഴില്ല. ഒരു സ്വകാര്യം പോലെ കനമില്ലാത്ത കാറ്റ്  പൂവിനോടും ഇലകളോടും സംസാരിച്ച് പതിയെ അയാളോടൊപ്പം അവിടെയെല്ലാം നടന്നു. ആരെങ്കിലും ഒരു പുതിയ കഥ കൊണ്ടുവരുമെന്നും താൻ ആ കഥാപാത്രമായി ഇനിയും കുറച്ച് നാൾകൂടി ജീവിക്കുമെന്നും അയാൾക്ക് തോന്നി.

കാറ്റിനെ പുറത്തുനിർത്തി തിരികെ വീട്ടിലേക്ക് കയറാൻ ഭാവിക്കുമ്പോഴാണ് വീടിന്റെ ഗേറ്റും കടന്ന് ആരോ അകത്തേക്ക് വരുന്നത് അയാൾ  ശ്രദ്ധിച്ചത്. 

....

Wednesday, November 21, 2018

നദികൾ  വിശ്രമിക്കുന്നത്  അവ  ഒഴുകുമ്പോഴാണെന്ന്  കേട്ടിട്ടില്ലേ.

നാളത്തെ കുറിച്ച് ആലോചിക്കുമ്പോൾ ടെൻഷൻ ആകുന്നുവെങ്കില്‍,  കഴിയുമെങ്കിൽ ഇന്നത്തെ കുറിച്ചും  ഇന്നത്തെ കുറിച്ച് ആലോചിക്കുമ്പോൾ ടെൻഷൻ ആകുന്നുണ്ടെങ്കിൽ  ഈ നിമിഷത്തെ കുറിച്ചും മാത്രം ചിന്തിക്കുക.  ആ നിമിഷത്തെ ഹൃദയമിടിപ്പുകളുടെ സൗന്ദര്യം ശ്രദ്ധിക്കുക.

ആ  പുഴയുടെ  ഒഴുക്കിൽ  വിശ്രമിക്കുക.

സമാധാനമായിരിക്കുക.

Wednesday, October 17, 2018

സത്യസന്ധരായിരിക്കുക  എന്നാൽ  സ്വാതന്ത്രയായിരിക്കുക  എന്നാണ്.
അവർ  സത്യസന്ധരല്ലെങ്കിൽ  അവർ  സ്വാതന്ത്രരുമല്ല.
സ്വാതന്ത്രയിരിക്കുന്നവരെല്ലാം  സത്യസന്ധരായിരിക്കുകയും  ചെയ്യും.
അപ്പോൾ  എന്താണ്  സ്വാതന്ത്ര്യം.

Wednesday, October 10, 2018

മഴയുടെ  തണുപ്പ്  അതിന്റെ  കൂടെയുള്ളത്  പോലെ
മഞ്ഞിന്  അതിന്റെ  കുളിരു  കൂടെയുള്ളത്  പോലെ
നിന്നോടൊപ്പം  ഞാനും
എപ്പോഴും..

Wednesday, August 15, 2018

യാത്ര

അതിരാവിലെ ഉറക്കമുണരുന്ന ശീലം പണ്ടേയില്ല..   നാട്ടിലാണെങ്കിലും കാട്ടിലാണെങ്കിലും..

ഉറങ്ങുന്നതിനു മുൻപ് വരെ. . . . ,  അതിരാവിലെ ഉണരാനും  കാഴ്ച മറയ്ക്കുന്ന മഞ്ഞിന്റെ ഹൃദയത്തിലായിരിക്കാനുമാണ്  ഞാൻ ആഗ്രഹിക്കുന്നത്.  എന്നിട്ടും നിദ്രയുടെ ആഴങ്ങളിൽ നിന്നും  ഞാനുണരുമ്പോഴേക്കും വൈകും.  പതിവുപോലെ ഏറ്റവും അവസാനത്തെ ആളായി യാത്രയിലേക്ക് ചേരുന്നു..

ഒരുപാട്  ആളുകളോടൊപ്പമാണ് നമ്മൾ യാത്ര തുടങ്ങുന്നതെങ്കിലും സമയം പോകെ നമ്മൾ ആ യാത്രയിൽ തനിച്ചാകും.  നമുക്ക് മുന്നിലും പിന്നിലും നമുക്ക് കൂട്ടായി ഈ  മനോഹരമായ, അത്ഭുതപ്പെടുത്തുന്ന,  ചിലപ്പോൾ മാത്രം ഭയപ്പെടുത്തുന്ന പ്രകൃതിയല്ലാതെ മറ്റൊന്നുമില്ല.  അത് ചിലപ്പോൾ മഴയാകാം,  വെയിലാകാം,  മഞ്ഞാകാം,  അത് ചിലപ്പോൾ  ഉറവയാകാം,   അരുവിയാകാം,   പുഴയാകാം,   അത് ചിലപ്പോൾ  പുല്ലകാം,  പുല്ലാനിയാകാം,  പൂമ്പാറ്റയാകാം,  മാനാകാം,  കാട്ടുപോത്താകാം,  കടുവയാകാം

അങ്ങനെ നമ്മൾ നമ്മെ മാത്രം അറിയുന്ന യാത്രകൾ. നമ്മെ  ഉന്മാദിയാക്കുന്ന നിമിഷങ്ങൾ.

യാത്രയുടെ ഉയരങ്ങളിൽ ഞാനിപ്പോൾ തനിച്ചാണ്.

നിൽക്കുന്നയിടംവരെ മറയ്ക്കുന്ന മഞ്ഞിന്റെ ഹൃദയത്തിലേക്ക് കടന്നുചെല്ലുവാൻ എനിക്ക് മുൻപിൽ ഇപ്പോൾ നിദ്രയുടെ തടസങ്ങളില്ല.  കാറ്റിൽ തെളിഞ്ഞും മറഞ്ഞും ഒഴുകുന്ന മഞ്ഞിൽ  കടൽത്തിരകൾപോലെ ഇളകുന്ന പുൽപ്പരപ്പുകളിലേക്ക്  ഞാനെന്റെ പ്രാണനെ സ്വാതന്ത്രമാക്കുന്നു.  ഈ  ശക്തമായ കാറ്റിൽ മഞ്ഞിനോടൊപ്പം ഞാനും ഭൂമിയിൽ നിന്നും  അടർന്നുപോകട്ടെ.

മഴയുടെ നനവായി,  ചിലപ്പോൾ പുൽമേടുകളെ തഴുകുന്ന കാറ്റായി,  നിന്റെ നിദ്രകളെ അപഹരിക്കുന്ന മഞ്ഞിന്റെ സ്പർശമായി,  ഞാൻ നിന്നിലേക്കെത്തും വരെ നീ  കാത്തിരിക്കുക.

Wednesday, August 1, 2018

ചെറിയ ഉരുളൻ കല്ലുകളെ തൊടാതെ അവ ഒഴുകുകയായിരുന്നു.   ഒഴുക്കിന്റെ വേഗത കുറഞ്ഞപ്പോൾ അതെല്ലാം പുഴയുടെ ആഴങ്ങളിലെ കല്ലുകളെ അന്വേഷിച്ചു പോയി.   കുറച്ച് തീരത്തേക്കൊഴുകി പഞ്ചാരമണൽതരികൾക്ക് നിറം കൊടുത്തു.   കുറച്ച് പായലുകളുടെ പച്ചനിറത്തോട്  ചേർന്നൊഴുകി.   പിന്നെയും ബാക്കിയായത് മീനുകളുടെ കണ്ണുകൾക്ക് മുന്നിൽ നേർത്ത ഒരു പാട പോലെ പടർന്നു അവരെ അത്ഭുതപെടുത്തി.

പുഴയിലേക്കിറങ്ങുന്ന കൽപടവിലെ മഴപ്പായലിൽ കിടന്ന് തന്റെ ഇടത്തെ കയ്യിലെ തടിച്ച രണ്ടു ഞരമ്പുകളിലൊന്നിൽ നിന്നും അവൻ പ്രാണൻ  പുഴയിലേക്ക് പകർന്നുകൊണ്ടേയിരുന്നു..