Monday, June 3, 2013

കൗമാരം

എന്റെ ചില്ലകളില്‍ സ്വപ്നങ്ങള്‍ പൂത്തു തുടങ്ങിയതും
വരികളില്‍ പ്രണയം നിറയാന്‍ തുടങ്ങുന്നതും അപ്പോഴാണ്

യാത്ര ചെയ്യാന്‍ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞതും
രാത്രികളെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതും അപ്പോഴാണ്

സിനിമാപരസ്യങ്ങളില്‍ കണ്ണുകളുടക്കിയതും
കണ്ണടച്ച് ഇരുട്ടാക്കി സിനിമയ്ക്ക് പോകാന്‍ തുടങ്ങിയതും അപ്പോഴാണ്

നിന്നെ പ്രണയിക്കാന്‍ തുടങ്ങിയതും
നിറങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നതും അപ്പോഴാണ്

നിന്റെ ഒരു നോട്ടത്തിനായ് കണ്ണുകള്‍ കാത്തിരുന്നതും
നിന്റെ ചിലമ്പലുകള്‍ ഹൃദയത്തിന്റെ വേഗതകൂട്ടിയതും
ഞാനൊരു അന്തര്‍മുഖനാണെന്ന് മനസിലാക്കീയതും അപ്പോഴാണ്

പറയുന്നതിനും കേള്‍ക്കുന്നതിനും ഉപരി
നിനക്കും എനിക്കുമിടയില്‍
ഹൃദയം സംസാരിക്കാറുണ്ടെന്നറിഞ്ഞതപ്പോഴാണ്

നിശബ്ധത ഒരു ഭാഷയാണെന്നറിയുന്നത് അപ്പോഴാണ്..
അന്നു മുതലാണ്
ഞാന്‍ എന്നെ തനിച്ചാക്കാന്‍ തുടങ്ങുന്നതും..

Wednesday, May 29, 2013

..

ഒരു മഴ നനയണമെന്നേ ഞാന്‍ വിചാരിച്ചുള്ളൂ..
അതില്‍ ഒലിച്ചു പോകുമെന്ന് മനസിലായത്
നിന്നെ പ്രണയിച്ചതിനു ശേഷമാണ്..!

Thursday, April 18, 2013

എനിക്കറിയാത്ത ഒരുപാട് വഴികളുണ്ട്
ഈ പ്രകൃതിയില്‍..
അതിലൊന്ന്
നിന്നില്‍ നിന്നും എന്നിലേക്കുള്ളതാണ്....
അതറിയും വരെ
ആ വഴിയും ഞാനും
നിനക്ക് അപരിചിതമായിരിക്കും.
പകലിനു നക്ഷത്രങ്ങള്‍ അപരിചിതമായിരിക്കുന്ന പോലെ..

Sunday, February 24, 2013

നീ ആ പൂവിനെ നോക്കി ചിരിച്ചല്ലോ
എന്തേ എന്നെ നോക്കിയില്ല
ഒരു പൂവിന്റെ ഹൃദയമാണ് എനിക്കുള്ളതെന്ന്
നീ.. അറിയാതെ പോയോ.

Tuesday, February 5, 2013

നിന്നിലെ ഞാന്‍

ഇന്നലെ പുലര്‍ച്ചെ ഞങ്ങള്‍ ഒരു പൂവ് അന്വേഷിച്ചിറങ്ങി..
ഇതുവരെ ആരും കാണാത്ത ഒരു പൂവ്
ഇന്നു പുലര്‍ച്ചെ അതു ഞങ്ങളെ തേടിവന്നു..

വിടരണോ കൊഴിയണോ എന്നറിയാതെ ആ പൂവ് ഞങ്ങളെ നോക്കി.
കാലം ചലിക്കുന്നത് അത് ഇനിയും അറിഞ്ഞിട്ടില്ല.

കാലത്തിന്റെ സ്പന്ദനങ്ങള്‍ അതിനെ ഇനിയും സ്പര്‍ശിച്ചിട്ടില്ല..
പ്രണയം പോലെ അതിപ്പോഴും കാലത്തിനതീതമായി നില്‍ക്കുന്നു.

കാലം ഉണ്ടെന്ന് തന്നെ അറിയാതെ ആ പൂവ്..

ഇപ്പോള്‍ അവളുടെ സമുദ്രത്തിനുള്ളില്‍ ഒരു ചിപ്പിയില്‍ അത് ഉറങ്ങുകയാണ്.
അതിന്റെ സൂര്യനും ഭൂമിയും ജലവും അഗ്നിയും ശ്വാസവും എല്ലാം അവള്‍ തന്നെ..
അവള്‍ ചിന്തിക്കുന്നതും കാണുന്നതുമെല്ലം ആ പൂവ് അറിയുന്നുണ്ട്

ആ പൂവിനോട് എനിക്ക് അസൂയ തോന്നുന്നു..
എനിക്കും നിന്റെ ആ കൂടാരത്തില്‍ ഉറങ്ങണം..വിടരണം..

നിന്റെ ചിന്തകളും പ്രവര്‍ത്തികളും എല്ലാം ഞാനുമറിയും..
ഒരു മഴ നനഞ്ഞാല്‍ ..
നിന്നില്‍ ഒരു വെയില്‍ പെയ്താല്‍ ..
നിന്റെ കണ്ണില്‍ ഒരു തിരയിളകിയാല്‍ .. എല്ലാം..
നീയില്ലാതെ ഞാനില്ലല്ലോ.. നിന്നിലൂടെ ഞാന്‍ കാലത്തിനതീതനായിത്തീരും
ഇനിയും കാലത്തിന്റെ സ്പന്ദനങ്ങളറിയാത്ത ആ പൂവ് പോലെ..

നാളെ നീയും ഞാനുമുണ്ടാവില്ല..
എങ്കിലും നമ്മുടെ ഈ പ്രണയം പ്രപഞ്ചം ഉള്ളടുത്തോളാം കാലം നിലനില്‍ക്കും..

അതെ ആ പൂവ് വിടര്‍ന്നു കഴിഞ്ഞു..
നാളെ അതു കൊഴിഞ്ഞു പോയെന്നാലും അതിന്റെ യാത്ര അവസാനിക്കുന്നില്ലല്ലോ
അതു നമ്മളിലേക്ക് വീണ്ടും വരുന്നതു വരെ നമുക്ക് കാത്തിരിക്കാം..
അതിനു വേണ്ടിയും അല്ലാതെയും എല്ലാ ജന്മങ്ങളിലും നമുക്കൊരുമിച്ചായിരിക്കാം..

എങ്കിലും എനിക്ക് അസൂയയാണ്.. ആ പൂവിനോട്..നിന്നോട്..എന്നോട് തന്നെ..

Friday, August 31, 2012

അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു..

ആ അപകടത്തില്‍ അവളോടൊപ്പം വള്ളത്തിലുണ്ടായിരുന്ന  പതിനൊന്നു പേരുടെയും മൃതദേഹങ്ങള്‍ കിട്ടിയിരുന്നു.  ഇനിയെന്തെങ്കിലും വിവരം കിട്ടാനുള്ളത് അവളെകുറിച്ചു മാത്രമാണ്.

കാന്തി ഗ്രാമം മുഴുവന്‍ അവള്‍ക്കു വേണ്ടി കാത്തിരുന്നു. അവരുടെ നിലവിളികള്‍ പുഴയ്ക്ക് മുകളിലൂടെ നീന്തി കരപറ്റിയതല്ലാതെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.


അതൊരു മഴക്കാലമല്ലാതിരുന്നിട്ടും
അപ്പോള്‍, അവള്‍ അവിടെ ആ കടവില്‍ കാത്തിരിക്കുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു..

അവള്‍ നനഞ്ഞുകൊണ്ടു തന്നെ കടവില്‍ നിന്നും വഞ്ചിക്കാരനെ കൈകാട്ടി വിളിച്ചു.

ശക്തമായ മഴകോളുള്ളപ്പോള്‍ വഞ്ചിക്കാരന്‍ തുഴയെറിയാത്തതാണ്. എന്നാലും അമ്മു അക്കരയ്ക്ക് കാത്തുനില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ വഞ്ചിയിറക്കി. അവളെകൂടാതെ ആ കടവില്‍ അപ്പോഴേക്കും ഒരു പത്തു പേരോളം വന്നു കഴിഞ്ഞിരുന്നു.

ഈ പുഴയില്‍ സിംഹവും കുതിരയും പുലിയുമെല്ലാം ഉണ്ടെന്നാണ് അമ്മൂമ്മ പറഞ്ഞത്.
അവള്‍ക്ക് അതിയായ അത്ഭുതം തോന്നി.
കരയിലുള്ളതെല്ലം വെള്ളത്തിലുമുണ്ടാകുമോ.!

ഒരുപ്രാവിശ്യം അവയെല്ലാം പുഴയ്ക്ക് മുകളിലേക്ക് വന്നിരുന്നെങ്കില്‍ ഒന്നുകാണാമായിരുന്നു.!
അവള്‍ ആരോടെന്നപോലെ പറഞ്ഞു.

ഈ കടവില്‍ ഇങ്ങനെ കാത്തിരിക്കുന്ന നേരമത്രയും പുഴയെ നോക്കിയിരിക്കാന്‍ നല്ല രസമാണെന്ന് അവള്‍ക്ക് തോന്നി.

അവളുടെ യാത്ര അവള്‍ വിചരിച്ചതിലും വേഗത്തില്‍ പുഴയുടെ നടുവില്‍ അവസാനിച്ചു.; എല്ലാവരുടെയും.

അവള്‍ നിലവിളിച്ചു.

ഒരു ആശ്വസത്തിനായ് പുഴ അപ്പോള്‍ അവളുടെ കയ്യില്‍ മുറുകെ പിടിച്ചു..

പുഴയുടെ ഓളങ്ങള്‍ക്കൊപ്പം അവള്‍ ഒഴുകി നീങ്ങി..പുഴയുടെ തണുപ്പില്‍ അവള്‍ക്ക് ഭാരം നഷ്ട്പ്പെട്ടതുപോലെ തോന്നി. പിന്നെ ആഴങ്ങളിലേക്ക് ചിറക് വിടര്‍ത്തി തുഴയെറിഞ്ഞു. ആഴങ്ങളിലേക്ക് പോകും തോറും ജീവവായു കുറഞ്ഞു വരുന്നത് അവള്‍ ശ്രദ്ധിച്ചിരുന്നു. ഒടുവില്‍ ഒരിറ്റു ശ്വാസം കിട്ടാതായപ്പോള്‍ പുഴയുടെ അടിത്തട്ടില്‍  മുഖമമര്‍ത്തി ഒരു മത്സ്യത്തിന്റെതുപോലെ വീണ്ടും ശ്വസിച്ചു തുടങ്ങി. അവളുടെ ചെവിപൂക്കള്‍ വിടര്‍ന്നുവന്നിരുന്നു. പിന്നെ ഒരു വലിയ മത്സ്യം പോലെ  ഒഴുക്കിനെതിരെ അവള്‍ തുഴഞ്ഞു നിന്നു.

രാത്രിയില്‍ അവള്‍ പുഴയുടെ മുകളിലേക്ക് നീന്തി വന്ന് അവള്‍ വൈകുന്നേരങ്ങളില്‍ കാത്തിരിക്കാറുള്ള കടവില്‍ ചെന്നിരിക്കും. പിന്നെ പുലരും മുന്‍പേ വീണ്ടും പുഴയുടെ നിഗൂഡ്ഡതയിലേക്ക്  നീന്തിമറയും. അവിടെ അവള്‍ക്ക് പ്രിയപ്പെട്ടവരായ  ആനയും പുലിയും കുതിരയുമെല്ലാം അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

പുഴയ്ക്ക് മുകളില്‍;
അപകടം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ  അമ്മ  അവള്‍ക്ക് വേണ്ടി കാത്തിരുന്നു.

Thursday, August 9, 2012

അവന് അവളോട് പ്രണയമാണെന്ന്..
അവന്‍ പറഞ്ഞത് കേട്ട് അവള്‍ ചിരിച്ചു
ചിരിച്ചു ചിരിച്ചു അവള്‍ മരിച്ചു പോയി..

അവന്റെ കണ്ണുകളില്‍ നിഴല്‍ വീണു.
അവനു വിഷമമായി

എങ്കിലും അവള്‍ക്ക് ഒരു മറുപടി പറഞ്ഞിട്ട് മരിക്കാമായിരുന്നു..