Wednesday, August 15, 2018

യാത്ര

അതിരാവിലെ ഉറക്കമുണരുന്ന ശീലം പണ്ടേയില്ല..   നാട്ടിലാണെങ്കിലും കാട്ടിലാണെങ്കിലും..

ഉറങ്ങുന്നതിനു മുൻപ് വരെ. . . . ,  അതിരാവിലെ ഉണരാനും  കാഴ്ച മറയ്ക്കുന്ന മഞ്ഞിന്റെ ഹൃദയത്തിലായിരിക്കാനുമാണ്  ഞാൻ ആഗ്രഹിക്കുന്നത്.  എന്നിട്ടും നിദ്രയുടെ ആഴങ്ങളിൽ നിന്നും  ഞാനുണരുമ്പോഴേക്കും വൈകും.  പതിവുപോലെ ഏറ്റവും അവസാനത്തെ ആളായി യാത്രയിലേക്ക് ചേരുന്നു..

ഒരുപാട്  ആളുകളോടൊപ്പമാണ് നമ്മൾ യാത്ര തുടങ്ങുന്നതെങ്കിലും സമയം പോകെ നമ്മൾ ആ യാത്രയിൽ തനിച്ചാകും.  നമുക്ക് മുന്നിലും പിന്നിലും നമുക്ക് കൂട്ടായി ഈ  മനോഹരമായ, അത്ഭുതപ്പെടുത്തുന്ന,  ചിലപ്പോൾ മാത്രം ഭയപ്പെടുത്തുന്ന പ്രകൃതിയല്ലാതെ മറ്റൊന്നുമില്ല.  അത് ചിലപ്പോൾ മഴയാകാം,  വെയിലാകാം,  മഞ്ഞാകാം,  അത് ചിലപ്പോൾ  ഉറവയാകാം,   അരുവിയാകാം,   പുഴയാകാം,   അത് ചിലപ്പോൾ  പുല്ലകാം,  പുല്ലാനിയാകാം,  പൂമ്പാറ്റയാകാം,  മാനാകാം,  കാട്ടുപോത്താകാം,  കടുവയാകാം

അങ്ങനെ നമ്മൾ നമ്മെ മാത്രം അറിയുന്ന യാത്രകൾ. നമ്മെ  ഉന്മാദിയാക്കുന്ന നിമിഷങ്ങൾ.

യാത്രയുടെ ഉയരങ്ങളിൽ ഞാനിപ്പോൾ തനിച്ചാണ്.

നിൽക്കുന്നയിടംവരെ മറയ്ക്കുന്ന മഞ്ഞിന്റെ ഹൃദയത്തിലേക്ക് കടന്നുചെല്ലുവാൻ എനിക്ക് മുൻപിൽ ഇപ്പോൾ നിദ്രയുടെ തടസങ്ങളില്ല.  കാറ്റിൽ തെളിഞ്ഞും മറഞ്ഞും ഒഴുകുന്ന മഞ്ഞിൽ  കടൽത്തിരകൾപോലെ ഇളകുന്ന പുൽപ്പരപ്പുകളിലേക്ക്  ഞാനെന്റെ പ്രാണനെ സ്വാതന്ത്രമാക്കുന്നു.  ഈ  ശക്തമായ കാറ്റിൽ മഞ്ഞിനോടൊപ്പം ഞാനും ഭൂമിയിൽ നിന്നും  അടർന്നുപോകട്ടെ.

മഴയുടെ നനവായി,  ചിലപ്പോൾ പുൽമേടുകളെ തഴുകുന്ന കാറ്റായി,  നിന്റെ നിദ്രകളെ അപഹരിക്കുന്ന മഞ്ഞിന്റെ സ്പർശമായി,  ഞാൻ നിന്നിലേക്കെത്തും വരെ നീ  കാത്തിരിക്കുക.

Wednesday, August 1, 2018

ചെറിയ ഉരുളൻ കല്ലുകളെ തൊടാതെ അവ ഒഴുകുകയായിരുന്നു.   ഒഴുക്കിന്റെ വേഗത കുറഞ്ഞപ്പോൾ അതെല്ലാം പുഴയുടെ ആഴങ്ങളിലെ കല്ലുകളെ അന്വേഷിച്ചു പോയി.   കുറച്ച് തീരത്തേക്കൊഴുകി പഞ്ചാരമണൽതരികൾക്ക് നിറം കൊടുത്തു.   കുറച്ച് പായലുകളുടെ പച്ചനിറത്തോട്  ചേർന്നൊഴുകി.   പിന്നെയും ബാക്കിയായത് മീനുകളുടെ കണ്ണുകൾക്ക് മുന്നിൽ നേർത്ത ഒരു പാട പോലെ പടർന്നു അവരെ അത്ഭുതപെടുത്തി.

പുഴയിലേക്കിറങ്ങുന്ന കൽപടവിലെ മഴപ്പായലിൽ കിടന്ന് തന്റെ ഇടത്തെ കയ്യിലെ തടിച്ച രണ്ടു ഞരമ്പുകളിലൊന്നിൽ നിന്നും അവൻ പ്രാണൻ  പുഴയിലേക്ക് പകർന്നുകൊണ്ടേയിരുന്നു..

Monday, July 30, 2018

 പ്രണയം  ഒരു  പ്രീ  മാരിറ്റല്‍  കോഴ്സാണ്.

Thursday, July 19, 2018

രാത്രിയിൽ നിന്നും പുലരിയിലേക്കുള്ള ദൂരം മുഴുവൻ 
എനിക്ക് നിന്നോടൊപ്പം നടക്കണം.

Tuesday, July 10, 2018

ഇന്ന്  ഈ  നിമിഷം  എന്റെ  മനസ്സ്  ശാന്തമായ  കടൽ  പോലെയാണ്.
എത്ര നേരത്തേക്കെന്നറിയില്ല..
എവിടെനിന്നെങ്കിലും ഒരു കാറ്റ്
എന്റെ തീരങ്ങളെ മുക്കിക്കളയാൻ
പുറപ്പെട്ടിട്ടുണ്ടാവുമോ
എന്ന് ഞാൻ പേടിക്കുന്നുണ്ട്.
അത്രയും സമയമേ ഇനി എനിക്ക്  ബാക്കിയുള്ളൂ.
ശാന്തമായിരിക്കാൻ..
ഞാൻ ഉറങ്ങട്ടെ

Sunday, July 1, 2018

വിഷാദം

ഞാൻ എന്നെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്
ഞാൻ കണ്ടുകൊണ്ടിരുന്ന സ്വപ്നം മുറിഞ്ഞുപോയിരിക്കുന്നു.
എനിക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷയായിരുന്നു അത്.
ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്. 
ഇനി ഞാൻ എങ്ങോട്ടാണ് പോകേണ്ടത്.
അറിയില്ല.
ഞാൻ വഴികൾ കാണുന്നില്ല.
മുന്നോട്ടുള്ള വഴി കാണുന്നില്ലെങ്കിൽ
ഞാൻ ഇതല്ലാതെ വേറെ എന്താണ് ചെയ്യേണ്ടത്.
ഇന്നിപ്പോൾ നീയെന്നെ കുറ്റപ്പെടുത്തുന്നു.
ഒരു രാത്രിക്ക് മുൻപേ നീയെന്നോട് സംസാരിച്ചിരുന്നുവെങ്കില്‍
ഞാൻ നിന്നോടൊപ്പം ഇപ്പോഴും ഉണ്ടാകുമായിരുന്നു.
വിഷാദം.
കണ്ണുതുറന്നാലും കാണുന്ന ഇരുട്ട്
കേൾക്കാൻ ശ്രമിച്ചാലും കേൾക്കുന്നത്  നിശബ്ദത മാത്രമാണ്.
അല്ല, അല്ലെങ്കിലും എനിക്ക് ഒന്നും കേൾക്കാനാവുന്നിലല്ലോ.
ഞാൻ നിങ്ങളുടെ കൂടെയല്ല.
നിങ്ങളെന്നെ അറിയുക പോലുമില്ലെന്ന് തോന്നുന്നു.
നിങ്ങളെ ഞാൻ നോക്കുന്നുണ്ടെങ്കിലും
ഞാൻ എന്നെ മാത്രമേ കാണുന്നുള്ളൂ.
നിങ്ങളുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിലും
അതൊന്നും എനിക്ക് വേണ്ടിയെന്ന് ഞാൻ കരുതുന്നില്ല.
ഇങ്ങനെ ആരും കൂടെയില്ലാത്തോരാൾക്ക്
വഴികാണിക്കുവാൻ
മരണത്തിനല്ലാതെ
വേറെ
ആർക്കാണ് കഴിയുക.
വിഷാദം.
സായാഹ്നത്തിൽ നിന്നും രാത്രിയിലേക്ക് ഒഴുകുന്ന പുഴയാണത്. 
ഇരുട്ടിൽ  കണ്ണുകളടച്ച്  തനിച്ചൊഴുകുന്നത് എവിടേയ്ക്കാണെന്ന് ആർക്കറിയാം.
ഈ ഇരുട്ട് എന്നെ കടന്നു പോകുമോ എന്നറിയില്ല.
എനിക്ക്  ഇരുട്ടിനെ പേടിയാണ്.
അത്കൊണ്ട് ഞാന്‍ കണ്ണുകളടച്ച്
ആരെങ്കിലും എന്നെ വിളിക്കുന്നതും കാത്തിരിക്കയാണ്
വഴികൾ തെളിഞ്ഞു വരുവോളം കാത്തിരിക്കാനാവില്ല എന്ന്
എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ട്.
എങ്കിലും ഈ ഇരുട്ടിലൂടെ ഞാൻ കുറച്ചു നേരം കൂടിയൊഴുകട്ടെ.
ചിലപ്പോൾ പുലരിയിലേക്ക് ഇനി അധികദൂരമില്ലെങ്കിലോ..

Thursday, June 14, 2018

അവളുടെ മുപ്പത്തിയാറമത്തെ വയസിലാണ്
അവൾ തന്റെ പ്രണയം കണ്ടെത്തുന്നത്. 
അവൾക്ക് അത് മനസിലാക്കാൻ പിന്നെയും
രണ്ടുവർഷത്തോളമെടുത്തു.
അന്ന് മുതൽ അവളുടെ ആകാശവും  ഭൂമിയും,
കാഴ്ചയും  സംസാരവും
എല്ലാം മാറ്റങ്ങൾക്ക് വിധേയപ്പെട്ടു. 
ആദ്യമാദ്യം വല്ലപ്പോഴും മാത്രം
തമ്മിൽ കണ്ടിരുന്ന
അവർക്കിടയിൽ
വർഷങ്ങൾ കഴിയുംതോറും
തമ്മിൽ കാണാതിരിക്കുന്ന ഇടവേളകള്‍
കുറഞ്ഞുവന്നത്
അവൾ ശ്രദ്ധിച്ചിരുന്നു. 
അവനോടൊപ്പം രാത്രിയിൽ
ഏറെ നേരം സംസാരിച്ചിരിക്കാനും
മഴനൂലുകൾക്കിടയിലൂടെ വീശുന്ന
കാറ്റിനോടൊപ്പമായിരിക്കാനും
അവൾ ആഗ്രഹിച്ചു. 
പുലരിയിലെ മഞ്ഞിന്  കനം വയ്ക്കുമ്പോൾ
അവളുടെ ഹൃദയം കൂടുതൽ ദുര്‍ബലമാകും.
ഹൃദയത്തിലേക്ക് തണുപ്പ് ഒഴുകുന്നത്പോലെ തോന്നും.
അപ്പോള്‍ അവനെയും ചുറ്റിപ്പിടിച്ചു
തണുപ്പിനെ പ്രതിരോധിക്കാനും
അവന്റെ കൈകൾക്കുള്ളിലിരുന്ന്
അങ്ങനെ ശാന്തമായി ഉറങ്ങാനും
അവൾ ആഗ്രഹിച്ചു.
ഒരു  ചിത്രശലഭത്തിന്റെ
നൂറ്റിയിരുപത്തിരട്ടി
ആയുസ്സ്  കൂടി ബാക്കിയുള്ള
അവളുടെ  ജീവനെയും  മുറുകെ  പിടിച്ചു
ആ  ആശുപത്രി  കിടക്കയില്‍
അവളുടെ  മനസ്സിനോടൊപ്പം  അവനും.